നാവാണ് നായനാർ.. നായകനാണ് നായനാർ.. മരിച്ചിട്ടും മരിക്കാത്ത സഖാവ്.. ഇകെ നായനാരുടെ ഓർമ്മകളിലൂടെ
നായകന്‍ എന്നാണ് നായനാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവിന് ഇതിലും മികച്ചൊരു പേരില്ല. കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, നിയമസഭാ സാമാജികന്‍, ഭരണാധികാരി.. അങ്ങനെ ഇകെ നായനാരെന്ന സഖാവിന് മുന്നിലും പിന്നിലുമായി ചേര്‍ക്കാവുന്ന വിശേഷണങ്ങള്‍ അനവധി. രാഷ്ട്രീയപരമായി എത്രയേറെ അഭിപ്രായവ്യത്യാസമുള്ളവര്‍ക്ക് പോലും വെറുക്കാനാവാത്ത വ്യക്തിത്വമായിരുന്നു നായനാരുടേത്. മരണശേഷവും മരിക്കാത്ത നായനാര്‍. ഇകെ നായനാരുടെ ജന്മദിനമാണ് ഡിസംബര്‍ 9.
സംഘി അജണ്ടകളുടെ മുഖത്തടിച്ച് പ്രകാശ് രാജ്.. അജണ്ടകളുമായി മുന്നോട്ട് വരാൻ വെല്ലുവിളി
എന്നും ജനപ്രിയൻ നായനാർ
തങ്ങളിലൊരാളാണ് എന്ന് ജനങ്ങളില്‍ തോന്നലുണ്ടാക്കുക എന്നതാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ വിജയം. എത്താക്കൊമ്പത്തെ അധികാരക്കസേരയിലിരിക്കുന്നവരെ സാധാരണക്കാര്‍ക്ക് അത്ര പഥ്യമല്ല. പിണറായി വിജയനെന്ന കര്‍ക്കശക്കാരനായ നേതാവിനെ തള്ളിയ വിഴിഞ്ഞത്തെ ജനങ്ങള്‍ വിഎസ് അച്യുതാനന്ദനെ സ്വീകരിച്ചതിന് പിന്നിലെ മനശാസ്ത്രവും ഇത് തന്നെ. അത്തരത്തില്‍ നോക്കിയാല്‍ ഇന്നും ജനപ്രിയനായ നേതാവാണ് ഇകെ നായനാര്‍.
നർമ്മപ്രിയനായ നേതാവ്
പച്ചയായ സംസാര രീതിയായിരുന്നു നായനാരുടേത്. ഒരിക്കല്‍ ഇടപെട്ട ആര്‍ക്കും മറക്കാനാവില്ല നായനാരെ. നര്‍മ്മം കലര്‍ന്ന സംസാരമാണ് നായനാരെ വളരെപ്പെട്ടെന്ന് തന്നെ ജനകീയനാക്കിയത്. ജനകീയ ഇടപെടലുകളും നായനാരെ പ്രിയങ്കരനാക്കി. രാഷ്ട്രീയത്തിലെ ബന്ധശത്രുക്കള്‍ പോലും വ്യക്തി ജീവിതത്തില്‍ നായനാരുടെ ആത്മമിത്രങ്ങളായിരുന്നു. കെ കരുണാകരൻ അടക്കം.
കണ്ണൂരിൽ ജനനം
കേരളത്തിലെ മികച്ച കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം ജന്മം നല്‍കിയ കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ 1919 ഡിസംബര്‍ 9നായിരുന്നു നായനാരുടെ ജനനം. സ്വാതന്ത്ര്യസമര സേനാനികളുടേയും വിപ്ലവകാരിയുടേയും കുടുംബത്തില്‍ പിറന്ന നായനാരുടെ വഴി കുട്ടിക്കാലത്ത് തന്നെ രാഷ്ട്രീയമായിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കെപിആര്‍ ഗോപാലന്‍ നായനാരുടെ ജ്യേഷ്ഠ സഹോദരനായിരുന്നു. നായനാരുടെ രാഷ്ട്രീയജീവിതത്തിന് വിത്ത് പാകിയത് കെപിആര്‍ ആയിരുന്നു.
കമ്മ്യൂണിസ്റ്റ് വഴിയിലേക്ക്
പത്താം ക്ലാസ്സില്‍ പഠിക്കവേയാണ് നായനാര്‍ ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കാന്‍ പയ്യന്നൂരില്‍ പോയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. പിന്നീട് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നായനാരും ആ കമ്മ്യൂണിസ്റ്റ് ധാരയുടെ ഭാഗമായി ചേര്‍ന്നു.
ആദ്യത്തെ തടവ് ജീവിതം
അക്കാലത്താണ് പാപ്പിനിശ്ശേരിയില്‍ ആറോണ്‍ മില്‍ പണിമുടക്ക് നടക്കുന്നത്. ഈ സമരവുമായി ബന്ധപ്പെട്ടാണ് നായനാരുടെ ജീവിതത്തിലെ ആദ്യത്തെ തടവുകാലം. 6 മാസത്തോളം നായനാര്‍ അഴിയെണ്ണി. 1939ലെ ഡിസംബറില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ണൂരിലെ പാറപ്രത്ത് രൂപം കൊണ്ടു. ചരിത്രപരമായ ആ കാല്‍വെപ്പിനൊപ്പം ഇകെ നായനാരെന്ന യുവാവുമുണ്ടായിരുന്നു.
അനുഭവങ്ങളുടെ തീച്ചൂളയിൽ
നിരവധി കര്‍ഷക, തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന കാലമായിരുന്നു അത്. ഇത്തരം ജനകീയ സമരങ്ങളുടെയെല്ലാം മുന്‍നിരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായിരുന്നു. കയ്യൂര്‍- മോറാഴ കര്‍ഷക സമരങ്ങളിലെ നേതൃത്വം നായനാര്‍ അടക്കമുള്ള നേതാക്കളെ പോലീസിന്റെ നോട്ടപ്പുള്ളികളാക്കി. ഇതോടെ ആറുവര്‍ഷത്തോളം ഒളിവിലിരുന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. ഈ കാലം നായനാരിലെ സഖാവിനെ ഊതിമിനുക്കിയെടുത്തു.
പാർ്ട്ടി നേതൃത്വത്തിലേക്ക്
ഒളിവ് ജീവിതത്തിന് ശേഷം പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം നായനാര്‍ ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. അതിനിടെ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സിപിഎമ്മിനൊപ്പം നിന്നു. സിപിഎമ്മിന്റെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നായനാരെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 1972ല്‍ സിഎച്ച് കണാരന്റെ മരണത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്കും നായനാരെത്തി.
മുഖ്യമന്ത്രി പദത്തിലേക്ക്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള നായനാരുടെ സുപ്രധാന ചുവടുവെപ്പ് 1967ലായിരുന്നു.പാലക്കാട് നിന്നും മത്സരിച്ച് നായനാര്‍ പാര്‍ലമെന്റിലെത്തി. കേരള നിയമസഭയിലേക്ക് നായനാരെത്തിയത് 1974ല്‍ ആയിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നായനാരെ ആദ്യമായി നിയമസഭയിലെത്തിച്ചു. പിന്നീട് നായനാര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ നായനാര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രിക്കസേരയിലെത്തുന്നത് 1980ല്‍.
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി
മലമ്പുഴയില്‍ നിന്നും ജയിച്ച് മുഖ്യമന്ത്രിക്കസേരയിലെത്തിയ നായനാര്‍ക്ക് പക്ഷേ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് (എ) (ആന്റണി), കേരള കോണ്‍ഗ്രസ്സ് (മാണി) വിഭാഗങ്ങളുടെ പിന്തുണയോടെയായിരുന്നു നായനാര്‍ മുഖ്യമന്ത്രിയായത്. പിന്തുണ പിന്‍വലിച്ചതോടെ 1981ല്‍ നായനാര്‍ക്ക് രാജി വെയ്‌ക്കേണ്ടി വന്നു. പിന്നീട് 1987-91, 1996-2001 കാലഘട്ടങ്ങളിലും നായനാര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചു. 11 വര്‍ഷത്തോളം, അതായത് 3999 ദിവസം മുഖ്യന്റെ കസേരയിലിരുന്ന നായനാര്‍ക്ക് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോര്‍ഡുമുണ്ട്.
വില്ലനും വീരനുമാക്കിയ നാക്ക്
നായനാരുടെ ഭരണകാലം തികച്ചും ജനകീയമായിരുന്നു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പ്രഖ്യാപിച്ചതും, മാവേലി സ്റ്റോറുകള്‍ക്ക് തുടക്കമിട്ടതും സമ്പൂര്‍ണ്ണ സാക്ഷരതാ നേട്ടവും അധികാര വികേന്ദ്രീകരണ നടപടികളുമെല്ലാം എടുത്ത് പറയേണ്ടവയാണ്. ഭരണത്തിലും പാര്‍ട്ടിക്കുള്ളിലും പറയേണ്ടവ തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരനായിരുന്നു നായനാര്‍. നാക്ക് നായനാരെ പല വിവാദങ്ങളിലും ചാടിച്ചിട്ടുമുണ്ട്.
മരിച്ചിട്ടും മറക്കാതെ നായനാർ
കടുത്ത പ്രമേഹരോഗമാണ് നായനാരുടെ ജീവിത്തില്‍ വില്ലനായി വന്നത്. അസുഖബാധിതനായി 2004 ഏപ്രിലില്‍ നായനാരെ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് പോകവേ ലിഫ്റ്റില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് യാത്ര പറയവേ അവിടെക്കൂടിയ മുഴുവന്‍ പേരെയും കരയിപ്പിച്ചത് ഇന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. ചികിത്സയില്‍ കഴിയവേ മെയ് 19ന് വൈകിട്ടുണ്ടായ ഹൃദയാഘാതം നായനാരുടെ ജീവനെടുത്തു. മരണത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളിക്ക് അത്രമേല്‍ സജീവമാണ് നായനാരുടെ ഓര്‍മ്മകള്‍.