ഹൃദയസ്പര്‍ശിയായ ചരിത്രമെഴുത്തിന് നൊബേല്‍, സാഹിത്യ നൊബേല്‍ സ്വെറ്റ്‌ലാന അലക്‌സീവിച്ചിന്
ചരിത്രം പലപ്പോഴും വരണ്ട എഴുത്തുകളുടെ ശേഖരം മാത്രമായിരിയ്ക്കും. ചരിത്രം വായിച്ച് കരയാനും ചിരിയ്ക്കാനും പലപ്പോഴും കഴിയില്ല. കാരണം മനുഷ്യന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിയ്ക്കുന്ന ഒന്നും തന്നെ ആ എഴുത്ത് രീതിയില്‍ ഇടകലര്‍ന്നിട്ടുണ്ടാകില്ല. കോറിയിട്ട വെറും വാക്കുകള്‍ മാത്രമായിരിയ്ക്കും. ;ചരിത്രത്തെ ഹൃദയസ്പര്‍ശിയായി എഴുതുക അപൂര്‍വ്വം ചിലര്‍ക്കേ കഴിയൂ. ബെലാറസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സീവിച്ച് താന്‍ കണ്ടറിഞ്ഞ അനുഭവങ്ങളെ ചരിത്രമായി രേഖപ്പെടുത്തിയപ്പോള്‍ അത് വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കി. 2015 ലെ നൊബേല്‍ സാഹിത്യ പുരസ്‌ക്കാരവും ഇപ്പോള്‍ എഴുത്തുകാരിയെ തേടിയെത്തിയിരിയ്ക്കുകയാണ്.
30-40 കൊല്ലത്തെ സോവിയറ്റ് ജീവിതത്തിന്റെ രേഖാചിത്രമെഴുത്തായിരുന്നു സ്വെറ്റ്‌ലാനയുടെ കൃതികള്‍. യുദ്ധകാലത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കണ്ടുമുട്ടിയ ഓരോ വ്യക്തിയുടേയും അനുഭവം വാമൊഴി രൂപത്തില്‍ കൂട്ടിക്കലര്‍ത്തലുകളില്ലാതെയാണ് സ്വെറ്റ്‌ലാന പകര്‍ത്തിയെഴുതിയത്. നൊബേല്‍ സമ്മാനം ലഭിയ്ക്കുന്ന 14മത്തെ സ്ത്രീയായി സ്വെറ്റ്‌ലാന മാറി. സ്വെറ്റ്‌ലാനയേയും അവരുടെ കൃതികളേയും പരിചയപ്പെടാം
അനുഭവങ്ങള്‍ എഴുത്തായി മാറിയപ്പോള്‍
ഒരു മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ സ്വെറ്റ്‌ലാനയുടെ ജീവിതം സോവിയറ്റ് യൂണിയന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരു രാഷ്ട്രമെന്ന സങ്കല്‍പ്പത്തില്‍ നിന്നും സോവിയറ്റ് യൂണിയന്‍ ചിന്നിച്ചിതറയിപ്പോള്‍ ദേശവും ഭാഷയും നഷ്ടപ്പെട്ടുവെന്ന് തോന്നിയ ആയിരങ്ങളുടെ അനുഭവവും ഈ റഷ്യന്‍ വിമര്‍ശക കോറിയിട്ടു.
ചെര്‍ണോബില്‍ ദുരന്തം
റഷ്യന്‍ അധികാരികള്‍ ലഘൂകരിച്ച് കാട്ടിയ ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഏറ്റവും ഭീകരമായ മുഖം 'വോയ്‌സസ് ഫ്രം ചെര്‍ണോബില്‍' എന്ന കൃതിയിലൂടെ ഇവര്‍ പുറം ലോകത്തെ അറിയിച്ചു. 1986 ല്‍ റഷ്യയില്‍ സംഭവിച്ച ഏറ്റവും ഭീകരമായ ആണവ ദുരന്തമായിരുന്നു ചെര്‍ണോബില്‍ സംഭവിച്ചത്. ദുരന്തത്തില്‍ മരിച്ച് പോയവരുടെ കുടുംബാംഗങ്ങളുമായും അതിജീവിച്ചവരോടും സ്വെറ്റ്‌ലാനെ സംസാരിച്ചു. അവരുടെ അനുഭവങ്ങള്‍ അതേ പടി പകര്‍ത്തി. വായനക്കാരന്റെ ഹൃദയം വിങ്ങുന്ന അനുഭവമായി പലതും മാറി.
ചരിത്രകാരി
ചരിത്രകാരിയായി തന്നെയാണ് സ്വെറ്റ്‌ലാനോയെ വിശേഷിപ്പിയ്ക്കുന്നത്. റഷ്യന്‍ സൈന്യത്തിന് അഫ്ഗാനിസ്ഥാനില്‍ നേരിടേണ്ടിവന്ന പരാജയത്തെപ്പറ്റിയും പിന്‍വാങ്ങലിനെപ്പറ്റിയും 'സിങ്കി ബോയ്‌സ്' എന്ന പുസ്തകവും അവര്‍ എഴുതി. റഷ്യന്‍ അധികാരികള്‍ക്ക് പലപ്പോഴും സ്വെറ്റ്‌ലാനോയുടെ എഴുത്തിനോട് വിയോജിപ്പായിരുന്നു.
യുദ്ധത്തിലെ പെണ്‍മുഖങ്ങള്‍
പത്ത് ലക്ഷത്തിലേറെ റഷ്യന്‍ സ്ത്രീകള്‍ രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തിരുന്നു. വിമാനം പറത്തിയും ടാങ്കര്‍ ഓടിച്ചും യുദ്ധം ചെയ്ത് തന്നെ മുന്നേറിയ സ്ത്രീകള്‍. പക്ഷേ ചരിത്രമെപ്പോഴും വാഴ്ത്തിയത് പുരുഷന്‍മാരെയായിരുന്നു. യുദ്ധകാല കൃതികളെല്ലാം പുരുഷന്‍മാരെ വാഴ്ത്തി. പക്ഷേ യുദ്ധഭൂമിയില്‍ സ്വെറ്റ്‌ലാനോ പകര്‍ത്തിയത് പട്ടാളക്കാരികളുടെ ജീവിതം തന്നെയായിരുന്നു. മൃതദേഹങ്ങള്‍ നിറഞ്ഞ മൈതാനത്ത് കൂടി നടക്കുന്നതിന്റെ ഭീതി, കുടുംബ ജീവിതം കൊതിച്ച ഭൂതകാലം മറച്ച് വയ്‌ക്കേണ്ടി വന്നതിന്റെ ദുഖം...സ്വെറ്റ്‌ലാനോയ്ക്ക് മുന്നില്‍ യുദ്ധ പോരാളികളായ സ്ത്രീകള്‍ മനസ് തുറന്നപ്പോള്‍ അവിടെ മറ്റൊരു കൃതി പിറവികൊണ്ടു...'വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ്'. 1985 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകമാണ് എഴുത്തുകാരിയുടെ ആദ്യ കൃതി
മറ്റ് കൃതികള്‍
ദ ലാസ്റ്റ് വിറ്റ്‌നസ്: ദ് ബുക്ക് ഓഫ് അണ്‍ചൈല്‍ഡ് ലൈക്ക് സ്റ്റോറീസ്, എന്‍ചാന്റഡ് വിത്ത് ഡെത്ത് എന്നിവയാണ് മറ്റ് കൃതികള്‍. 21 ഡോക്യുമെന്ററികള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. അവര്‍ മൂന്ന് നാടകങ്ങളും എഴുതിയിട്ടുണ്ട്.
ജീവിതം
യുക്രൈനിലെ സ്റ്റാനിസ്ലാവില്‍ 1948ലാണ് ജനനം. യുക്രൈന്‍കാരിയായ മാതാവിന്റെയും ബലാറസുകരാനായ പിതാവിന്റെയും മകളായി. ബെലറാസില്‍ വളര്‍ന്ന ഇവര്‍ പിന്നീട് പ്രാദേശിക പത്രങ്ങളിലെ ലേഖികയായി.
നൊബേല്‍
സാഹിത്യത്തിനുള്ള നൊബേല്‍ 107 പേരിലൂടെ കടന്ന് പോയപ്പോള്‍ പുരസ്‌ക്കാരം നേടുന്ന 14മത്തെ വനിതയായി സ്വെറ്റ്‌ലാന ചരിത്രത്തിലും ഇടംനേടി.