മുത്തലാക്കില്ലെങ്കിൽ ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ കൊല്ലുമോ? മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പറയുന്നത്
മുത്തലാക്ക് വിഷയത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലം വലിയ വിവാദങ്ങളിലേക്കാണ് നയിക്കുന്നത്. സാമൂഹ്യ പരിഷ്‌കാരങ്ങളുടെ പേരില്‍ ശരിയത്ത് മാറ്റിയെഴുതാനാവില്ലെന്നതാണ് ബോര്‍ഡിന്റെ നിലപാട്.
എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്നതാണ് ബഹുഭാര്യത്വം നിരോധിക്കുന്നത് സംബന്ധിച്ച് ഉന്നയിക്കുന്ന വാദം. ബഹുഭാര്യത്വം നിരോധിച്ചാല്‍ അത് അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍.
മുത്തലാക്ക് നിരോധിച്ചാല്‍ അത് ഭാര്യയെ ഭര്‍ത്താവ് കൊന്നുകളയുന്നതുപോലെയുള്ള കാര്യങ്ങളിലേക്ക് നയിക്കുമെന്ന വിചിത്രമായ വാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാടുകള്‍ ഭരണഘടനാവിരുദ്ധമാണ് എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
പുരുഷന്‍മാര്‍ക്ക്
പുരുഷന്‍മാര്‍ക്ക് ഭാര്യയെ മൊഴി ചൊല്ലാന്‍ ശരിയത്ത് നിയമം അനുവാദം നല്‍കുന്നത് അവര്‍ക്ക് തീരുമാനം എടുക്കുന്നതിനുള്ള കഴിവ് കൂടുതല്‍ ഉള്ളതുകൊണ്ടാണെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
അങ്ങനെ ചെയ്യില്ല
പുരുഷന്‍മാര്‍ക്ക് വികാരം നിയന്ത്രിക്കാന്‍ കഴിയും. അവര്‍ തിടുക്കത്തില്‍ അങ്ങനെ തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ബഹുഭാര്യത്വം
മുസ്ലീം പുരുഷന്‍മാര്‍ നാല് വിവാഹം കഴിയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പറയുന്നു. അവിഹത ബന്ധങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്നാണ് വിശദീകരണം.
എളുപ്പത്തിന് വേണ്ടി
മുത്തലാക്ക് എന്നത് വളരെ ലളിതമായ കാര്യമാണെന്നതാണ് മറ്റൊരു വാദം. വിവാഹ മോചനത്തിന് കോടതിയില്‍ പോയാല്‍ എടുക്കുന്ന സമയദൈര്‍ഘ്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. മുത്തലാക്കില്‍ പെട്ടെന്ന് തന്നെ വിവാഹമോചനം സാധ്യമാകും.
പുരുഷതാത്പര്യം
പുരുഷന്റെ താത്പര്യം മാത്രമാണ് ഇവര്‍ ഉന്നയിക്കുന്നത്. പുരുഷന് ഭാര്യയെ വേണ്ട എന്ന് തോന്നിയാല്‍ പിന്നെ ഭാര്യ ഭര്‍തൃവീട്ടില്‍ നില്‍ക്കുന്നത് മാനസികവും ശാരീരികവും ആയ പീഡനങ്ങള്‍ക്ക് കാരണമാകും എന്നതാണ് മറ്റൊരു ന്യായം.
അപമാനം
കോടതി വഴി വിവാഹമോചനം നേടുമ്പോള്‍ അപമാനിക്കപ്പെടുന്നത് സ്ത്രീകളാണെന്നതാണ് മറ്റൊരു വാദം. കേസ് കോടതിയില്‍ എത്തുകയും അത് നീണ്ടുപോവുകയും ചെയ്യുമ്പോള്‍ സ്ത്രീകളെ ആണത്രെ അത് ബാധിക്കുക.
സ്ത്രീ-പുരുഷ അനുപാതം
പുരുഷന്റെ ആസക്തി പ്രശ്‌നങ്ങള്‍ മാത്രമല്ല ബഹുഭാര്യത്വത്തിനുള്ള സാധൂകരണമായി പറയുന്നത്. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഉള്ളത്. അവര്‍ അവിവാഹിതരായി ജീവിക്കണോ എന്നാണ് ചോദ്യം.
അവിവാഹിത പങ്കാളി
സ്ത്രീകള്‍ അവിവാഹിത പങ്കാളികളായി ജീവിതം നശിപ്പിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അവര്‍ക്ക് ഭാര്യയുടെ എല്ലാ അവകാശങ്ങളും നല്‍കി വിവാഹം കഴിയ്ക്കുന്നത് എന്നതാണ് മറ്റൊരു വാദം.