കോയമ്പത്തൂരില്‍ ഇത്തവണ പോരാട്ടം പൊടിപാറും.... മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം
ദക്ഷിണേന്ത്യയില്‍ ഇത്തവണ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. തമിഴ്‌നാട്ടാണ് ഇത്തവണ ഏറ്റവും ശ്രദ്ധ നേടുന്ന സംസ്ഥാനം. പ്രധാനമായും ഇവിടെ ബിജെപിയെയും എഐഎഡിഎംകെയും വീഴ്ത്താന്‍ പ്രതിപക്ഷ ഐക്യം ഒന്നിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധ നേടുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍. ഇവിടെ സിപിഎമ്മും ശക്തമാണ് എന്നതാണ് പോരാട്ടത്തെ പ്രശസ്തമാക്കുന്നത്. നിലവില്‍ അണ്ണാ ഡിഎംകെയുടെ പി നാഗരാജനാണ് ഇവിടെ നിന്നുള്ള എംപി. സംസ്ഥാനത്ത് ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയ്ക്ക് ശക്തി ക്ഷയിച്ചത് കോയമ്പത്തൂരിലും തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് പാര്‍ട്ടി.
അണ്ണാ ഡിഎംകെ ആദ്യമായിട്ടാണ് ഈ മണ്ഡലം കഴിഞ്ഞ തവണ പിടിച്ചെടുത്തത്. ജയലളിതയുടെ പ്രഭാവം അത്രയ്ക്ക് അലയടിച്ച തിരഞ്ഞെടുപ്പാണ് 2014ല്‍ നടന്നത്. നാഗരാജന് 4,31,717 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്. എന്നാല്‍ ബിജെപിയുടെ സിപി രാധാകൃഷ്ണന്‍ 3,89,701 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഡിഎംകെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സിപിഎമ്മിനും നേട്ടമുണ്ടാക്കാനായില്ല.42,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നാഗരാജന് ലഭിച്ചത്. ഇത്തവണ ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നാല്‍ അത് അണ്ണാ ഡിഎംകെയുടെ വീഴ്ച്ചയിലേക്ക് നയിക്കും. അതേസമയം വോട്ട് ഭിന്നിച്ച് നേട്ടമുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമിക്കുന്നുണ്ട്.
ലോക്‌സഭയില്‍ 79 ശതമാനം ഹാജരുണ്ട് നാഗരാജന്. പാര്‍ലമെന്റില്‍ അണ്ണാഡിഎംകെയുടെ മുഖം കൂടിയാണ് അദ്ദേഹം. സംസ്ഥാന ശരാശരിക്കും മുകളിലാണ് അദ്ദേഹത്തിന്റെ ഹാജര്‍. 26 ചര്‍ച്ചകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. എന്നാല്‍ ഇത് സംസ്ഥാന ദേശീയ ശരാശരിക്കും താഴെയാണ്. 561 ചോദ്യങ്ങളാണ് നാഗരാജന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇത് സംസ്ഥാന ദേശീയ ശരാശരിക്കും എത്രയോ മുകളിലാണ്. ലോക്‌സഭയിലെ പ്രകടനം എടുത്താല്‍ പാര്‍ട്ടിയിലെ മറ്റ് എംപിമാരെ വെച്ച് നോക്കുമ്പോള്‍ മികച്ച പ്രകടനമാണ് നാഗരാജന്‍ നടത്തിയത്. അതേസമയം മണ്ഡലത്തില്‍ അദ്ദേഹത്തിന് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇപ്പോഴുള്ള പ്രതിസന്ധി.
അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലം. കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, കൗണ്ടംപാളയം, സിംഗനല്ലൂര്‍, സുലൂര്‍, എന്നിവയാണ് മണ്ഡലങ്ങള്‍. നീലഗിരി, പൊള്ളാച്ചി എന്നീ മണ്ഡലങ്ങളുടെ നഗരപ്രദേശങ്ങളും കോയമ്പത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ്. ഏത് പാര്‍ട്ടി ഭരിച്ചാലും തമിഴ്‌നാട്ടില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന വ്യാവസായി മേഖയലാണ് കോയമ്പത്തൂര്‍. നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലാണ് കോയമ്പത്തൂര്‍ മുന്‍പന്തിയിലാണ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഗ്രാമീണ-നഗര മേഖലകളില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നാണ് ഈ മണ്ഡലം അറിയപ്പെടുന്നത്. പ്രധാനമായും തുണിത്തരങ്ങളുടെ വ്യവസായമാണ് കോയമ്പത്തൂരിന്റെ സമ്പദ്ഘടനയെ വളര്‍ത്തുന്നത്.
കോയമ്പത്തൂരിന്റെ വികസനത്തില്‍ ഒരു പങ്ക് ഇടത് പാര്‍ട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസും ഇവിടെ വന്‍ ശക്തിയായിരുന്നു. 1957ല്‍ സിപിഐ പാര്‍വതി കൃഷ്ണനിലൂടെയാണ് ഇവിടെ ജയം നേടുന്നത്. പിന്നീട് 1967ല്‍ സിപിഎം കെ രമണിയിലൂടെ മണ്ഡലം വീണ്ടു ംതിരിച്ചുപിടിച്ചു. 1977 വരെ സിപിഐ ഈ മണ്ഡലം നിലനിര്‍ത്തിയിരുന്നു. 1980ല്‍ ഡിഎംകെ ഇറാ മോഹനിലൂടെ ആദ്യമായി കോയമ്പത്തൂരില്‍ ജയം നേടി. പിന്നീട് കോണ്‍ഗ്രസും ഡിഎംകെയും തമ്മിലായിരുന്നു ഇവിട െപ്രധാന പോരാട്ടം. 1998 ആദ്യമായി ബിജെപിയും ഇവിടെ ജയം നേടി. എന്നാല്‍ 2004ല്‍ സിപിഐയുടെ സുബ്ബരായനും 2009ല്‍ പിആര്‍ നടരാജനിലൂടെ സിപിഎമ്മും ഇവിടെ വിജയം തിരിച്ച് പിടിച്ചു. പക്ഷേ 2014ല്‍ കാലിടറുകയായിരുന്നു.
ഇത്തവണ സിപിഎം വലിയ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അണ്ണാ ഡിഎംകെയേക്കാള്‍ വലിയ ഭീഷണി ബിജെപിയാണ്. അണ്ണാ ഡിഎംകെ വിജയം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ബിജെപിക്ക് വോട്ടുമറിച്ചാലും വിജയം നേടാന്‍ സാധിക്കും. ഇവിടെ ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഇടതുപക്ഷത്തിനുണ്ട്. വലിയ വോട്ടുബാങ്ക് ഇവര്‍ക്കെല്ലാമുണ്ട്. പക്ഷേ ഡിഎംകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടു മറിച്ചാലും വലിയ പ്രതിസന്ധി. നിലവില്‍ ഈ മണ്ഡലം ഇടതുപക്ഷത്തിന് നല്‍കുമെന്ന് ഡിഎംകെ പറഞ്ഞിട്ടില്ല. പക്ഷേ സഖ്യമുള്ള സാഹചര്യത്തില്‍ അതിനാണ് സാധ്യത. പിന്തുണ ഉണ്ടെങ്കില്‍ സിപിഎം ഇവിടെ മത്സരിച്ചേക്കും.