തലമുറകളുടെ പ്രിയ എഴുത്തുകാരന്‍, എംടിക്കിത് എണ്‍പത്

1933 ജൂലൈ 15 ന് കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ മാഠത്തില്‍ തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചു. മലയാളികളുടെ എംടി.വായനക്കാര്‍ അല്ലാത്തവര്‍ പോലും ആരാധനയോടെ ഒന്നെത്തി നോക്കാന്‍ ആഗ്രഹിക്കുന്ന വിഗ്രഹം, എഴുത്തുകാരുടെ മൊത്തം സമൂഹത്തിന് അന്തസ്സുണ്ടാക്കി കൊടുത്ത വ്യക്തിത്വം, ആ അര്‍ത്ഥത്തില്‍ ശരിക്കും ഒരവതാരം....എംടി. എണ്‍പതാം പിറന്നാളില്‍ എത്തി നില്‍ക്കുന്ന എംടിവാസുദേവന്‍ നായരുടെ വ്യക്തിപ്രഭാവത്തെ കുറിച്ച് ജ്യോത്സ്യന്‍കൂടിയായ ടികെ ശങ്കരന്‍ നായരുടെ വാക്കുകളാണ്.
എടി എന്ന എഴുത്തുകാരനെ, ചലച്ചിത്രകാരനെ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ മലയാളികള്‍ എങ്ങനെ കുറിക്കും. 'രക്തം പുരണ്ട മണ്‍തരികളി'ല്‍ നിന്ന് തുടങ്ങാം. എംടി എന്ന എഴുത്തുകാരന് ജന്മം കൊടുത്ത ആദ്യത്തെ കഥാസമാഹാരം. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എംടിയുടെ 'വളര്‍ത്തുമൃഗങ്ങള്‍' ഒന്നാം സ്ഥാനം നേടിയതോടെ മലയാള സാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നു.
ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' എന്ന നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ആത്മകഥാംശമുള്ള കൃതികളില്‍ വ്യക്തമാക്കിയിരുന്നതുപോലെ ദാരിദ്രത്തിന്റെയും കുടുംബബന്ധങ്ങളുടേയും കഥപറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകര്‍ച്ചയും ജന്മിത്വത്തിന്റെ അവസാനഘട്ടവും നായര്‍ കുടുംബത്തിലുളവാക്കിയ പ്രതിസന്ധികളും തുടങ്ങി ഒരു കാലഘട്ടത്തെ തന്നെ എംടി തന്റെ കൃതികളില്‍ കുറിച്ചു.
മുറപ്പെണ്ണ് എന്ന സ്വന്തം കഥയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് വെള്ളിത്തിരയിലേക്ക് കടന്നു. നിര്‍മാല്യം, വാനപ്രസ്ഥം, ഒരു വടക്കന്‍ വീരഗാഥ, പരിണയം ഇങ്ങനെ നീളുന്നു ചിത്രങ്ങള്‍. 60 തിക്കഥകള്‍, 29 അവാര്‍ഡുകള്‍. എംടി എന്ന ചലച്ചിത്രകാരന്റെ വലുപ്പം ഈ കണക്കുകളില്‍ ഒതുങ്ങുന്നതല്ല. 1995 ല്‍ ജ്ഞാനപീഠം ലഭിച്ചു. 2005ല്‍ എംടി എന്ന പ്രതിഭയെ ഭാരതസര്‍ക്കാര്‍ പത്മഭൂഷന്‍ നല്‍കി ആദരിച്ചു












Click it and Unblock the Notifications