യെമനില്‍ നിന്നും സൗദി തോറ്റു മടങ്ങേണ്ടി വരും
ലോകപോലിസായ അമേരിക്കയുടെ എല്ലാ അടവുകളും വിയറ്റ് നാം ജനതയുടെ പ്രതിരോധത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു വീഴുന്നത് നമ്മള്‍ കണ്ടതാണ്. അവരുടെ ഒളിപ്പോര്‍ തന്ത്രങ്ങളും പോരാട്ടവീര്യവും അമേരിക്കയെ നാണം കെടുത്തിയെന്നതാണ് സത്യം.
വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക തോറ്റുമടങ്ങിയെന്നതിന് ചരിത്രം സാക്ഷി. യെമനില്‍ ആക്രമണം നടത്തുന്ന സൗദി അറേബ്യയുടെ സ്ഥിതിയും ഏതാണ്ട് ഇതുപോലയൊക്കെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദിയും സഖ്യകക്ഷികളും ദിവസങ്ങളായി ആക്രമണം നടത്തിയിട്ടും വിമത സേനയെ തളര്‍ത്താന്‍ സാധിച്ചിട്ടില്ല, ഇത്തരത്തില്‍ ആക്രമണം തുടരുന്നതിനെതിരേ പ്രമുഖ രാജ്യങ്ങള്‍ പരസ്യമായി തന്നെ രംഗത്തെത്തി കഴിഞ്ഞു.

എന്താണ് യെമനിലെ പ്രശ്‌നം?
സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തന്നെയാണ് യെമനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അടിസ്ഥാനം. ഇറാന്റെ പിന്തുണയുള്ള ഷിയാ പക്ഷക്കാരായ ഹൂത്തികളും സൗദി അറേബ്യയിലെ സുന്നി ഭരണകൂടത്തിന്റെ പിന്തുണയുള്ള വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയത്. ഷിയാ ഹൂത്തികള്‍ തലസ്ഥാനം പിടിച്ചെടുക്കുകയും പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹദിയെ പുറത്താക്കുകയും ചെയ്തിരുന്നു. ഹദി ഇപ്പോള്‍ സൗദിയിലാണുള്ളത്. വാസ്തവത്തില്‍ സൗദി അറേബ്യയും അമേരിക്കയും പിന്തുണയ്ക്കുന്ന പാവ സര്‍ക്കാരാണ് യെമനില്‍ ഭരണം നടത്തിയിരുന്നത്.

എന്തിനാണ് സൗദി അറേബ്യ?
ഇറാനോടും ഷിയാ വിഭാഗത്തോടുമുള്ള സൗദി അറേബ്യയുടെ എതിര്‍പ്പു തന്നെയാണ് പ്രധാന കാരണം. സുന്നികള്‍ക്കു വ്യക്തമായ നിയന്ത്രണമുള്ള പത്തു രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ സൗദിക്കൊപ്പം അണിനിരന്നിരിക്കുന്നത്. യെമനിലെ 45 ശതമാനത്തോളം വരുന്ന സെയ്ദി മുസ്ലീങ്ങളെ(ഷിയാ) ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹൂത്തികളുടെ മുന്നേറ്റത്തിന് നല്ല ജനപിന്തുണയാണ് ലഭിക്കുന്നത്.

വാണിജ്യ ആവശ്യം
ക്രമസമാധാന നില ഭദ്രമാക്കേണ്ടത് മേഖലയുടെ വാണിജ്യ ആവശ്യം കൂടിയാണ്. ലോക എണ്ണ വിപണിയുടെ ഗതി നിര്‍ണയിക്കുന്ന ഭൂപ്രദേശമാണിത്. തന്ത്രപ്രധാനമായ യെമനില്‍ നിയന്ത്രണം നഷ്ടപ്പെടുന്നത് സൗദിയ്ക്ക് വന്‍ നഷ്ടമുണ്ടാക്കും. തീര്‍ച്ചയായും സൗദിയുടെ നഷ്ടം അമേരിക്കയുടെ കൂടെയാണ്.
ഹൂത്തികളുടെ മറവില്‍ മേഖലയില്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുമെന്നും മറ്റു രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു. സൗദിയുടെ പാവ സര്‍ക്കാറിനെ താഴെയിറക്കാന്‍ സാധിച്ചുവെന്നതാണ് ഹൂത്തികളുടെ പ്രധാന വിജയം. ഇറാനോടും ഐസിസിനോടും ഒരേ സമയം ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ യെമന്‍ ഏറെ തന്ത്രപ്രധാനമായി മാറുമെന്ന് സൗദിക്കും അമേരിക്കയ്ക്കും നന്നായറിയാം.

ആകാശ ആക്രമണം തികഞ്ഞ പരാജയം
പാകിസ്താനടക്കം പത്തു രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് സൗദി അറേബ്യ കഴിഞ്ഞ കുറെ ദിവസങ്ങളായി യെമനു മുകളില്‍ ആക്രമണം നടത്തുകയാണ്. എന്നാല്‍ വ്യോമാക്രമണങ്ങള്‍ കൊണ്ട് ഇതുവരെയും ഒരു രാജ്യത്തെ കീഴടക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
ഹൂത്തികള്‍ക്കു കാര്യമായ നാശമുണ്ടാക്കാന്‍ പോലും സൗദി സേനയ്ക്ക് സാധിച്ചിട്ടില്ല. റെഡ്‌ക്രോസ് അടക്കമുള്ള സംഘടനകള്‍ വിവേചനരഹിതമായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ ഇതിനകം പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ആക്രമണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടാകുന്നതിനു മുമ്പ് തടി തപ്പാനാണ് സൗദി പദ്ധതി.

എന്തുകൊണ്ട് കരയുദ്ധം പ്രായോഗികമല്ല?
ഹൂത്തികള്‍ക്കു നേരെ സൗദി സേന കരയുദ്ധം നടത്തുന്നതുപോലൊരു പൊട്ടത്തരം വേറെയുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്ത്രങ്ങള്‍ കൊണ്ടും ഒളിപ്പോര് കൊണ്ടും യെമന്‍ സൗദി സഖ്യസേനയുടെ ശവപ്പറമ്പാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2009ലും 2010ലും ശ്രമിച്ചു നോക്കിയതിന്റെ അനുഭവം സൗദിക്ക് മുന്നിലുണ്ട്. അന്നു ഹൂത്തികള്‍ തിരിച്ചാക്രമിച്ചപ്പോള്‍ സൗദിയ്ക്കാണ് നഷ്ടം സംഭവിച്ചത്.
യെമനിലേക്ക് സൈന്യത്തെ അയയ്ക്കുന്ന ഏതു പശ്ചിമേഷ്യന്‍ രാജ്യവും ആഭ്യന്തരപ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണേണ്ടതുണ്ട്. ഒറ്റയ്ക്ക് യെമനു നേരെ പടനയിക്കാന്‍ മടിച്ചിട്ടാണ് സൗദി അറേബ്യ സഖ്യകക്ഷികളുടെ സഹായം തേടിയത്.
അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തില്‍ നിന്നും പതുക്കെ മാറി നില്‍ക്കുകയാണ്. ഈ രണ്ടു രാജ്യങ്ങളുടെ ഇടപെടല്‍ ഇറാനെ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
കാരണം ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് യെമന്‍. പടിഞ്ഞാറ് ചെങ്കടലും തെക്ക് അറേബ്യന്‍ സമൂദ്രവും ഗള്‍ഫ് ഓഫ് ഏദനും വടക്ക് സൗദി അറേബ്യയും കിഴക്ക് ഒമാനുമാണ് അതിര്‍ത്തികള്‍. വാണിജ്യപരമായും തന്ത്രപരമായും ഏറെ പ്രധാനപ്പെട്ട സമുദ്ര പ്രദേശമാണ് ഗള്‍ഫ് ഓഫ് ഏദന്‍. ആഫ്രിയുമായും ഇന്ത്യന്‍ സമൂദ്രവുമായും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്. ഈ മേഖലയിലെ നിയന്ത്രണം ഇറാനോ അല്‍ഖ്വയ്ദ പോലുള്ള സംഘടനയ്‌ക്കോ ലഭിക്കുന്നതിന് അമേരിക്ക ഇഷ്ടപ്പെടില്ല.












Click it and Unblock the Notifications