ബുർഖ നിരോധന ചർച്ച കൊഴുക്കുന്നു; ബുര്‍ഖ നിരോധിച്ചതും നിര്‍ബന്ധിതവുമായ രാജ്യങ്ങള്‍ ഇവയാണ്
കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ചയിലെ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്ക ബുര്‍ഖ നിരോധിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും സമാനമായ നിരോധനത്തിനായി ഇന്ത്യയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നിലവിലെ ഭരണ കക്ഷിയായ ബിജെപിയുടെ സഖ്യ കക്ഷിയായ ശിവസേനയാണ് മുസ്ലീം സ്ത്രീകളുടെ വസ്ത്രമായ ബുര്‍ഖ നിരോധിക്കാന്‍ ആവശ്യപ്പെട്ട് ആദ്യമായി രംഗത്തെത്തിയത്. മുഖം മറച്ച് അല്ലെങ്കില്‍ ബുര്‍ഖ ധരിച്ച ആളുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറഞ്ഞു.
ശിവസേനയുടെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തിയെങ്കിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു. മാത്രമല്ല ഇതാദ്യമായല്ല ഇന്ത്യയില്‍ ബുര്‍ഖ നിരോധനാവശ്യം ഉയരുന്നത്. ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ പ്രതിപക്ഷം ബുര്‍ഖ ധരിച്ച ആളുകളെ (പുരുഷന്മാരെയടക്കം) ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ നിരോധിക്കണമെന്ന് ആവശ്യവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

ഫ്രാൻസിൽ
2010-ല്‍ ഫ്രാന്‍സില്‍ മുസ്ലീം വനിതകള്‍ മുഖവും തലയും ഏതെങ്കിലും തരത്തില്‍ മറയ്ക്കുന്നത് നിരോധിച്ചിരുന്നു. മുഖം മറയ്ക്കുന്ന ബുര്‍ഖയും തലമറയ്ക്കുന്ന ശിരോവസ്ത്രവും നിരോധിച്ച ഫ്രാന്‍സിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന പറഞ്ഞ് 2018 ഒക്ടോബറില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ (യുഎന്‍എച്ച്ആര്‍സി) അറിയിച്ചു.

ബുർഖ നിരോധനം
കൂടാതെ യുണൈറ്റഡ് കിംഗ്ഡവും ഓസ്‌ട്രേലിയയും പോലുള്ള രാജ്യങ്ങള്‍ സമാനമായ ആവശ്യവുമായി സ്ഥിരമായി രംഗത്തുണ്ട്. നിരവധി രാജ്യങ്ങളില്‍ പ്രത്യേകിച്ചും പഠിഞ്ഞാറന്‍ രാജ്യങ്ങളില്‍ വനിതകള്‍ അവരുടെ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ചർച്ച കൊഴുക്കുന്നു
ലോകമെമ്പാടുമുള്ള ജനങ്ങള്‍ ബുര്‍ഖ നിരോധനത്തിന്റെ പേരില്‍ വിഭജിക്കപ്പെടുന്നുണ്ട്. നിരോധനത്തെ എതിര്‍ക്കുന്നവര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യമാണ് ഇതെന്ന് വാദിക്കുന്നു. നിരോധനത്തെ അനുകൂലിക്കുന്നവര്‍ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിതരായതിന്റെ കേസുകള്‍ ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കുന്നു. ഇതുകൂടാതെ, ഭീകരര്‍ ബുര്‍ഖ (മറ്റ് മുഖംമൂടികള്‍)ഉപയോഗിച്ച് ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നുവെന്നും അവര്‍ വാദിക്കുന്നു. ഇസ്ലാമിക ഭീകരത ഉയര്‍ത്തി കാട്ടി ഒരു വശത്ത് ഇസ്ലാമോഫോബിയയും മറുവശത്ത് ഇസ്ലാം അപകടത്തിലാണെന്ന് ഉയര്‍ത്തി കാട്ടിയുമാണ് ബുര്‍ഖ നിരോധന ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.

ബുർഖയും നിഖാബും
ബുര്‍ഖയെയും മറ്റ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങളെയും നിരോധിക്കുന്ന രാജ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പായി മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന വിവിധ തരം മുഖാവരണങ്ങളെ കുറിച്ച് അറിയാം. മുഖവും തലയും ഉള്‍പ്പെടെ ശരീരം മുഴുവന്‍ മറയ്ക്കാന്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രമാണ് ബുര്‍ഖ. വ്യക്തികള്‍ക്ക് കാണാനായി ഒരു നെറ്റ് കണ്ണിന് മുകളിലായി ഉണ്ടാകും. സ്ത്രീയുടെ ശരീരത്തിന്റെ ആകൃതി തിരിച്ചറിയാന്‍ പ്രയാസമുള്ള വിധത്തില്‍ രൂപകല്‍പ്പന ചെയ്ത അയഞ്ഞ വസ്ത്രമാണ് ഇത്. നിഖാബ് ബുര്‍ഖയും തമ്മില്‍ പലപ്പോഴും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം നിഖാബ് മുഖം മറയ്ക്കുമ്പോള്‍ കണ്ണുകള്‍ കവര്‍ ചെയ്യില്ല. എന്നാല്‍ ബുര്‍ഖ പൂര്‍ണമായും മുഖം മറയ്ക്കുന്നു. അതേ സമയം മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ഒരു സ്‌കാര്‍ഫ് ആണ് ഹിജാബ് . ബുര്‍ഖ, നിഖാബ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ഹിജാബ് മുഖം മറയ്ക്കില്ല. അത് വ്യക്തിയുടെ തലയും കഴുത്തും മാത്രമാണ് മറയ്ക്കുന്നത്.

നിരോധനം
സ്ത്രീകള്‍ക്ക് സുരക്ഷയും സമത്വവും ഉറപ്പാക്കാന്‍ വേണ്ടിയാണ് 2010ല്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഫ്രാന്‍സില്‍ മുഖം പൂര്‍ണമായും മറക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചത്. തലയില്‍ സ്‌കാര്‍ഫുകള്‍ അണിയുന്നതും വലിയ താടി വെക്കുന്നതും ചൈനയുടെ ചില ഭാഗങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരമാളുകള്‍ സര്‍ക്കാര്‍ ബസ്സുകളില്‍ കയറുന്നത് 2014ല്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.

എതിർപ്പ്
പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയതിനെ തുടര്‍ന്ന് ഡെന്‍മാര്‍ക്കില്‍ 2018ല്‍ മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ചു. പൊതു ഇടങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാനും അവരില്‍ നിന്നും കനത്ത പിഴ ഈടാക്കാനും പൊലീസിനെ ഏര്‍പ്പെടുത്തി. 2017ലാണ് ജര്‍മന്‍ പാര്‍ലമെന്റ് രാജ്യത്തെ ജഡ്ജിമാര്‍ക്കും സിവില്‍ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

മുഖം മറയ്ക്കരുത്
2015ലാണ് ദേശീയ താത്പര്യം മാനിച്ചു കൊണ്ട് കോംഗോയില്‍ പൊതു ഇടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച് ഉത്തരവിറക്കിയത്.
സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2010ലാണ് സ്‌പെയിനിലെ വിവിധ പ്രാദേശിക കൗണ്‍സിലുകളില്‍ ബുര്‍ഖ നിരോധിച്ചത്. എന്നാല്‍ 2013ല്‍ സ്‌പെയിന്‍ സുപ്രീംകോടതി ഇത് റദ്ദാക്കി. 2019 ഏപ്രില്‍ 21ന് നടന്ന സ്‌ഫോടന പരമ്പരക്ക് ശേഷമാണ് ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചത്. ചുരുങ്ങിയത് 350 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ബെല്‍ജിയം
2011ലാണ് ബെല്‍ജിയത്തില്‍ ബുര്‍ഖയും നിഖാബും നിരോധിക്കുന്നത്. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം നിയമം ലംഘിച്ചതിന് 60 സ്ത്രീകളാണ് 2016 വരെ വിചാരണ ചെയ്യപ്പെട്ടത്. മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ചില ഉപാധികളോടെ 2015ലാണ് നെതര്‍ലാന്റില്‍ നിരോധിച്ചത്. സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, കോടതിമുറികള്‍, പൊതുഗതാഗതം, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. അതേസമയം മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ, നിഖാബ്, തുടങ്ങി മുഴുവനായി മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുമ്പോള്‍ ഈ വസ്ത്രങ്ങള്‍ക്കെതിരായ വിരുദ്ധമായ നയങ്ങള്‍ ഉള്ള രാജ്യങ്ങളുണ്ട്. സാമൂഹ്യ-മതപരമായ കാരണങ്ങളാല്‍ മുസ്ലീം സ്ത്രീകള്‍ അവ ധരിക്കുന്നതിന് നിര്‍ബന്ധിതരാണ്.

സൗദി അറേബ്യ
സൗദി അറേബ്യയില്‍ സ്ത്രീകള്‍ അബയ (ഒരു ഹിജാബ്, നിഖാബ് അഥവാ ബുര്‍ഖ എന്നിവയോട് കൂടിയ തലമുതല്‍ കാല് വരെ മറക്കുന്ന ഒരു അയഞ്ഞ വസ്ത്രം) ധരിക്കണം. പൊതു സ്ഥലങ്ങളില്‍ അബായ ധരിക്കാതെ സ്ത്രീകളെ അന്യ പുരുഷന്മാര്‍ കാണാന്‍ പാടില്ല. 2018 ല്‍, സൗദി അറേബ്യയിലെ പല മുസ്ലിം സ്ത്രീകളും അബയ ധരിച്ചുകൊണ്ട് ഈ രീതിക്കെതിരെ പ്രചരണം നടത്തി.

അഫ്ഗാനിസ്ഥാന്‍
2001 ല്‍ താലിബാന്‍ ഭരണം അവസാനിച്ച ശേഷം സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിക്കാനും പരസ്യമായി മൂടുപടം ഉപയോഗിക്കണമെന്നും കര്‍ശനമായ നിയമം ഏര്‍പ്പെടുത്തി.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. തലയും കഴുത്തും കവര്‍ ചെയ്യുന്ന അയഞ്ഞ വസ്ത്രം പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ധരിക്കണം.ബുര്‍ഖ, മറ്റ് മുഖം മൂടി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പാകിസ്താനില്‍ ഒരു നിയമവുമില്ല. എന്നിരുന്നാലും, ഈ വസ്ത്രധാരണം രാജ്യത്തെ മുസ്ലിം സ്ത്രീകളില്‍ വളരെ സാധാരണമാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സ്ത്രീകള്‍ ഹിജാബ്, മറ്റു മൂടുപടങ്ങള്‍ ധരിക്കണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications