വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇത്തവണ തീപാറുന്ന പോരാട്ടമാകുമോ അല്ലയോ എന്നറിയണമെങ്കില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിയണം. തീപാറിയാലും ഇല്ലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതകളുള്ള മണ്ഡലം തന്നെയാണ് വട്ടിയൂര്‍ക്കാവ്.

മണ്ഡലം രൂപീകരിച്ച് നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും കെ മുരളീധരന്‍ വിജയിച്ച മണ്ഡലമാണ്. എന്നാല്‍ 2016 ലെ മത്സരത്തെ വെറുമൊരു മത്സരമായി കാണാന്‍ കഴിയില്ല. ത്രികക്ഷി പോരാട്ടത്തില്‍ കെ മുരളീധരന്റെ ഭൂരിപക്ഷം പാതിയിലേറെ കുറഞ്ഞു.

അത്ര കടുപ്പമോ

അത്ര കടുപ്പമോ

2019 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍, അവിടെ ഒരു തീപാറുന്ന ത്രികോണ മത്സരം നടന്നു എന്ന് പറയാന്‍ കഴിയില്ല. ഏറെക്കുറേ ഏകപക്ഷീയമായ വിജയമാണ് വികെ പ്രശാന്ത് എന്ന സിപിഎം യുവനേതാവ് നേടിയത്. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ആരൊക്കെ ആകും സ്ഥാനാര്‍ത്ഥികള്‍ എന്നാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകള്‍. പരിശോധിക്കാം...

വികെപി മാറുമോ

വികെപി മാറുമോ

മേയര്‍ ബ്രോ എന്ന വിളിപ്പേരില്‍ നിന്ന് എംഎല്‍എ ബ്രോ എന്ന പേരിലേക്ക് മാറിയിട്ടേ ഉള്ളൂ വികെ പ്രശാന്ത്. മണ്ഡലത്തില്‍ എപ്പോഴും സജീവമാണ്. ആര്‍ക്കും അപ്രാപ്യനല്ല എന്ന ഗുണവും ഉണ്ട്. അതുകൊണ്ട് തിരിച്ചുപിടിച്ച മണ്ഡലം നിലനിര്‍ത്താന്‍ വികെ പ്രശാന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആയിരിക്കും എല്‍ഡിഎഫ് തീരുമാനം എന്നാണ് വിവരം.

യുഡിഎഫിന് ആര് വരും

യുഡിഎഫിന് ആര് വരും

2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കെ മോഹന്‍കുമാര്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. 2016 ല്‍ ഏഴായിരത്തിലധികം വോട്ടിന് ജയിച്ച മണ്ഡലത്തില്‍ സപതിനാലായിരത്തിലധികം വോട്ടുകള്‍ക്ക് തോല്‍ക്കാനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിധി. ജാതി സമവാക്യങ്ങളോ മറ്റ് ഘടകങ്ങളോ ഒന്നും വികെ പ്രശാന്തിനെ പ്രതിരോധിക്കാന്‍ മതിയാകാതെ വന്നു അത്തവണ. അതുകൊണ്ട് തന്നെ മോഹന്‍കുമാറിനെ ഇത്തവണ പരീക്ഷിക്കാനിടയില്ല.

ശബരിനാഥ് വരുമോ?

ശബരിനാഥ് വരുമോ?

അരുവിക്കര മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടുവട്ടം വിജയിച്ച കെഎസ് ശബരിനാഥനെ വികെ പ്രശാന്തിനെതിരെ മത്സരിപ്പിക്കും എന്നായിരുന്നു ഒരു പ്രചാരണം. യുവനേതാവ് തന്നെ സ്ഥാനാര്‍ത്ഥിയായി എത്തണം ഒരു ചിന്തയും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്തായാലും അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.

ചെന്നിത്തലയുടെ പേര് വരെ

ചെന്നിത്തലയുടെ പേര് വരെ

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും അരുവിക്കരയില്‍ ഉയര്‍ന്ന് കേട്ടു. ഹരിപ്പാട് വിട്ട് അരുവിക്കരയിലോ ചങ്ങനാശേരിയിലോ വട്ടിയൂര്‍ക്കാവിലോ ചെന്നിത്തല മത്സരിക്കും എന്നായിരുന്നു പ്രചാരണം. ഒടുവില്‍ രമേശ് ചെന്നിത്തലയ്ക്ക് തന്നെ പരസ്യമായി പ്രതികരിക്കേണ്ടി വന്നു ഇക്കാര്യത്തില്‍.

സുധീരന്‍ ആയാലോ!

സുധീരന്‍ ആയാലോ!

കോണ്‍ഗ്രസില്‍ 'ക്ലീന്‍ ഇമേജ്' ഉള്ള നേതാവാണ് വിഎം സുധീരന്‍. ഏത് യുവരക്തത്തേയും നേരിടാന്‍ ആ പ്രതിച്ഛായ മാത്രം മതിയെന്ന് കരുതുന്നവരും ഉണ്ട്. അങ്ങനെയാണ് വിഎം സുധീരന്റെ പേര് വട്ടിയൂര്‍ക്കാവിനോട് ചേര്‍ത്ത് വയ്ക്കുന്നത്. എന്നാല്‍ സുധീരന്‍ ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞുകഴിഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് കട്ടായം പറഞ്ഞിട്ടുണ്ട് അദ്ദേഹം.

എന്നാല്‍ ജിജി തോംസണ്‍

എന്നാല്‍ ജിജി തോംസണ്‍

അടുത്തഘട്ടത്തില്‍ ഉയര്‍ന്നുവന്നത് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്ന പേരാണ്. മികച്ച ബ്യൂറോക്രാറ്റ് എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം പ്രശാന്തിന് ഒത്ത എതിരാളിയാകുമെന്ന് ചിലര്‍ കരുതുന്നു എന്നാണ് വിവരം. എന്തായാലും ഇങ്ങനെയൊരു കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നാണ് ജിജി തോംസണും വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

ബിജെപിയിലോ

ബിജെപിയിലോ

2016 ല്‍ കടുത്ത ബിജെപി കടുത്ത പോരാട്ടം നടത്തിയ മണ്ഡലം ആയിരുന്നു വട്ടിയൂര്‍ക്കാവ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് അന്ന് കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയത്. വെറും 7,622 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ബിജെപി ഏറ്റവും ഉയര്‍ന്ന വിജയ സാധ്യത കണക്കാക്കുന്ന എ പ്ലസ് മണ്ഡലത്തില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്.

സുരേഷ് നിരാശപ്പെടുത്തി

സുരേഷ് നിരാശപ്പെടുത്തി

2019 ലെ ഉപതിരഞ്ഞെടുപ്പില്‍ ജില്ലക്കാരന്‍ തന്നെയാണ് എസ് സുരേഷിനെ ആയിരുന്നു ബിജെപി രംഗത്തിറക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ ഒരു ഓളവും സൃഷ്ടിക്കാന്‍ സുരേഷിന് സാധിച്ചില്ല. കുമ്മനം രാജശേഖരന് നാല്‍പത്തിമൂവായിരത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍, 2019 ല്‍ എ സുരേഷിന് കിട്ടിയത് വെറും 25,453 വോട്ടുകളായിരുന്നു. അതുകൊണ്ട് തന്നെ സുരേഷിനെ ഇത്തവണ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുന്നേയില്ല.

പികെ കൃഷ്ണദാസ്?

പികെ കൃഷ്ണദാസ്?

ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ആയ പികെ കൃഷ്ണദാസ് ആയിരിക്കും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി എന്നൊരു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണദാസ് ഇത്തവണയും കാട്ടാക്കടയില്‍ തന്നെ ആയിരിക്കും മത്സരിക്കുക എന്നാണ് സൂചന. അദ്ദേഹം അവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവി രാജേഷ്

വിവി രാജേഷ്

വികെ പ്രശാന്തിനെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ യുവനേതാവ് തന്നെ വേണം എന്ന വിലയിരുത്തലില്‍ ആണെന്ന് തോന്നുന്നു, വിവി രാജേഷിന്റെ പേരാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലറാണ് വിവി രാജേഷ് ഇപ്പോള്‍. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ രാജേഷിന് കഴിയും എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.

എല്ലാം ഊഹാപോഹങ്ങള്‍

എല്ലാം ഊഹാപോഹങ്ങള്‍

നിലവില്‍ ഒരു പാര്‍ട്ടിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയം എവിടേയും എത്തിയിട്ടില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ചിലകാര്യങ്ങള്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താമെന്ന് മാത്രം. എന്നാല്‍ മണ്ഡലത്തിലെ അണികളുടെ പ്രതീക്ഷകളും വിയോജിപ്പുകളും എല്ലാം ഓരോ പേരിനും ഒപ്പം പുറത്ത് വരുന്നും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+