ഇടുക്കി ജില്ലയ്ക്ക് മുമ്പേയുള്ള ദേവികുളം മണ്ഡലം; തദ്ദേശം ഇടതിനൊപ്പം, ലോക്‌സഭയില്‍ വലതിനൊപ്പം
ഇടുക്കി: സിപിഎമ്മിനെയും സിപിഐയെയും കോണ്‍ഗ്രസിനെയും പരീക്ഷിച്ച വോട്ടര്‍മാരായണ് ദേവികുളം നിയമസഭാ മണ്ഡലത്തിലുള്ളത്. ഇടുക്കി ജില്ല രൂപീകരിക്കും മുമ്പേ നിലവിലുള്ള ഈ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിനും സിപിഎമ്മിനും പുതുമുഖ സ്ഥാനാര്‍ഥികള്‍ വരുമെന്നും ഇല്ലെന്നും കേള്‍ക്കുന്നു. വര്‍ഷങ്ങളായി സംവരണ മണ്ഡലമായി തുടരുന്ന ദേവികുളത്തെ സംവരണ മണ്ഡല പട്ടികയില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ഇന്‍ഫന്റ് തോമസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ അതിജീവന പോരാട്ട വേദിയും എത്തിയിരുന്നു. എന്നാല്‍ ഇത്തവണ മാറ്റമുണ്ടാകില്ലെന്നാണ് സൂചനകള്‍.
കോണ്‍ഗ്രസിലെ എകെ മണിയും സിപിഎമ്മിലെ എസ് രാജേന്ദ്രനുമാണ് ദേവികുളത്ത് നിന്ന് കൂടുതല്‍ കാലം എംഎല്‍എമാരായത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജേന്ദ്രനായിരുന്നു. തോട്ടം-കാര്‍ഷിക മേഖലയായ മണ്ഡലത്തില്‍ തമിഴ് വംശജരുടെ വോട്ടാണ് നിര്‍ണായകം. ആദിവാസി ദളിത് പിന്നാക്കക്കാരും ഏറെ.
12 പഞ്ചായത്തുകളാണ് ദേവികുളം നിയമസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ഏഴെണ്ണം എല്‍ഡിഎഫിനൊപ്പമാണ്. ബാക്കി യുഡിഎഫിനൊപ്പവും. അടിമാലി, പള്ളിവാസല്‍, മൂന്നാര്‍, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, വട്ടവട, വെള്ളത്തൂവല്‍, ദേവികുളം, ഇടമലക്കുടി, ബൈസല്‍ വാലി, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാല്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞുനില്‍ക്കുകയാണ് മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് എല്ലാ പഞ്ചായത്തിലും മുന്നിട്ട് നിന്നത്. കാര്‍ഷിക മേഖലയില്‍ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുണ്ട്.
1957ലെ ആദ്യ നിമയസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ റോസമ്മ പുന്നൂസ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ റദ്ദാക്കി. പിന്നീട് തൊട്ടടുത്ത വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് തന്നെ ജയിച്ചു. ശേഷം കോണ്‍ഗ്രസിലെ സുന്ദരന്‍ മുരുകാണ്ടി, എന്‍ ഗണപതി എന്നിവരെ സ്വീകരിച്ച ദേവികുളം മണ്ഡലം, അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജി വരദനെ ജയിപ്പിച്ചു. യുഡിഎഫിന് വേണ്ടി കിട്ടപ്പ നാരായണ സ്വാമി പിന്നീട് ജയിച്ചു. വീണ്ടും വരദനും എസ് സുന്ദരമാണിക്യവും എംഎല്‍എമാരായി. ശേഷം തുടര്‍ച്ചയായി മൂന്നു തവണ കോണ്‍ഗ്രസിലെ എകെ മണി ജയിച്ചു. പിന്നീടുള്ള മൂന്ന് തവണ സിപിഎമ്മിലെ എസ് രാജേന്ദ്രനും ജയിച്ചു. ഇനി ആര് എന്ന ചോദ്യത്തിന് ഇരുപക്ഷവും പ്രതീക്ഷയോടെയാണ് പ്രതികരിക്കുന്നത്.