അവസാന ലാപ്പിലെ എല്‍ഡിഎഫ് അബദ്ധങ്ങള്‍... പരനാറി മുതല്‍ പാല്‍ സൊസൈറ്റി വരെ!
കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് വലിയ തിരിച്ചടി സൃഷ്ടിച്ചത് അവരുടെ തന്നെ നേതാക്കള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആയിരുന്നു. മിക്കപ്പോഴും അത് സിപിഎം നേതാക്കള്‍ തന്നെ ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ ഒരു പരാമര്‍ശം കൊണ്ട് അവര്‍ക്ക് നഷ്ടമായത് ആലത്തൂര്‍ എന്ന ചെങ്കോട്ടയാണ്. ഇത്തവണ വോട്ടെടുപ്പിന്റെ തൊട്ട് തലേന്ന് കായംകുളത്തെ സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരെയാണ് സിപിഎം നേതാവും എംപിയും ആയ എഎം ആരിഫ് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുന്നത്. വിശദാംശങ്ങള്‍...

പരനാറി പ്രയോഗം
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ആയിരുന്നു പിണറായി വിജയന്റെ 'പരനാറി' പ്രയോഗം. ഒരുരാത്രി ഇരുട്ടി വെളുത്തപ്പോള്‍ യുഡിഎഫിലേക്ക് പോയ എന്‍കെ പ്രേമചന്ദ്രനെ കുറിച്ചായിരുന്നു അത്. എന്തായാലും ആ ഒറ്റ പ്രയോഗം 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടി സമ്മാനിച്ചു.

വിഎസും മോശമല്ല
പിണറായി വിജയന്‍ മാത്രമല്ല, വിഎസ് അച്യുതാനന്ദനും തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിട്ടുണ്ട്. ലതിക സുഭാഷിനെതിരേയും സിന്ധു ജോയ്‌ക്കെതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.

നികൃഷ്ട ജീവി
മത്തായി ചാക്കോയുടെ മരണശേഷം നടന്ന വിവാദങ്ങളില്‍ ആയിരുന്നു അതിന് മുമ്പ് പിണറായി വിജയനില്‍ നിന്ന് കടുത്ത വാക്കുകള്‍ പുറത്ത് വന്നത്. താമരശ്ശേരി ബിഷപ്പിനെ അന്ന് വിശേഷിപ്പിച്ചത് നികൃഷ്ട ജീവി എന്നായിരുന്നു.

ജി സുധാകരന്‍
2019 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ നടത്തിയ ഒരു പ്രയോഗം വലിയ വിവാദത്തിന് വഴിവച്ചു. അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനെ പൂതന എന്നായിരുന്നു സുധാകരന്‍ വിശേഷിപ്പിച്ചത്. എന്തായാലും ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി.

വിജയരാഘവന്‍ വക
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയായിരുന്നു. ആ തരംഗത്തിലും വീണുപോകില്ല എന്ന് കരുതിയ മണ്ഡലം ആയിരുന്നു ആലത്തൂര്‍. എന്നാല്‍ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് എ വിജയരാഘവന്‍ നടത്തിയ ഒറ്റ പരാമര്‍ശം സൃഷ്ടിച്ചത് വന്‍ തിരിച്ചടിയായിരുന്നു.

ഒടുവില്‍ അരിതയില്‍
ഏറ്റവും ഒടുവില്‍ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരെ എഎം ആരിഫ് നടത്തിയ പരാമര്‍ശമാണ് വലിയ വിവാദമായിരിക്കുന്നത്. വോട്ടെടുപ്പിന് തൊട്ട് തലേന്ന് തന്നെ ഇത് വിവാദമാക്കിമാറ്റാന്‍ ഒരു വിഭാഗത്തിന് സാധിച്ചു എന്നതും പ്രത്യേകതയാണ്.

പിന്‍വലിക്കാത്തത് എന്തുകൊണ്ട്
പാല്‍ വിറ്റുനടന്ന ബുദ്ധിമുട്ടിനെ കുറിച്ചൊക്കെയാണ് അരിത ബാബുവിന്റെ പ്രചാരണത്തില്‍ പറയുന്നത്. അങ്ങനെ പറയാന്‍ ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല എന്നാണ് ആരിഫ് പറയുന്നത്. പ്രാരാബ്ധം പറഞ്ഞ് വോട്ടുചോദിക്കുന്നതിനെ ആണ് താന്‍ വിമര്‍ശിച്ചത് എന്നാണ് ആരിഫിന്റെ നിലപാട്. അതുകൊണ്ട് തന്നെ പരാമര്‍ശം പിന്‍വലിക്കില്ലെന്നും ആരിഫ് വ്യക്തമാക്കുന്നുണ്ട്.

കായംകുളത്തെ സ്ഥിതി
സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ആണ് കായംകുളം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം ലിജുവിനെ 11,857 വോട്ടുകള്‍ക്കായിരുന്നു യു പ്രതിഭ പരാജയപ്പെടുത്തിയത്. 2011 ല്‍ സിപിഎമ്മിന്റെ സികെ സദാശിവന്റെ ഭൂരിപക്ഷം വെറും 1,315 വോട്ടുകള്‍ ആയിരുന്നു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷമുണ്ട്.
ഗ്ലാമറസായി ആലിയ ഭട്ട്, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications