Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് ഇകെവിഭാഗം മുടിപ്പള്ളിയെ എതിര്‍ക്കുന്നത്?

SKSSF
തിരുകേശപ്പള്ളി എന്ന തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചാല്‍ കേരളത്തിലെ മുസ്ലീം വിശ്വാസികളുടെ തലയ്ക്ക് മുകളില്‍ സിംഹാസനമിട്ടിരിക്കുക കാന്തപുരം ഉസ്താദായിരിക്കും. അതോടെ ഇ കെ സുന്നികള്‍ മൂലയ്ക്കിരിക്കും. ഇകെ സുന്നികളെ മുടിപ്പള്ളിക്കെതിരെ രംഗത്തിറക്കിയത് ഈയൊരൊറ്റക്കാരണമാണ്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ യാതൊരു വേര്‍തിരിവുമില്ല. ജിന്നുകളും മലക്കുകളും മന്ത്രതന്ത്രങ്ങളും ഊതിക്കലും കൊണ്ടികൂടോത്രങ്ങളും ജാറങ്ങളും ഉറൂസുകളുമൊക്കെ ഇരുകൂട്ടര്‍ക്കുമുണ്ട്. ബലിപ്പെരുന്നാളില്‍ ലക്ഷണമൊത്ത കാളക്കുട്ടിയെ അറുത്ത് 'ബിരിയാണി വയ്ക്കണമെന്ന്' തന്നെയാണ് ഇരുകൂട്ടരുടെയും നിര്‍ബന്ധം. നേതൃസ്ഥാനത്തെ ചൊല്ലിമാത്രമാണ് ഇവരുടെ ശണ്ഠ. അതിനാല്‍ സുന്നി ഐക്യം കേരളാ കോണ്‍ഗ്രസ് ഐക്യം പോലെ മോരും മുതിരയുമായി കിടക്കുകയാണ്. ഹസ്രത്ത് ബാലിനെ അംഗീകരിക്കുന്നവര്‍ കാന്തപുരത്തിന്റെ മുടിപ്പള്ളിക്കെതിരെ ഹാലിളക്കുന്നു.

ആള്‍ബലത്തില്‍ ഇ കെ വിഭാഗം ഒരു പണത്തൂക്കം മുന്നിലാണെങ്കില്‍ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ബന്ധുബലത്തിന്റെയും കാര്യത്തില്‍ കാന്തപുരം ഉസ്താദ് തന്നെയാണ് കേമന്‍. പ്രബലമായ സുന്നി സമുദായത്തെ പിളര്‍ത്തി സ്വന്തം സുന്നിവിഭാഗമുണ്ടാക്കിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്ത നേതാവാണ്. ഇ കെ വിഭാഗത്തില്‍ മൂത്ത ഉസ്താദുമാര്‍ ഏറെയുള്ളതിനാല്‍ തിരുവായ്കള്‍ ഏറെയാണ്, അതുകൊണ്ട് തന്നെ എതിര്‍വായ്കളും.

കാന്തപുരം ഉസ്താദ് പറഞ്ഞാല്‍ എന്തും ചെയ്യുന്നവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍. തല്ലും വെട്ടും കുത്തുമൊന്നും ഉസ്താദിനും കൂട്ടര്‍ക്കും പുത്തരിയല്ല. ഉസ്താദിനെതിരെയായാലും ഉസ്താദിന്റെ സമുദായത്തിനെതിരെയായാലും ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ വിവരമറിയും. സമുദായപരിഷ്‌കരണത്തിനിറങ്ങിത്തിരിച്ച ചേകന്നൂര്‍ മൗലവിയെ ഓര്‍ത്താല്‍ മാത്രം മതി കാന്തപുരം ഉസ്താദിന്റെ ശക്തിയും സ്വാധീനവും അറിയാന്‍. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ റോള്‍സ് റോയ്‌സ് കാറുള്ള ഏക മുസ്ലീം സമുദായ നേതാവ് കാന്തപുരം മാത്രമാണ്.

കോഴിക്കോട് പട്ടണത്തില്‍ കാന്തപുരം ഉസ്താദിന് ഏക്കര്‍ കണക്കിന് ഭൂമിയും അരഡസനോളം ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സുകളും ആയിരക്കണക്കിന് പള്ളികളും മദ്രസകളും യത്തീംഖാനകളുമുണ്ട്. കാരന്തൂര്‍ ഉസ്താദിന്റെ രാജധാനി തന്നെയാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ ആസ്ഥാനകേന്ദ്രമായ കാരന്തൂര്‍. മന്ത്രിമാരും രാഷ്ടീയ നേതാക്കളും സമുദായനേതാക്കളും അവിടെ ചെന്നാണ് ഉസ്താദിന്റെ കൈമുത്തുന്നത്. താനില്ലാതായാലും തന്റെ കീര്‍ത്തി ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കണമെന്ന് ഉസ്താദിന് തോന്നിയാല്‍ അതിനെ കുറ്റം പറയാനാകില്ല.

അത്രയധികം സമ്പത്തും സൗകര്യങ്ങളും സ്വാധീനവും അനുയായിവൃന്ദങ്ങളുമുള്ള ഒരാള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റുപറയാനാകില്ല. അതിനാണ് നാല്‍പ്പത് കോട് മുടക്കി ശഅ്‌റേ മുബാറക്ക് എന്ന പള്ളി പണിയാന്‍ തീരുമാനിച്ചത്. പണിതീര്‍ന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധനാലയമായിരിക്കും ഇത്. തന്റെ പേരില്‍ പള്ളി പണിതാല്‍ കയറാന്‍ എ പി സുന്നികള്‍ മാത്രമേ കാണൂ എന്ന് ഉസ്താദിന് ആരും പറഞ്ഞുകൊടുക്കേണ്ട. കുറഞ്ഞത് തെക്കേ ഇന്ത്യയിലെ മുസ്ലീം ജനവിഭാഗം മൊത്തമായി ഇവിടേയ്‌ക്കെത്തെണമെന്നാണ് ഉസ്താദിന്റെ ആഗ്രഹം. അതിനാല്‍ ആര്‍ക്കും തിരിച്ചൊന്നും പറയാനാകാത്തവിധം പള്ളി വന്‍ ജനശ്രദ്ധയാകര്‍ഷിക്കണം. അതിനാണ് ഖത്തറില്‍ നിന്നും പ്രവാചകന്റെ തിരുകേശം കൊണ്ടുവന്ന് പള്ളിയില്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്.

വളരെ മുമ്പ് തന്നെ പ്രവാചകനായ മുഹമ്മദ് നബിയുടെ തലമുടി നാരുകളിലൊന്ന് കാന്തപുരം ഉസ്താദ് കാരന്തൂരില്‍ കൊണ്ടുവന്നിരുന്നു. ഈ മുടി സൂക്ഷിച്ച പേടകം വെള്ളത്തില്‍ തൊടുവിച്ച് ആ വെള്ളം കുപ്പികളിലാക്കി ഭക്തര്‍ക്ക് നല്‍കുന്ന നേര്‍ച്ചയായിരുന്നു കാരന്തൂരിലെ പ്രധാന പരിപാടി. പതിനായിരങ്ങളാണ് കാശുകൊടുത്ത് ഈ വെള്ളം വാങ്ങിപ്പോകുന്നത്. പുതിയ പള്ളിയുടെ പിരിവ് തുടങ്ങിയപ്പോള്‍ നിലവിലുള്ള പ്രവാചകകേശത്തിന് വിശ്വാസ്യത പോരാ എന്ന തോന്നലില്‍ യുഎഇയിലെ ഒരു ശൈഖില്‍ നിന്നും രണ്ട് മുടിനാര് കൂടി വാങ്ങി കാരന്തൂരിലെത്തിച്ചു.

മുടി കൊടുത്ത ശൈഖ് പ്രവാചകന്റെ തലമുറപരമ്പരകളില്‍പ്പെട്ടയാളാണെന്നാണ് കാന്തപുരത്തിന്റെയും കൂട്ടരുടെയും വാദം. തലമുടി കൊടുത്തയാളുടെ ഒരു സര്‍ട്ടിഫിക്കറ്റ് കൂടി ഉസ്താദ് വാങ്ങിവച്ചിട്ടുണ്ട്. ഇത് പ്രവാചകന്റെ കേശം തന്നെയാണെന്ന സത്യവാങ്മൂലമാണ് ഈ സര്‍ട്ടിഫിക്കറ്റ്. അവിശ്വാസികളെ ഉസ്താദ് എടുത്തുകാണിക്കുന്നതും ഈ സര്‍ട്ടിഫിക്കറ്റാണ്. കാരന്തൂരിലെ തലമുടിനാര് നബി തിരുമേനിയുടേതാണെങ്കിലും അല്ലെങ്കിലും ശഅ്‌റേ മുബാറക്കിന്റെ പിരിവ് ഉഷാറായി നടക്കുന്നുണ്ട്. നാല്‍പ്പത് കോടിയുടെ പള്ളിപോലെ പത്തുപള്ളി പണിയാനുള്ള പിരിവാണ് ആഗോളതലത്തില്‍ എ പി സുന്നികള്‍ നടത്തുന്നത്. പള്ളി പണിതാല്‍ പള്ളിക്ക് ചുറ്റും ഒന്നാന്തരമൊരുടൗണ്‍ഷിപ്പ് കൂടി പണിയാനാണ് ഉസ്താദിന്റെ പ്ലാന്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉസ്താദ് നന്നാകുന്നതിലുള്ള കണ്ണുകടിയാണ് ഇ കെ സുന്നികള്‍ക്ക്. ഉസ്താദിനോട് പകരം വീട്ടാന്‍ പ്രവാചകന്റെ മുടിയെക്കൂടി തള്ളിപ്പറയാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു ഇ കെ സുന്നികള്‍. പ്രവാചകന്റെ മുടിയെ കോടതി വരെ കയറ്റിയിരിക്കുകയാണ് ഇവര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+