Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐയെ അപഹസിച്ചാല്‍ മായുമോ ചാണ്ടിക്കറ? മുഖ്യമന്ത്രി നീതിമാനാണെങ്കിൽ നേരത്തെ പുറത്താക്കണമായിരുന്നു..

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌.

തോമസ് ചാണ്ടിക്ക് അനുകൂലമായി നിലപാടെടുത്തതാരൊക്കെയെന്നും എതിര്‍ത്തതാരൊക്കെയെന്നും അറിയാത്തവരാരുണ്ട്? മൂന്നു മാസം നീണ്ട മാധ്യമാന്വേഷണം, ഉദ്യോഗസ്ഥാന്വേഷണം, അതിന്റെ റിപ്പോര്‍ട്ടുകള്‍, മൂന്നു തവണയുണ്ടായ കോടതി പരാമര്‍ശവും നിര്‍ദ്ദേശവും എല്ലാം കഴിയുമ്പോള്‍ ലോകത്തിനു മുന്നില്‍ വലിയ സംശയങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തിയിരുന്നു.

ആഗസ്ത് മാസം ആദ്യമാണ് ആരോപണം ഉയര്‍ന്നത്. സര്‍ക്കാര്‍ കലക്ടറുടെ റിപ്പോര്‍ട്ട് തേടി. സെപ്തംബര്‍ 21ന് കലക്ടറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിനു ലഭിച്ചു. അതില്‍ തോമസ് ചാണ്ടി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടിരുന്നു. എങ്കിലും അന്തിമ റിപ്പോര്‍ട്ട് വരട്ടെയെന്ന കാത്തിരിപ്പ് ന്യായംതന്നെ. ഒരു മാസം പിന്നിടുന്ന ദിവസം ഒക്ടോബര്‍ 21ന് കലക്ടര്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കി. തോമസ് ചാണ്ടിയുടെ കുറ്റം തെളിവുസഹിതം ഉറപ്പിക്കുന്നതായിരുന്നു അത്. ഉടന്‍തന്നെ റവന്യു മന്ത്രി അന്വേഷണം ആവശ്യമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയാകട്ടെ, കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയെ കുറ്റക്കാരനായി കാണാന്‍ സന്നദ്ധനായിരുന്നില്ല. അദ്ദേഹം റിപ്പോര്‍ട്ട് നിയമോപദേശത്തിനു വിട്ടു. നവംബര്‍ 10നു നിയമോപദേശവും ലഭിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ സാധുതയാണ് അംഗീകരിക്കപ്പെട്ടത്.

Pinarayi Vijayan

നീതിമാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹത്തിന്റെ കാബിനറ്റില്‍ പിന്നീട് ഒരു നിമിഷംപോലും തോമസ് ചാണ്ടിക്കു തുടരാന്‍ സാധിക്കുമായിരുന്നില്ല. നിയമത്തോടോ ജനങ്ങളോടോ ഉള്ള പ്രതിബദ്ധത ചാണ്ടിയോ എന്‍ സി പിയോ മുഖ്യമന്ത്രിയോ കാണിച്ചില്ല. ഏതുവഴിയിലൂടെയെങ്കിലും രക്ഷപ്പെടൂ എന്നു സകലരും കൂട്ടുനിന്നു. തനിക്കും തന്റെ സര്‍ക്കാറിനും എതിരെ കേസു വാദിച്ചാണെങ്കിലും ജയിച്ചു വരാനാണ് മുഖ്യമന്ത്രി ഉപദേശിച്ചത്. അല്ലെങ്കില്‍ ഗവണ്‍മെന്റിനെതിരെ കേസു കൊടുത്ത മന്ത്രി അടുത്ത നിമിഷം പുറത്താകുമായിരുന്നു. കോടതി ഈ കള്ളക്കളിയാണ് തുറന്നു കാട്ടിയത്. സര്‍ക്കാറിനു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന വിധി മുഖ്യമന്ത്രിക്കുള്ള ശിക്ഷയാണ്. നവംബര്‍ 14ന് ആ വിധി വന്നപ്പോഴും തോമസ് ചാണ്ടി രാജിവയ്ക്കാതിരിക്കാന്‍ കാരണം നിരത്തുകയായിരുന്നു. അപ്പോഴും പിണറായിയോ കോടിയേരിയോ രാജി ആവശ്യപ്പെട്ടില്ലെന്ന് രാജിശേഷം ചാണ്ടി നന്ദിപൂര്‍വ്വം സ്മരിക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതാണ് തനിക്കു വിനയായതെന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്യുന്നു.

Thomas Chandy

തോമസ്ചാണ്ടി രാജിവച്ചത് കലക്ടര്‍ കണ്ടെത്തിയ കുറ്റങ്ങളുടെ പേരിലോ രാജിവെച്ചേ ഗവണ്‍മെന്റിനെതിരെ കേസുതുടരാനാവൂ എന്ന കോടതിയുടെ നിര്‍ദ്ദേശാനുസരണമോ എന്ന് സിപിഎമ്മിനു വിശദീകരിക്കാനാവുന്നില്ല. സിപിഐ അക്കാര്യത്തിലുള്ള അഭിപ്രായം നേരത്തേ പ്രകടിപ്പിച്ചതുമാണ്. കോടതി പരാമര്‍ശവും വിധിയും ഈ കേസില്‍ നിര്‍ണായക സന്ദര്‍ഭമാണെന്നു പറയുന്നവര്‍ കലക്ടറുടെ കണ്ടെത്തലും അതില്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശവും എ ജിയുടെ നിയമോപദേശവും നിസ്സാരവത്ക്കരിക്കുകയാണ്. ഇതിനുമേലാണ് രാജിയോ പുറത്താക്കലോ ഉണ്ടാവേണ്ടത്. ഗവണ്‍മെന്റിനെതിരെ കോടതിയില്‍ പോയി ചാണ്ടി വാങ്ങിക്കുട്ടിയതെല്ലാം അയാള്‍ക്കുള്ള അധിക സമ്പാദ്യമേ ആവേണ്ടതുള്ളു. എന്നാല്‍ ഒളിച്ചിരുന്ന് ചാണ്ടിയെ തുണച്ചവര്‍ക്കും കനത്ത ആഘാതമേല്‍ക്കുകയായിരുന്നു. ആ കുറ്റത്തില്‍ പങ്കില്ലെന്ന് കൈ കഴുകിയ സിപിഐയെ കുറ്റപ്പെടുത്താനാവില്ല.

തക്കസമയത്ത് നടപടിയുണ്ടാകും എന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. നിയമോപദേശം വന്ന സമയമായിരുന്നു തക്ക സമയം. പിന്നീട് കോടതി പരാമര്‍ശത്തിനു കാത്തുവെങ്കില്‍ ചാണ്ടിയെക്കാള്‍ വലിയ താല്‍പ്പര്യമെന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കേണ്ടിവരും. ഒടുവില്‍ അഴിമതിക്കാരനായ തോമസ് ചാണ്ടിയും അവസാനംവരെ സംരക്ഷകനായി നിന്ന മുഖ്യമന്ത്രിയും ചെയ്തതാണ് ശരിയെന്നും അഴിമതിക്കെതിരെ ഇക്കാര്യത്തില്‍ വ്യക്തവും ശക്തവുമായ നിലപാടെടുത്ത സിപിഐ ചെയ്തത് മഹാപരാധമെന്നുമുള്ള പ്രചാരണം തികഞ്ഞ വഷളത്തരമാണ്.

Kanam Rajendran

തങ്ങളുടെ പക്ഷത്തു തെറ്റു വന്നാല്‍ അതു തിരുത്താനല്ല തര്‍ക്കാഭാസങ്ങള്‍കൊണ്ട് ന്യായീകരിക്കാനാണ് സമീപകാലത്ത് സി പിഎം ശ്രമിച്ചുപോരുന്നത്. തോല്‍ക്കുമ്പോഴുള്ള ഗ്വാഗ്വാ വിളികള്‍ കൂടുതല്‍ മാരകമായ പ്രതിസന്ധികളിലേയ്ക്കേ ആ പാര്‍ട്ടിയെ എത്തിക്കുകയുള്ളു. ഘടക കക്ഷികളോടുള്ള ബഹുമാനവും സ്നേഹവുമൊക്കെ നാം ഏറെ കണ്ടതാണ്. ഘടക കക്ഷികളുടെ വകുപ്പുകളില്‍ മന്ത്രിമാരെ മാറ്റിനിര്‍ത്തിയുള്ള ഇടപെടലും മറ്റൊരു കാലത്തും കണ്ടിട്ടില്ല. എന്തൊക്കെയായാലും പണക്കാരനായ പങ്കാളി ആദരണീയന്‍തന്നെ. അയാള്‍ പരനാറിയാവുകയില്ല! ഇതു പിണറായി വിജയന്റെ ദൗര്‍ബല്യമാണോ പാര്‍ട്ടിയുടെ ദൗര്‍ബല്യമാണോ എന്നു ചികഞ്ഞു പോകുന്നവര്‍ക്ക് ആ പാര്‍ട്ടിയെപ്പറ്റി ഒന്നും അറിയില്ലെന്നു കരുതേണ്ടിവരും.

പാര്‍ട്ടി മുഖപത്രവും സാമൂഹിക മാധ്യമ പടയാളികളും പിണറായിക്കു സാക്ഷിയായി ഇസ്മായിലിനെ കൊണ്ടുവന്നിരിക്കുന്നു. ചേരേണ്ടത് ചേര്‍ത്തുവെയ്ക്കുന്ന ഉത്സാഹം നന്നായിട്ടുണ്ട്. ഇസ്മായിലിന്റെ റവന്യു ഭരണകാലം കുറ്റവിചാരണ കാത്തുകിടപ്പാണ്. സിപിഐ അതെങ്ങനെ നേരിടുന്നുവെന്ന് കൗതുകപൂര്‍വ്വം നിരീക്ഷിക്കുകയായിരുന്നു രാഷ്ട്രീയലോകം. തോമസ് ചാണ്ടി തെറ്റുചെയ്തുവെന്ന് ബോധ്യപ്പെടാത്ത സിപിഎമ്മിനൊപ്പമാണ് ഇസ്മയിലെങ്കില്‍ സി പി ഐയ്ക്ക് അതു കാര്യങ്ങള്‍ എളുപ്പമാക്കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+