Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമ വിദ്യാര്‍ഥിനിക്ക് പ്രസവാവധി കിട്ടാന്‍ നിയമമുണ്ടോ? വിവാഹവും പ്രസവവും വിചിത്രമായ നിയമങ്ങളും!!

പി.ടി. മുഹമ്മദ് സാദിഖ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിടി മുഹമ്മദ് സാദിഖ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

ദില്ലി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയാണ് അങ്കിത മീന. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. 2016 മാര്‍ച്ച് അഞ്ചിനായിരുന്നു അവരുടെ വിവാഹം. അതിനുശേഷമാണ്, അഭിഭാഷകയാകാനുള്ള മോഹവുമായി അവര്‍ നിയമപഠനത്തിനു ചേര്‍ന്നത്. നാലാം സെമസ്റ്ററിലെത്തിയപ്പോള്‍ അങ്കിത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഗര്‍ഭവും പ്രസവവും കാരണം ആ സെമസ്റ്ററില്‍ അവര്‍ക്ക് ക്ലാസില്‍ പതിവുപോലെ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. മുമ്പുള്ള സെമസ്റ്ററിലെല്ലാം അങ്കിത മുടങ്ങാതെ ക്ലാസില്‍ ഹാജരായിട്ടുണ്ട്. ഗര്‍ഭാരംഭത്തിലായിട്ടും മൂന്നാം സെമസ്റ്ററില്‍ അവര്‍ക്ക് 86 ശമതാനം ഹാജരുണ്ട്.

നാലാം സെമസ്റ്ററില്‍ അങ്കിത മീനയുടെ ഹാജര്‍നില ഗണ്യമായി കുറഞ്ഞു. 49.19 ശതമാനം ഹാജരേയുള്ളു. പരീക്ഷയ്ക്ക് ഇരിക്കണമെങ്കില്‍ 70 ശതമാനം ഹാജര്‍ വേണം. 65 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ കണ്ടോണേഷന്‍ ആനുകൂല്യം കിട്ടും. അത് ബാര്‍ കൗണ്‍സിലിന്റെ നിഷ്‌കര്‍ഷയാണ്. യൂനിവേഴ്‌സിറ്റി അങ്കിത മീനയെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. എന്നാല്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റിയിടെ ഒരു ഓര്‍ഡിനന്‍സുണ്ട്. അത് അനുസരിച്ച് വിവാഹിതായ വിദ്യാര്‍ഥിനിക്ക്, പ്രസവാവധിയുണ്ട്. ആ കാലയളവിലെ അവധികള്‍ക്ക് ഹാജറില്‍ ഇളവ് ലഭിക്കും. ഈ ചട്ട പ്രകാരം ഹാജര്‍ കാര്യത്തില്‍ ഇളവ് അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അങ്കിത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

യൂനിവേഴ്സിറ്റിയുടെ വാദം ഇങ്ങനെ

യൂനിവേഴ്സിറ്റിയുടെ വാദം ഇങ്ങനെ

ബാര്‍ കൗണ്‍സിലിന്റെ നിയമ വിദ്യാഭ്യാസ ചട്ടങ്ങളിലെ പന്ത്രണ്ടാം ചട്ട പ്രകാരം മതിയായ ഹാജരില്ലാത്തവരെ പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു യൂനിവേഴ്‌സിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. മോഹിന്ദര്‍ ജെ.എസ്. രൂപാലിന്റെ വാദം. ഡല്‍ഹി ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ നിരവധി ഉത്തവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂട്ട് കോര്‍ട്ട്, ട്യൂട്ടോറിയല്‍സ്, പ്രായോഗിക പരിശീലനം എന്നിവയടക്കം ഒരു വിഷയത്തില്‍ 70 ശതമാനം ഹാജരില്ലാത്തവരെ സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് ബാര്‍കൗണ്‍സില്‍ ചട്ടം.

ഏതെങ്കിലും കാരണത്താല്‍ ഒരു വിദ്യാര്‍ഥിക്ക് ഒരു വിഷയത്തില്‍ 65 ശതമാനവും മൊത്തം വിഷയങ്ങളില്‍ 70 ശതമാനവും ഹാജരുണ്ടെങ്കില്‍ യൂനിവേഴ്‌സിറ്റി ഡീനിനോ പ്രിന്‍സിപ്പലിനോ ആ വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാവുന്നതാണ്. ലോ ഡിപ്പാര്‍ട്ട്‌മെന്റ് ഡീനിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ വൈസ് ചാന്‍സലര്‍േക്കാ നാഷണല്‍ ലോ യൂനിവേഴ്‌സിറ്റി ഡയരക്ടര്‍ക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. പക്ഷേ, അങ്ങിനെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്ന കുട്ടികളുടെ ലിസ്റ്റ്, കാരണ സഹിതം ബാര്‍ കൗണ്‍സിലിനു സമര്‍പ്പിക്കുകയും വേണം (Rule 12 of Rules of Legal Education of the Bar council).

അങ്കിത മീനക്ക് അനുകൂലമായില്ല

അങ്കിത മീനക്ക് അനുകൂലമായില്ല

അതുകൊണ്ടു തന്നെ നിയമം അങ്കിത മീനക്ക് അനുകൂലമായിരുന്നില്ല. മുമ്പ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയും വന്ദന കന്ദാരിയും തമ്മില്‍ ഇതേ പോലൊരു കേസ് നടന്നിരുന്നു. ഹാജര്‍ കണക്കാക്കുമ്പോള്‍ പ്രസവകാലത്തെ അവധിയ്ക്ക് ഇളവ് നല്‍കണമെന്നായിരുന്നു വന്ദന കന്ദാരിയുടേയും ആവശ്യം. പ്രസവാവധി ഹാജര്‍ നിലയില്‍ ഇളവ് അനുവദിക്കാനുള്ള കാരണമായി കണക്കാക്കാന്‍ പറ്റില്ലെന്നായിരുന്നു ആ കേസിലെ വിധി (University of Delhi & Anr. v. Vandana Kandari & Anr., LPA 662/ /2010). നേരത്തെ വന്ദനാ കന്ദാരിക്ക് ഹാജരില്‍ ഇളവ് അനുവദിച്ച ഏകാംഗ ബെഞ്ചിന്റെ വിധിക്കെതിരെ യൂനിവേഴ്‌സ്റ്റി, ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകുകയായിരുന്നു.

ആ കേസില്‍ വിധി പറയവെ കോടതി ചൂണ്ടിക്കാട്ടിയ ചില വസ്തുതകള്‍ ശ്രദ്ധേയമാണ്: 'നിയമ വിദ്യാഭ്യാസത്തിനു അതിന്റേതായ ഒരു പവിത്രതുണ്ട്. കാലം പോകുംതോറും നിയമ രംഗം വലിയ കാന്‍വാസായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിമയ പഠനത്തിനുള്ള സംവിധാനം സുസംഘടിതമായിരിക്കേണ്ടത് അനിവാര്യമാണ്. നിയമ വാഴ്ച നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് നിയമ വിദ്യാര്‍ഥിക്കും ഒരു ഭാഗധേയമുണ്ട്. ന്യായത്തിലൂടെ വികസിച്ച അനുഭവമാണ് നിയമമെന്നും തുടര്‍ന്നുള്ള അനുഭവങ്ങളില്‍ അത് തുടര്‍ച്ചയായി പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും റോസ്‌കോ പൗണ്ട് പറഞ്ഞിട്ടുണ്ട്. നിയമ വിദ്യാര്‍ഥികള്‍ ആത്മസമര്‍പ്പണം ചെയ്തവരായിരിക്കണം. നിയമപഠനം ഗൗരവമായി തന്നെയെടുക്കണം. ഒരു തരത്തിലുള്ള ഉദാസീനതയുടേയും ആനൂകൂല്യം അതിനുണ്ടാകാന്‍ പാടില്ല. നിയമ രംഗത്ത് പ്രഗല്‍ഭനാകണമെങ്കില്‍ നിയമ വിദ്യാര്‍ഥി പഠനത്തിനൂം പരിശീലനത്തിനുമായി സ്വയം സമര്‍പ്പിക്കണം'

നിയമ വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധിയില്ല

നിയമ വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധിയില്ല

പക്ഷേ, ഈ കേസില്‍ കോടതി വന്ദനയ്ക്ക് ഒരു ആനൂകൂല്യം കൊടുത്തു. ഫലം പ്രഖ്യാപിച്ച ശേഷമാണ് അവര്‍ കോടതിയെ സമീപിച്ചതെന്നതിനാല്‍ യൂനിവേഴ്‌സിറ്റി അവര്‍ക്ക് ഹാജര്‍ നിലയില്‍ ഇളവ് അനുവദിക്കാന്‍ സന്നദ്ധമായി. എന്നാല്‍ ഇത് ഭാവിയില്‍ മറ്റു കേസുകള്‍ക്ക് ബാധകമെല്ലെന്നും നിയമപഠനത്തിനു ഇത്തരം ഇളവുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുപോലുള്ള മറ്റൊരു കേസില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി ഓര്‍ഡിനന്‍സില്‍ പറയുന്ന പ്രസവാവധി ആനുകൂല്യം നിയമ വി്ദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ പറ്റില്ലെന്നായിരുന്നു ഇതേ കോടതിയുടെ വിധി(Sukriti Upadhyay v. University of Delhi, LPA 539/2010).

ഇതുപോലുള്ള മറ്റ് കേസുകളിലും, വിദ്യാര്‍ഥികള്‍ ഹാജര്‍ നിലയില്‍ കൃത്യത പാലിക്കേണ്ട ഒരു പ്രൊഫഷണല്‍ കോഴ്‌സാണ് എല്‍.എല്‍.ബി എന്നും അതു പാലിക്കാത്തവരെ ബാര്‍ കൗണ്‍സില്‍ എന്റോള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതിയും ഇതേ രീതിയില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ അങ്കിത മീനയുടെ ഹരജി, നിയമ വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിക്കളഞ്ഞു.

അങ്കിത സുപ്രിം കോടതിയെ സമീപിച്ചു

അങ്കിത സുപ്രിം കോടതിയെ സമീപിച്ചു

ഡല്‍ഹി യൂനിവേഴ്‌സിറ്റി ഓര്‍ഡിനന്‍സിലെ പ്രസവാവധിയുമായി ബന്ധപ്പെട്ട വകുപ്പിനു പുറമെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) g പ്രകാരം ഏത് തൊഴിലും പ്രൊഫഷനും സ്വീകരിക്കാനുള്ള മൗലികാവശത്തിനു വിരുദ്ധമാണ് യൂനിവേഴ്‌സിറ്റിയുട നടപടി എന്നായിരുന്നു ഒരു വാദം. ആര്‍ട്ടിക്കള്‍ 14 പ്രകാരം തുല്യതക്കുള്ള അവകാശം, 21 പ്രകാരം വ്യക്തി സ്വാതന്ത്ര്യം എന്നിവയ്ക്കും എതിരാണ് യൂനിവേഴ്‌സിറ്റി നടപടി.

ആര്‍ട്ടിക്കിള്‍ 42 പ്രകാരം സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനു ബാധ്യയതുണ്ടെന്ന് മാര്‍ഗനിര്‍ദേശക ത്വതങ്ങളില്‍ പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 51 സി പ്രകാരം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സ്ത്രീകള്‍ക്കെതിരായ ഏത് തരത്തിലുള്ള വിവേചനവും ഇല്ലായ്മ ചെയ്യാനുള്ള അന്താരാഷ്ട്ര കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട് -അങ്ങിനെ വിശദമായ ഹരജിയാണ് അങ്കിത സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്.

എയര്‍ ഇന്ത്യയിലെ വിവാദമായ നിയമം

എയര്‍ ഇന്ത്യയിലെ വിവാദമായ നിയമം

എയര്‍ ഇന്ത്യയില്‍ പണ്ടു വിവാദമായ ഒരു നിയമമുണ്ടായിരുന്നു. എയര്‍ ഹോസ്റ്റസ്സുമാരുടെ വിരമിക്കല്‍ പ്രായം 35 ആണെങ്കിലും സര്‍വീസില്‍ ചേര്‍ന്നു നാലു വര്‍ഷത്തിനുള്ളില്‍ വിവാഹം ചെയ്താല്‍ സര്‍വീസില്‍ തുടരാന്‍ പറ്റില്ല. അല്ലെങ്കില്‍ ആദ്യ ഗര്‍ഭം സ്ഥിരീകരിക്കുന്നതോടെ വിരമിക്കണം. ഇതിനെ ചോദ്യം ചെയ്ത് നര്‍ഗീസ് മിര്‍സയും മറ്റു ചിലരും നല്‍കിയ കേസ് പ്രസിദ്ധമാണ്. എയര്‍ ഇന്ത്യയുടെ സര്‍വീസ് ചട്ടത്തിലെ ഈ വകുപ്പ് ഭരണഘടാന വിരുദ്ധമാണെന്നായിരുന്നു സുപിം കോടതിയുടെ വിധി (Air India V. Nargesh Mishra 1981). ഈ കേസിലെ വിധി തന്റെ ഹരജിക്ക് പിന്‍ബലമായി അങ്കിത ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ബാര്‍ കൗണ്‍സിലിന്റെ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവു നല്‍കാന്‍ സുപ്രിം കോടതിയും തയാറായില്ല. എന്നാല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അങ്കിത മീനക്ക് സുപ്രിം കോടതി അനുമതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+