മുന്നണികളില്‍ ആരുടെ കണക്ക് പിഴയ്ക്കും? ഉത്തരം കിട്ടാന്‍ മണിക്കൂറുകള്‍ മാത്രം
സ്വയം ചോദ്യം ചോദിച്ചും സ്വന്തമായി തന്നെ ഉത്തരം കണ്ടും ആശ്വസിക്കുന്നവരുടെ പകലിരവുകള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി കാണാനുള്ള കണക്കുകൂട്ടലുകളിലായിരുന്നു, മുന്നണി നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തിരഞ്ഞെടുപ്പിന് ശേഷമുള്ള രണ്ടു ദിവസങ്ങള്‍.
രണ്ടു മാസത്തിലേറെയായി ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ഓട്ടം തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മാത്രമേ അവസാനിയ്ക്കൂ. പാര്‍ട്ടി ഓഫീസുകളില്‍ കൂട്ടലും കിഴിക്കലുമായി കഴിയുന്നതിനിടെയിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വരവ്. ഇത് കണക്കു കൂട്ടലുകള്‍ നടത്തുന്നവരെയും ക്കുഴപ്പത്തിലാക്കി. ഒരു പക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശ്വാസം കണ്ടത്തിയപ്പോള്‍ മറുഭാഗം അതിനെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു.

എല്‍ഡിഎഫ് അധികാരത്തിലേക്കെന്ന് മിക്ക സര്‍വ്വേകളും പ്രവചിച്ചപ്പോള്‍ ഭരണവിരുദ്ധതരംഗത്തില്‍ പാലായില്‍ കെഎം മാണിക്ക് വരെ അടിപതറുമെന്ന പ്രവചനം പലരും അത്രകണ്ട് സ്വീകരിച്ചിട്ടില്ല.
സ്ഥാനാര്‍ഥികളിലേറെയും തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദിപറയാനും മറ്റുമായാണ് ഇടവേള ഉപയോഗിച്ചത്. ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും മാനസികമായി പിന്‍തുണ അറിയിച്ചവര്‍ക്കും വിദേശങ്ങളില്‍ നിന്ന് പോലും ഫോണിലൂടെയും നവമാധ്യമങ്ങളലൂടെയും പ്രാര്‍ഥനയിലൂടെയും അനുഗ്രഹിച്ചവര്‍ക്കുമെല്ലാം സ്ഥാനാര്‍ഥികള്‍ നന്ദിയറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചും രംഗം സജീവമാക്കി.
ഏതായാലും മുമ്പെങ്ങും കാണാത്ത രീതിയിലുള്ള പ്രചണ്ഡമായ പ്രചാരണ രീതികള്‍ക്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷിയായത്. കൊണ്ടും കൊടുത്തും നേതാക്കള്‍ മുന്നേറിയപ്പോള്‍ അണികള്‍ അതേറ്റുപിടിച്ച് സന്ദേശങ്ങള്‍ അപ്പപ്പോള്‍ വോട്ടര്‍മാരിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വേദിയായ തിരഞ്ഞെടുപ്പു കൂടിയായി ഇത്. യുവജനതയുടെ ആവേശം ഓരോദിവസം നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം ചെയ്തു. ഇതില്‍ മാന്യമായ പ്രതികരണങ്ങളും പ്രചാരണങ്ങളും മുതല്‍ അസഹിഷ്ണുതയും വിദ്വേഷവും വ്യക്തിഹത്യ പ്രകടമാക്കുന്നതുമെല്ലാം സ്ഥാനം പിടിച്ചു.
തണുപ്പന്‍ രീതിയില്‍ തുടങ്ങിയ പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലെത്തുമ്പോള്‍ കേരളം കണ്ടതില്‍ വെച്ച് എക്കാലത്തേയും വലിയ പ്രചാരവേലയ്ക്കാണ് ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചത്. അത് പ്രചാരണ രീതിയുടെ കാര്യത്തിലും ആധുനിക സംവിധാനങ്ങളുടെ ഉപയോഗത്തിലും പണച്ചെലവിലുമെല്ലാം പ്രകടമായിരുന്നു.
ബാര്‍കോഴയും സോളാര്‍കേസും ഏറ്റവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചാല്‍ ഈ രണ്ടു വിഷയങ്ങള്‍ തന്നെയാകും ഇവരെ പ്രധാനമായും തുണച്ചിട്ടുണ്ടാകുക. മറിച്ച് യുഡിഎഫ് വന്നാല്‍ ബാറും അഴിമതിയും ഏശിയില്ലെന്ന് മാത്രമല്ല മതേതരത്വം സംരക്ഷിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടമുന്നണിക്കേ സാധിക്കൂ എന്ന യുഡിഎഫ് പ്രചാരണത്തിന് കിട്ടുന്ന അംഗീകാരമാകും. ഒപ്പം മദ്യനയത്തിന് വീട്ടമ്മാര്‍ നല്‍കിയ അനുഗ്രഹവും.
ഒരു സീറ്റെങ്കിലും എന്‍.ഡി.എയ്ക്ക് കിട്ടിയാല്‍ ബിജെപിയെക്കൊണ്ട് കേരള നിയസഭയില്‍ കാലുകുത്തിക്കില്ലെന്നും അക്കൗണ്ട് തുറപ്പിക്കില്ലെന്നും തറപ്പിച്ചു പറഞ്ഞ ഇരുമുന്നണിക്കുമുള്ള പ്രഹരം കൂടിയാകും അത്. മാറി മാറി ഇടതു-വലത് മുന്നണി ഭരണം എന്ന നിലയില്‍ നിന്ന് ജനം മാറിച്ചിന്തിച്ചെന്ന എന്‍ഡിഎയുടെ വാദം ശരിയാകുകയും ചെയ്യും. ഇതിനിടെ പിസി ജോര്‍ജ് അടക്കം പലരും മുന്നണികളെ മലര്‍ത്തിയടിക്കാന്‍ കിട്ടിയ അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.
വ്യാഴാഴ്ച നേരം പുലരുമ്പോള്‍ പുതിയ കണക്കുകളുമായി തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥര്‍ എത്തും. അതുവരെ മനക്കണക്കുകള്‍ കൂട്ടി എല്ലാവര്‍ക്കും ആശ്വസിക്കാം












Click it and Unblock the Notifications