'മഹേഷിന്റെ പ്രതികാരം നടക്കുമോ' ...? തൊടുപുഴയിൽ സ്ഥാനാർഥിയുണ്ടോ സഖാവേ ഒന്നു മൽസരിപ്പിക്കാൻ
ഇടുക്കി ഇപ്പോള്‍ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. എന്നാല്‍ തൊടുപുഴയില്‍ എല്‍ഡിഎഫിന് അത്രയ്ക്ക് ചൂടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്ന ലാല്‍ സലാമിലെ ചോദ്യം പോലെ, തൊടുപുഴയിലെ സഖാക്കള്‍ മറ്റൊരു ചോദ്യം ചോദിക്കുകയാണ്. സ്ഥാനാര്‍ഥിയുണ്ടോ സഖാവേ പിജെ ജോസഫിനെതിരെ ഒന്നു മല്‍സരിപ്പിക്കാന്‍. നാടായ നാട്ടിലൊക്കെ പളളിക്കാരെ മുതല്‍ പിളളമാരെ വരെ തപ്പിയിട്ടും പത്താമങ്കത്തിനൊരുങ്ങുന്ന പിജെ ജോസഫിനെതിരെ മത്സരിക്കാന്‍ ഇടതിന് ഒരാളെ കിട്ടിയിട്ടില്ല.
പഴയ എസ്എഫ്ഐക്കാരെ മുതല്‍ പുതിയ കേരള കോണ്‍ഗ്രസുകാരെ വരെ സ്ഥാനാര്‍ഥി കുപ്പായം ഇടീക്കാന്‍ നോക്കിയെങ്കിലും വീരമൃത്യ വരിക്കാന്‍ അത്ര താല്‍പര്യം ആരും പ്രകടിപ്പിച്ചിട്ടില്ല. സിപിഐയുടെ തലയില്‍ വെക്കാന്‍ നോക്കി. പക്ഷെ അവരും വഴങ്ങിയില്ല. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരു മുതിര്‍ന്ന നേതാവിനെ പ്രലോഭിപ്പിച്ച് മല്‍സരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.

തൊടുപുഴയില്‍ ഒമ്പതാമൂഴത്തിനും പത്താമങ്കത്തിനും പിജെ ജോസഫ് ഒരുങ്ങിക്കഴിഞ്ഞു. അനാരോഗ്യം മൂലം മല്‍സര രംഗം വിടുമെന്നുളള അഭ്യൂഹം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണ് ജോസഫ് വീണ്ടുമെത്തുന്നത്. പിജെയാണ് കളത്തിലെങ്കില്‍ തൊടുപുഴയില്‍ പാട്ടും പാടി ജയിക്കുമെന്ന് എല്‍ഡിഎഫിനും നന്നായറിയാം. പേരിന് ഒരു എതിരാളിയെ തേടുന്നത് അതു കൊണ്ടാണ്.
തൊടുപുഴയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ പുറപ്പുഴ ഗ്രാമത്തില്‍ പിറന്ന ജോസഫിന്റെ രാഷ്ട്രീയ വളര്‍ച്ച സ്വപ്ന വേഗത്തിലായിരുന്നു. നാട്ടിലെ ജന്‍മി കര്‍ഷക കുടുംബമായ പാലത്തിനാല്‍ വീട്ടിലെ ജോസഫിന്റെ (കുഞ്ഞേട്ടന്‍) മകനായ പിജെ ജോസഫ് പൊതുരംഗത്തെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന അന്തരിച്ച കെഎം ജോര്‍ജാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൃഷിയും സംഗീതവുമായി നടന്ന ജോസഫിനെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്.

1941 ഓഗസ്റ്റ് 10ന് ജനിച്ച ജോസഫ്, 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്ന് കന്നി ജയം നേടി. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന യുകെ ചാക്കോയെയാണ് 29-ാം വയസില്‍ ജോസഫ് തോല്‍പ്പിച്ചത്. അടിയന്തിരാവസ്ഥക്ക് ശേഷം 77ല്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. കെഎം മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ 78ലെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. സുപ്രീം കോടതി വിധി മാണിക്ക് അനുകൂലമായപ്പോള്‍ എട്ട് മാസത്തിന് ശേഷം മന്ത്രിസ്ഥാനം ഒഴിഞ്ഞു.
79ല്‍ ജോസഫിന്റെ നേതൃത്വത്തിലുളള കേരളാ കോണ്‍ഗ്രസ് നിലവില്‍ വന്നു. 80ല്‍ യുഡിഎഫ് കണ്‍വീനറായി. 81ല്‍ കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭയില്‍ റവന്യു-വിദ്യാഭ്യാസ മന്ത്രി. 82ലെ കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യു-ഭവന നിര്‍മാണ വകുപ്പുകളുടെ ചുമതല. ഇതിനിടെ 84ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ച് ഒന്നായെങ്കിലും ജോസഫും മാണിയും പിന്നെയും പിളര്‍ന്നു.
1989ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് നിഷേധിച്ചതോടെ യുഡിഎഫുമായി അകന്നു. മുന്നണി വിട്ട് മൂവാറ്റുപുഴയില്‍ ഒറ്റക്ക് മല്‍സരിച്ചു. 89 ഒക്‌ടോബറില്‍ ഇടതുപക്ഷത്തെത്തി. 96ലെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം-പൊതുമരാമത്ത്-ഭവനനിര്‍മാണം- രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. 2001ല്‍ തൊടുപുഴയില്‍ പിടി തോമസിനോട് പരാജയപ്പെട്ടു. 2006ല്‍ 13781 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അതിന് പകരം വീട്ടി.
തെരഞ്ഞെടുപ്പ് കാലത്തേക്കാള്‍ വീറോടെയും വാശിയോടെയുളള പോരാണ് വിഎസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിസ്ഥാനമേറ്റെടുത്തതിന് ശേഷം ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ കാഴ്ചവെച്ചത്. മൈത്രീ ഭവന പദ്ധതി, പുഷ്പകൃഷി അഴിമതി എന്നിവയില്‍ തുടങ്ങിയ ആരോപണ ശരങ്ങള്‍ വിമാനയാത്രാ വിവാദത്തിലൂടെ 114 ദിവസത്തിന് ശേഷം ജോസഫിന്റെ രാജിയില്‍ കലാശിപ്പിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് മന്ത്രിസഭയില്‍ തിരിച്ചെത്തിയ ജോസഫ് 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. 2011ല്‍ 22868 വോട്ടിനാണ് പഴയ അനുയായി കൂടിയായിരുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ പ്രൊഫ ജോസഫ് അഗസ്റ്റിനെ പരാജയപ്പെടുത്തിയത്.
ഇപ്പോള്‍ മന്ത്രി പദത്തിന്റെ ആറാം ഊഴത്തില്‍. ജലവിഭവ മന്ത്രിയെന്ന നിലയില്‍ തൊടുപുഴക്ക് നല്‍കിയ സംഭാവനകളും പി.ജെ ജോസഫിന് ഗുണം ചെയ്യും. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ പിജെ തൊടുപുഴയില്‍ കാഴ്ചവെക്കാനൊരുങ്ങുന്നത് പത്താം മല്‍സരവും ഒമ്പതാം വിജയത്തിനുളള ശ്രമവും. 1970 മുതലുളള തെരഞ്ഞെടുപ്പുകളില്‍ 91ല്‍ ഒഴികെ ഇവിടെ മല്‍സരിച്ച പിജെ 2001ല്‍ മാത്രമാണ് പരാജയപ്പെട്ടത്.












Click it and Unblock the Notifications