ഇരവിപുരം തിരികെപിടിക്കാൻ മുൻമന്ത്രിയെ ഇറക്കി ആർഎസ്‌പി; രണ്ടാം അങ്കത്തിന് നൗഷാദ്
ഇത്തവണ മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ആർഎസ്‍പി. എന്നാൽ വിജയത്തുടർച്ചയുണ്ടാകുമെന്ന് നൗഷാദും ഇടത് പക്ഷവും വിശ്വസിക്കുന്നു
ഇരവിപുരം: കൊല്ലം ജില്ലയിൽ ആർഎസ്‌പിയുടെ കുത്തക മണ്ഡലങ്ങളിൽ ഒന്നാണ് ഇരവിപുരം. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 9 തവണയും ആർഎസ്‌പി പ്രതിനിധികളെ നിയമസഭയിൽ എത്തിച്ച മണ്ഡലം. എന്നാൽ 2016ൽ സിപിഎം മണ്ഡലത്തിൽ ചരിത്രം തിരുത്തിയെഴുതി. നാലാം അങ്കത്തിനിറങ്ങിയ ആർഎസ്‌പിയുടെ എ.എ അസീസിനെ അട്ടിമറിച്ച് എം നൗഷദ് മണ്ഡലത്തിൽ വിജയം കുറിച്ചു. ഇത്തവണ മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ആർഎസ്‍പി. എന്നാൽ വിജയത്തുടർച്ചയുണ്ടാകുമെന്ന് നൗഷാദും ഇടത് പക്ഷവും വിശ്വസിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ചരിത്രം
1957ലെ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ പി രവീന്ദ്രനാണ് ഇരവിപുരത്ത് നിന്ന് വിജയിച്ചത്. 1960ലും അദ്ദേഹം വിജയം ആവർത്തിച്ചു. എന്നാൽ 1967ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ രാഷ്ട്രീയം മാറി. തൊഴിലാളികൾക്കിടയിൽ ആർഎസ്‌പി വലിയ സ്വാധീന ശക്തിയായി മാറിയിരുന്നു. മൂന്നാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ആർഎസ്‌പിയുടെ ആർ.എസ് ഉണ്ണി മണ്ഡലത്തിൽ വിജയിച്ചു.

തുടർച്ചയായി അഞ്ച് തവണ ഉണ്ണി
1970ലും ഉണ്ണി തന്നെയാണ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്. എന്നാൽ ഇത്തവണ പാർട്ടി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. 1977, 1980, 1982 വർഷങ്ങളിലും ഉണ്ണി വിജയം ആവർത്തിച്ചു. അപ്പോഴെല്ലാം ഇടത് പക്ഷത്തിനൊപ്പമായിരുന്ന ആർഎസ്പി പിന്നീട് മുന്നണി മാറ്റത്തിലൂടെ യുഡിഎഫിന്റെ ഭാഗമാകുകയായിരുന്നു. 1991ൽ മുസ്ലിം ലീഗിന്റെ കെ.കെ ബാവ മണ്ഡലത്തി വിജയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വി.പി രാമകൃഷ്ണ പിള്ളയിലൂടെ തന്നെ മണ്ഡലം തിരികെ പിടിച്ച ആർഎസ്പി 2011 വരെ അസിസിലൂടെ അത് നിലനിർത്തുകയും ചെയ്തു.

2016ലെ തിരഞ്ഞെടുപ്പ്
2016ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തോട്ടാകെ വീശിയ ഇടത് കാറ്റ് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് ഇരവിപുരം. സിറ്റിങ് സീറ്റിൽ 28000 വോട്ടുകൾക്കാണ് ആർഎസ്പി മണ്ഡലത്തിൽ പരാജയപ്പെട്ടത്. അതും ആർഎസ്പിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ എ.എ അസിസ്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അമര സ്ഥാനത്ത് നിന്നും നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തിനെത്തിയ എം നൗഷാദ് 65392 വോട്ടുകൾ നേടി. ബിഡിജെഎസ് സ്ഥാനാർഥി അക്കവിള സാതിക് ഇരുപതിനായിരത്തോളം വോട്ടുകൾ നേടി നിർണായക സാനിധ്യമായി.

ആർഎസ്‌പി കോട്ട
ഇരവിപുരത്തിന്റെ അതിര്‍വരമ്പുകള്‍ പലപ്പോഴും മാറിമറിഞ്ഞിട്ടുണ്ട്. ഒപ്പം രാഷ്ട്രീയനിറവും. മത്സരത്തിന്റെ കാന്‍വാസില്‍ മുന്നണികള്‍ മാറി മാറിയെത്തുമ്പോഴും ഒരു ഭാഗത്ത് ആര്‍എസ്പി.യായിരുന്നു എന്നും. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഏറെ സ്വാധീനമുള്ള മണ്ഡലം പക്ഷേ, മുന്നണി സംവിധാനത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും മണ്ഡലം ആര്‍എസ്പിക്കാണ് നല്‍കുക. മുന്നണികള്‍ മാറിമാറി നേട്ടം കൊയ്തത് ആര്‍എസ്പി മാത്രം.

രണ്ട് വോട്ടിന്റെ ഭൂരിപക്ഷം
2001ലെ തിരഞ്ഞെടുപ്പിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.എ അസീസ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ടി.എ അഹമ്മദ് കബീറിനെയാണ് അന്ന് അസിസ് പരാജയപ്പെടുത്തിയത്.

ഇത്തവണയും ഇടത് ചായുമോ?
എം നൗഷാദ് തന്നെയാണ് മണ്ഡലത്തിൽ ഇത്തവണയും സിപിഎമ്മിനുവേണ്ടി ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്നത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തന്നെയാണ് നൗഷാദ് പ്രചരണായുധമാക്കുന്നതും. ഒപ്പം പിണറായി സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

ബാബു ദിവാകരനിലൂടെ മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫ്
മുൻമന്ത്രി കൂടിയായിരുന്ന ബാബു ദിവാകരനാണ് ഇരവിപുരത്ത് ഇത്തവണ യുഡിഎഫ് സ്ഥാനാർഥി. ആർഎസ്പിയുടെ കുത്തക മണ്ഡലം തിരികെ പിടിക്കാമെന്ന വിശ്വാസം ബാബു ദിവാകരനുണ്ട്. ആഴക്കടൽ മത്സ്യബന്ധനവും, ശബരിമല വിഷയവുമെല്ലം പ്രചരണായുധമാകുമ്പോൾ അവസാന വിജയം പാർട്ടിക്കൊപ്പമാകുമെന്ന് ആർഎസ്പി വിശ്വസിക്കുന്നു.

മണ്ഡല സ്ഥിതി വിവരം
കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 170253 വോട്ടർമാരാണ് ജില്ലയിലുള്ളത്.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications