നേതാക്കളെ പാർട്ടി തിരുത്തും, ജനത്തേയും! പ്രതിഷേധങ്ങൾക്ക് മുന്നിൽ പതറാതെ സിപിഎം, വിട്ടുവീഴ്ചയില്ലാത്ത പട്ടിക
തിരുവനന്തപുരം: നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ നേതൃത്വം തിരുത്തും- ഇങ്ങനെ ആയിരുന്നു പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പൊന്നാനിയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ബാനര്‍. ഒരുഘട്ടത്തില്‍, ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സിപിഎം വഴങ്ങുന്നോ എന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു.
വേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജി
എന്നാല്‍, പാര്‍ട്ടി തീരുമാനത്തിന് എതിരാണ് ജനമെങ്കില്‍, ജനത്തേയും പാര്‍ട്ടി തന്നെ തിരുത്തുമെന്ന് വ്യക്തമാക്കുന്നതാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. പൊന്നാനിയില്‍ മാത്രമല്ല, പ്രതിഷേധമുയര്‍ന്ന ഒരിടത്തും സിപിഎം നിലപാട് മാറിയില്ല. പൊന്നാനിയില്‍, എതിര്‍പ്പുയര്‍ത്തിയവര്‍ തന്നെ ഇപ്പോള്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. വിശദാംശങ്ങള്‍...
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം
പതിവില്ലാത്ത എതിര്‍പ്പുകള്‍
സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാധാരണ ഗതിയില്‍ പരസ്യ എതിര്‍പ്പുകള്‍ പതിവല്ല. മുമ്പ് വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച രണ്ട് തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഇത്തവണ പതിവുകള്‍ തെറ്റുകയായിരുന്നു.
ഏഴിടത്ത്
83 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളോ സിപിഎം സ്വതന്ത്രരോ മത്സരിക്കുന്നത്. അതില്‍ അഞ്ചിടത്താണ് വലിയ എതിര്‍പ്പുയര്‍ന്നത്. മഞ്ചേശ്വരം, പൊന്നാനി, ആലപ്പുഴ, അമ്പലപ്പുഴ, അരുവിക്കര, കളമശ്ശേരി എന്നിവയാണ് ആ മണ്ഡലങ്ങള്‍. ഇത് കൂടാതെ കുറ്റ്യാടി. റാന്നി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതും വലിയ പ്രതിഷേധത്തിന് കാരണമായി.
പാര്‍ട്ടി പറഞ്ഞത് തന്നെ
എന്നാല്‍ ഈ എതിര്‍പ്പുകളെ എല്ലാം അവഗണിച്ചുകൊണ്ടാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ആരാകും എന്ന് മാത്രമേ ഇനി പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണിത്.
തിരുത്താന്‍ ശ്രമിച്ചവര്‍
നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്നായിരുന്നു പൊന്നാനിയിലെ പ്രതിഷേധക്കാരുടെ മുദ്രാവാക്യം. എന്നാല്‍ പ്രതിഷേധിച്ച ജനത്തെ പാര്‍ട്ടി തിരുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടത്. എതിര്‍പ്പുന്നയിച്ചവരെ പാര്‍ട്ടി വിരുദ്ധരായി ചിത്രീകരിക്കാതെ ആണ് സിപിഎമ്മിന്റെ നീക്കം.
ഐസക്കും സുധാകരനും
ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക്കിനേയും അമ്പലപ്പുഴയില്‍ ജി സുധാകരനേയും വീണ്ടും മത്സരിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മാനദണ്ഡത്തില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു ഇളവും സിപിഎം നല്‍കിയില്ല. ആലപ്പുഴയില്‍ പിപി ചിത്തരഞ്ജനും അമ്പലപ്പുഴയില്‍ എച്ച് സലാമും ആണ് സ്ഥാനാര്‍ത്ഥികള്‍.
പൊന്നാനിയില്‍ അയഞ്ഞ എതിര്‍പ്പ്
പൊന്നാനിയില്‍ ആയിരുന്നു അതി ശക്തമായ എതിര്‍പ്പുയര്‍ന്നത്. വലിയ ജനക്കൂട്ടം കന്നെ ടിഎം സിദ്ദിഖിന് വേണ്ടി രംഗത്ത് വന്നു. ഒടുവില്‍ പാര്‍ട്ടി നന്ദകുമാറിന്റെ കാര്യത്തില്‍ ഉറച്ച് നിന്നതോടെ, എതിര്‍പ്പുന്നയിച്ചവരില്‍ വലിയൊരു വിഭാഗവും അയഞ്ഞു. നന്ദകുമാറിന് വേണ്ടി ടിഎം സിദ്ദിഖ് തന്നെ രംഗത്തിറങ്ങുകയും ചെയ്തു.
കളമശ്ശേരിയിലും അരുവിക്കരയിലും
കളമശ്ശേരിയില്‍ ദേശാഭിമാനി പത്രാധിപര്‍ കൂടിയായ പി രാജീവിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ പല കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. പലയിടത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അവിടേയും നിലപാട് തിരുത്താന്‍ സിപിഎം തയ്യാറായില്ല.
അരുവിക്കരയില്‍ വികെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു വലിയ നീക്കം നടന്നത്. ഒടുവില്‍ അഡ്വ ജി സ്റ്റീഫന്റെ പേരില്‍ നേതൃത്വം ഉറച്ച് നിന്നും. അതോടെ അവിടത്തെ പ്രതിഷേധങ്ങളും കെട്ടടങ്ങി.
കുറ്റ്യാടിയില്‍
കുറ്റ്യാടി സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതാണ് വലിയ എതിര്‍പ്പിന് വഴിവച്ചത്. കഴിഞ്ഞ തവണ എതിര്‍പ്പ് വകവയ്ക്കാതെ കെകെ ലതികയെ മത്സരിപ്പിച്ച് നഷ്ടപ്പെടുത്തിയ മണ്ഡലം ആണ് എന്നാണ് പ്രാദേശിക വികാരം. ഇത്തവണ കെപി കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്ന ജനകീയ നേതാവിനെ രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രാദേശിക നേതൃത്വം. പക്ഷേ, ഇതിനും സിപിഎം വഴങ്ങിയില്ല. കുറ്റ്യാടിയിലെ പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
റാന്നിയില്‍
കാല്‍ നൂറ്റാണ്ടായി സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു റാന്നി മണ്ഡലം. അഞ്ച് തവണ തുടര്‍ച്ചയായി രാജു എബ്രഹാം മത്സരിച്ച് വിജയിച്ച മണ്ഡവും കേരള കോണ്‍ഗ്രസിന് വേണ്ടി സിപിഎം ഇത്തവണ വിട്ടുനല്‍കി. ഇതിലും കടുത്ത പ്രാദേശിക എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനേയും തള്ളിക്കളയുകയായിരുന്നു സിപിഎം നേതൃത്വം.
ജയരാജന്‍മാരുടെ അഭാവം
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പി ജയരാജനെ നിയമസഭ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മാറ്റി നിര്‍ത്തിയത് കണ്ണൂരില്‍ വലിയ എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെ ജയരാജന്‍ തന്നെ തള്ളിക്കളഞ്ഞതോടെ ആ പ്രശ്‌നം അടഞ്ഞ അധ്യായമായി മാറി.
പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജന് ഇത്തവണ സീറ്റ് നല്‍കാത്തതിലും പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
കൈവിട്ടുപോകുമോ ഷുവര്‍ സീറ്റുകള്‍
സിപിഎമ്മിന് ഉറപ്പായും വിജയം നേടാവുന്ന സീറ്റുകള്‍ എന്നാണ് മേല്‍ പരാമര്‍ശിച്ച സീറ്റുകളെ എല്ലാം വിശേഷിപ്പിക്കുന്നത്. ജനത്തെ തിരുത്തിയ പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സിപിഎം പരിപൂര്‍ണ ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.
2011 ആവര്‍ത്തിക്കുമോ
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യതകള്‍ ഉണ്ടായിരുന്നു. മൂന്ന് സീറ്റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു അന്ന് ഭരണം നഷ്ടപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകങ്ങള്‍ അന്നും ചര്‍ച്ചയായിരുന്നു.
Recommended Video