തലസ്ഥാനം പിടിച്ചാല്‍ ഭരണം... ചരിത്രം ആവര്‍ത്തിക്കുമോ, തിരുവനന്തപുരം ഇത്തവണ ആര്‍ക്കൊപ്പം?
തിരുവനന്തപുരം: തലസ്ഥാനത്ത് ലീഡ് ചെയ്യുന്ന മുന്നണിയാകും സംസ്ഥാനം ഭരിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല. ചരിത്രമാണ്. കേരളത്തിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ തലസ്ഥാനവും തിരുവനന്തപുരമാകുന്നത് ഇങ്ങനെയാണ്. കേരളത്തിലെ ഏത് തിരഞ്ഞെടുപ്പ് നടന്നാലും ശ്രദ്ധാകേന്ദ്രമാവുക തിരുവനന്തപുരത്തിന്റെ രാഷ്ട്രീയചിത്രം തന്നെയാണ്.
1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു.
മുന്‍കാലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് തലസ്ഥാനം പിടിച്ചടക്കിയാല്‍ അധികാരത്തിലേറാമെന്ന് തന്നെയാണ്. 1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു സംസ്ഥാന ഭരണം. ഈ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. 1996ല്‍ ഒമ്പത് സീറ്റും 2006ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടി.

യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന 1991, 2001, 2011 വര്‍ഷങ്ങളില്‍ തലസ്ഥാന ജില്ലയും ഐക്യമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. 1991ല്‍ എട്ടും 2001ല്‍ ഒരു സ്വതന്ത്രനടക്കം 10ഉം 2011ല്‍ ആദ്യം എട്ടും പിന്നീട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഒമ്പതും സീറ്റാണ് ജില്ലയിലെ യുഡിഎഫ് സമ്പാദ്യം. കഴിഞ്ഞതവണ 14ല്‍ ഒമ്പതും യുഡിഎഫ് നേടിയപ്പോള്‍ രണ്ടുസീറ്റിനാണ് എല്‍ഡിഎഫിന് ഭരണം പോയത്. പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ലാണ് അന്ന് എല്‍ഡിഎഫിനു വിനയായത്. ജയസാധ്യതയുണ്ടായിരുന്ന സീറ്റുകള്‍ പാഴാക്കികളഞ്ഞുവെന്ന് സിപിഎം നേതാക്കള്‍ക്കള്‍ പോലും പരസ്യമായി സമ്മതിച്ചു.

നിലവില്‍ 14 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതെണ്ണവും നേടി, യുഡിഎഫിന്റെ പോക്കറ്റിലാണ് തിരുവനന്തപുരം ജില്ല. അഞ്ചെണ്ണം എല്‍ഡിഎഫിന്റെ അക്കൗണ്ടിലാണ്. വര്‍ക്കല, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവ യുഡിഎഫും ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നേമം, കോവളം എന്നിവ എല്‍ഡിഎഫും കൈവശം വയ്ക്കുന്നു. നെയ്യാറ്റിന്‍കരയില്‍ 2011ല്‍ സിപിഎമ്മിലെ ആര്‍ ശെല്‍വരാജാണ് ജയിച്ചത്. സിപിഎമ്മില്‍ നിന്ന് കൂറുമാറി യുഡിഎഫിലെത്തിയ ശെല്‍വരാജ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതും അത്ഭുതമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരക്കാരും ഏറെയുള്ള തലസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. തലസ്ഥാന ജില്ല ഒരു മുന്നണിയോടും സ്ഥിരമായ രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്താറില്ലെന്നതാണ് സത്യം. അതതു കാലത്തെ രാഷ്ട്രീയാന്തരീക്ഷം, വികസന പദ്ധതികള്‍, സ്ഥാനാര്‍ഥികളുടെ മികവ്, സാമുദായിക താല്‍പ്പര്യങ്ങള്‍ എന്നിവയൊക്കെ വോട്ട് ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് പതിവ് പ്രവചനരീതികള്‍ ഭരണതലസ്ഥാനത്ത് അപ്രസക്തമാവും.

സുനന്ദപുഷ്‌കറിന്റെ മരണത്തിന് ശേഷം ലോകസഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂര്‍ മത്സരിച്ചു. വിജയം ശശി തരൂരിനായിരുന്നു. ആരോപണമൊന്നും തരൂരിന്റെ ഗ്ലാമര്‍ പരിവേഷത്തിന് മുന്നില്‍ ഏശിയില്ല. ഇത്തവണയും തിരുവനന്തപുരത്തൊരു ഗ്ലാമര്‍ താരമുണ്ട്. ശ്രീശാന്ത്. എല്‍ഡിഎഫിന് ആന്റണി രാജുവും കോണ്‍ഗ്രസിന് സിറ്റിംഗ് എഎല്‍എയുമായ വിഎസ് ശിവകുമാറുമാണ് സ്ഥാനാര്‍ത്ഥികള്‍. ഗ്ലാമറിനാണോ ഇത്തവണയും വോട്ട് വീഴുക എന്നത് കണ്ടറിയണം.












Click it and Unblock the Notifications