ആയിരം രൂപയും ആളുമുണ്ടെങ്കില്‍ ലക്ഷങ്ങളുണ്ടാക്കാം

തിരുവനന്തപുരം: ഡൊമെയ്‌നും സ്‌പേസും വാങ്ങാന്‍ ആയിരം രൂപയും ശുപാര്‍ശ ചെയ്യാന്‍ ആരെങ്കിലുമുണ്ടോ? നിങ്ങള്‍ക്കും ന്യൂസ്‌പോര്‍ട്ടല്‍ തുടങ്ങാം. സര്‍ക്കാറില്‍ നിന്നും പതിനായിരകണക്കിന് രൂപ തീര്‍ത്തും 'സൗജന്യമായി'സ്വന്തമാക്കുകയും ചെയ്യാം. എങ്ങനെയാണെന്നല്ലേ?

മാധ്യമങ്ങളെ സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ സംവിധാനമുണ്ട്. സര്‍ക്കാര്‍ പരസ്യം ലഭിക്കുമെന്നതിനാല്‍ എല്ലാവരും പിആര്‍ഡിയില്‍ രജിസ്റ്റര്‍ ചെയ്യുമെന്നത് സ്വാഭാവികം. ഇപ്പോള്‍ ന്യൂസ്‌പോര്‍ട്ടലുകളെയും സര്‍ക്കാര്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. പത്രവും ചാനലും തുടങ്ങുക ഏറെ പണച്ചെലവുള്ള കാര്യമാകുമ്പോള്‍ ന്യൂസ്‌പോര്‍ട്ടല്‍ തുടങ്ങാന്‍ ആയിരം രൂപയുടെ ചെലവേയുള്ളൂവെന്നാണ് പ്രത്യേകത. ഡൊമെയ്ന്‍ വാങ്ങാന്‍ 500 രൂപയും ഇത്തിരി ഹോസ്റ്റിങ് സ്‌പേസും. അതില്‍ വേര്‍ഡ്പ്രസ്, ദ്രുപാല്‍ പോലുള്ള ഓപണ്‍ സോഴ്‌സ് സിഎംഎസുകള്‍ ഉപയോഗിച്ച് തട്ടികൂട്ടിയ ഒരു വെബ്‌സൈറ്റുമുണ്ടെങ്കില്‍ സംഗതി റെഡി.

PRD KERALA

ഇപ്പോഴുള്ള ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. വിളിച്ചുപറയാന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവോ അല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥനോ, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ അടുത്ത കൂട്ടുകാരോ ബന്ധുക്കളോ വേണമെന്നു മാത്രം. അതേ, യാതൊരു മാനദണ്ഡവുമില്ലാതെയാണ് സംസ്ഥാനത്തെ ന്യൂസ്‌പോര്‍ട്ടലുകള്‍ക്ക് അക്രെഡിഷനും പരസ്യവും വിതരണം ചെയ്യുന്നത് എന്നു വേണം അനുമാനിക്കാന്‍.

ഉദാഹരണത്തിന് സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ പരസ്യം അനുവദിച്ചവരുടെ ലിസ്റ്റ് പരിശോധിക്കാം. ഇതില്‍ നിന്ന് പത്രങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും അലക്‌സാ റാങ്കിങില്‍ 10 ലക്ഷത്തില്‍ താഴെയുള്ള സൈറ്റുകളെയും ഒഴിവാക്കികൊണ്ട് വിലയിരുത്താം. പൊതുവെ വെബ്‌സൈറ്റുകളെ അന്തര്‍ദേശീയ തലത്തില്‍ വിലയിരുത്താന്‍ ഉപയോഗിക്കുന്ന റാങ്കിങ് സംവിധാനമാണ് അലക്‌സ. പല ടെലിവിഷന്‍ ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ കൃത്യമായി അപ്‌ലോഡ് ചെയ്യുന്നില്ലെന്ന കാര്യവും ഇതോടൊപ്പം സൂചിപ്പിക്കട്ടെ.

http://www.enmalayalam.com/site/malayalam(അലക്‌സാ റാങ്കുണ്ട്, പക്ഷേ, സൈറ്റ് ഇപ്പോള്‍ കിട്ടുന്നില്ല)
http://anugrahavision.com( അലക്‌സാ റാങ്ക് 1,082,277)
http://breakingnewskerala.com(അലക്‌സാ റാങ്ക് 1,359,263)
http://pothujanam.com/(അലക്‌സാ റാങ്ക് 5,258,093)
http://www.nellu.net(ന്യൂസ്‌പോര്‍ട്ടല്‍ അല്ല, ഇത്തരം പോര്‍ട്ടലുകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ കേരളത്തിലെ ഒരു വിധം സൈറ്റുകള്‍ക്ക് കൊടുക്കേണ്ടി വരും)
http://cinidiary.com/(അലക്‌സാ റാങ്ക് 4,784,004-ഇതിന്റെ മാനദണ്ഡവും അവ്യക്തമാണ്)
http://malanadunews.com/(ഇത്തരം ഒരു സൈറ്റ് ലഭ്യമല്ല, അലക്‌സാ റാങ്ക നോക്കുകയാണെങ്കില്‍ 11,843,658)
http://dutchinkerala.com/(അലക്‌സാ റാങ്ക് 5,424,010, ഏത് വകുപ്പിലാണ് അക്രെഡിഷന്‍ എന്നറിയില്ല)
http://sabarimalavirtualq.com( ഈ ഡൊമെയ്ന്‍ ഇപ്പോഴും ലഭ്യമാണ്. http://www.sabarimalaq.com/ എന്നൊരു സൈറ്റുണ്ട്. ഇനി അതാണാവോ?

ചുരുക്കത്തില്‍ കേരളത്തിലെ ന്യൂസ്‌പോര്‍ട്ടല്‍ അക്രെഡിറ്റേഷനായി ഇപ്പോഴും കൃത്യമായ യാതൊരു മാനദണ്ഡവുമില്ല. ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിനങ്ങ് കൊടുക്കുക എന്ന രീതിയാണ് നിലവിലുള്ളത്. വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പത്തുദിവസത്തെ പരസ്യം നല്‍കുമ്പോള്‍ ഒരോ പോര്‍ട്ടലിനും ലഭിക്കുന്നത് പതിനായിരങ്ങളാണ്. കൊല്ലത്തില്‍ രണ്ടോ മൂന്നോ പരസ്യം ലഭിച്ചാല്‍ കാര്യം കുശാല്‍. അതുകൊണ്ടു തന്നെ ചില ഉദ്യോഗസ്ഥന്മാര്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനോ ബിനാമികളുടെ പേരില്‍ ന്യൂസ്‌പോര്‍ട്ടല്‍ തുടങ്ങാനോ ശ്രമിച്ചാല്‍ അതില്‍ തെറ്റ് പറയാനാവില്ല. ഇക്കൂട്ടര്‍ തന്നെയാണ് അക്രെഡിഷന്റെ കാര്യത്തില്‍ ഒരു പൊതുമാനദണ്ഡം വരുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നത്.

കൃത്യമായി അപ്‌ലോഡ് ചെയ്യുന്ന, വാര്‍ത്തകളെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ന്യൂസ്‌പോര്‍ട്ടലുകളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. അവര്‍ക്കിടയില്‍ ഐക്യമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. പേരിന് ഒരു സംഘടന ഉണ്ടാക്കിയെങ്കിലും അതിന് ഇതുവരെ ആവശ്യമായ ജിസ്‌ട്രേഷന്‍ ഒന്നും നടത്തിയിട്ടില്ല. ഒരു ന്യൂസ്‌പോര്‍ട്ടലിന്റെ മറവില്‍ സെക്രട്ടറിയേറ്റിലും ഓഫിസുകളിലും വിലസുന്ന ഒരാള്‍ ആ സംഘടനയെ തന്നെ ഹൈജാക്ക് ചെയ്ത മട്ടാണ്. പരസ്യം പരമാവധി ആളുകളുടെ കൈയില്‍ എത്തുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഒന്നുകില്‍ അലക്‌സാ റാങ്ക്, കോംസ്‌കോര്‍, ഗുഗിള്‍ റാങ്കിങ് എന്നിവ പരിഗണിച്ചു വേണം സര്‍ക്കാര്‍ പരസ്യം നല്‍കാന്‍. പരസ്യ ക്രെഡിഷന്റെ കാര്യത്തില്‍ ഒരു മിനിമം പാസ് മാര്‍ക്കെങ്കിലും വെയ്ക്കണം. പത്രം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാലേ മീഡിയാ ലിസ്റ്റിലേക്ക് പരിഗണിയ്ക്കുകയുള്ളൂ. അതുപോലെ രണ്ടു വര്‍ഷത്തെ നിരീക്ഷണ കാലാവധി പോര്‍ട്ടലുകള്‍ക്കും പ്രഖ്യാപിക്കണം.

ഈ വെബ്‌സൈറ്റുകള്‍ പ്രതിദിനം അപ്‌ലോഡ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഒരു സ്ഥിരം സംവിധാനം പബ്ലിക് റിലേഷന്‍ ഓഫിസില്‍ വേണം. അതല്ലെങ്കില്‍ ഗൂഗിള്‍ അനാലിറ്റിക്‌സ് കോഡ് പിആര്‍ഡിയുടെ ഒരു എക്കൗണ്ടില്‍ ആഡ് ചെയ്യണം. പ്രതിമാസം ഒരോ വെബ്‌സൈറ്റിന്റെയും പേജ്‌വ്യു, വിസിറ്റേഴ്‌സിന്റെ എണ്ണം എന്നിവ ശാസ്ത്രീയമായി തന്നെ പിആര്‍ഡിയില്‍ രേഖപ്പെടുത്തി വെയ്ക്കണം. ഉള്ളടകത്തിന്റെ കാര്യത്തില്‍ നിയമപരമായ നടപടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അത് ആരുടെ പേരിലായിരിക്കണമെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഡൊമെയ്‌നുമായ ബന്ധപ്പെട്ട വിവരങ്ങളുടെ കാര്യത്തില്‍ പോര്‍ട്ടല്‍ മാനേജ്‌മെന്റില്‍ നിന്നും സത്യവാങ് മൂലം വാങ്ങുകയും അത് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന രേഖയായി പിആര്‍ഡിയില്‍ സൂക്ഷിയ്ക്കുകയും വേണം.

പേജ്‌വ്യൂ അടിസ്ഥാനമാക്കിയാണ് പരസ്യത്തിന്റെ സ്ലാബ് തീരുമാനിക്കേണ്ടത്. നിലവില്‍ വെബ്‌സൈറ്റ് മാനേജ്‌മെന്റ് നല്‍കുന്ന താരിഫിന്റെ ഒരു നിശ്ചിത ശതമാനമാണ് നല്‍കുന്നത്. ഇത് തെറ്റാണ്. പകരം. പകരം പേജ്‌വ്യു അടിസ്ഥാനമാക്കി സ്ലാബുകള്‍ ഉണ്ടാക്കുകയും അത് ഓരോ സാമ്പത്തിക വര്‍ഷം അപ്‌ഗ്രേഡ് ചെയ്യുകയുമാണ് വേണ്ടത്. അതു ചെയ്യേണ്ടത് പിആര്‍ഡി ഓഫിസില്‍ തന്നെയാണ്. ഇപ്പോള്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരനാണെന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വാല്‍ക്കഷണം: ബുധനാഴ്ച മുതല്‍ പരസ്യം വെബ്‌സൈറ്റില്‍ വേണമെന്നാണ് ഓര്‍ഡറിലുള്ളത്. ഇപ്പോള്‍ രണ്ടു ദിവസമായി. അധികസൈറ്റിലും പരസ്യം കാണാനില്ല. ഇനി പരസ്യം ഇട്ടില്ലെങ്കിലും പണം കൊടുക്കുമോ ആവോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+