Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകങ്ങള്‍ ഹരമാക്കിയ ജാപ്പനീസ് അമ്മൂമ: ചിസാകോ കകേഹിയുടെ ഇരകള്‍ സ്വന്തം പങ്കാളികള്‍

റീൽ ചെയ്യുന്നത് വിലക്കിയ ഭർത്താവ് മഹേശ്വർ റായിയെ കൊന്ന റാണി, സർപ്രൈസ് ആയി വിദേശത്ത് നിന്നെത്തിയ ഭർത്താവ് ശല്യമായപ്പോൾ കാമുകൊപ്പം ചേർന്ന് കൊന്ന് സിമന്റ് വീപ്പയിൽ ഒളിപ്പിച്ച മുസ്കാൻ റസ്തോഗി ഇപ്പോളിതാ സോനം രഘുവൻശിയും ....ആരെ വിവാഹം കഴിക്കണമെന്നത് സ്വന്തം ചോയ്സ് അല്ലാതെ വന്നപ്പോൾ, ജീവിതം എങ്ങനെ വേണമെന്ന തെരഞ്ഞെടുപ്പിന് അവസരം കിട്ടാതെ വന്നപ്പോൾ പുറത്തെടുക്കാതിരുന്ന ധൈര്യവും ആത്മവിശ്വാസവും അസമയത്ത് മനുഷ്യത്വരഹിതമായി പ്രതിഫലിച്ചപ്പോൾ ഭാവി ജീവിതം ഇരുട്ടിലായിപ്പോയ യുവതികൾ. പങ്കാളികളെ കൊല്ലുന്ന കേസുകളിൽ സ്ത്രീകൾ പ്രതിസ്ഥാനത്ത് വരുന്ന കേസുകളുടെ എണ്ണമാണ് ശരാശരിയിൽ കുറവ്. ഇന്ത്യയിൽ , ഭാര്യമാർക്ക് സഹനവും ക്ഷമയും ഭൂമിദേവിയേക്കാൾ വേണമെന്ന് ശഠിക്കുന്ന ശീലമുള്ള നാട്ടിൽ പ്രത്യേകിച്ചും. അതു കൊണ്ട് തന്നെ റാണിയും മുസ്കാനും സോനവും എല്ലാം ദേശീയ തലക്കെട്ടുകളുമായി.

പക്ഷേ അന്നും ഇന്നും എപ്പോഴും ഇത്തരം ക്രൈം വാർത്തകളുടെ, ഭർത്താവിനെ കൊന്ന ഭാര്യമാരുടെ വാർത്തകളിൽ വാൽക്കഷ്ണം ആകുന്ന ഒരു പേരുണ്ട്. ബ്ലാക് വിഡോ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജാപ്പനീസ് അമ്മൂമ്മ. അടിച്ചത് തെറ്റിയതല്ല. അമ്മൂമ്മ തന്നെ. നല്ല ജഗജാല കില്ലാഡി അമ്മൂമ്മ. പേര് ചിസാകോ കകേഹി. 2007ൽ ആദ്യ കൊലപാതകം നടത്തുമ്പോൾ പ്രായം 61. ആറ് വർഷത്തിനിടെ അതായത് 2014ൽ പിടിയിലാകുമ്പോൾ ചിസാകോക്ക് എതിരെ തെളിഞ്ഞത് മൂന്ന് കൊലപാതകങ്ങളും ഒരു കൊലപാതക ശ്രമവും. മറ്റ് ഏഴ് പേരുടെ കൊലപാതകത്തിന് പിന്നിലും ചിസാകോക്ക് പങ്കുണ്ടെന്നാണ് സംശയം. തെളിവില്ലാത്തതിനാൽ ഔദ്യോഗികമായി പ്രതിയായില്ല എന്ന് മാത്രം.

black-crim

പ്രിന്റിങ് ഫാക്ടറിയിലായിരുന്നു ചിസാകോക്ക് പണി. ആദ്യ വിവാഹം 1969ൽ ചിസാക്കോയുടെ ഇരുപത്തിമൂന്നാം വയസ്സിൽ. സിൽവർ ജൂബിലി ആഘോഷിച്ച ശേഷമാണ് ഭർത്താവ് മരിച്ചത്. 1994ൽ. യഥാർത്ഥ സ്നേഹം അവിടെ തീർന്നതു കൊണ്ടാണോ അതോ ചിസാകോയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വേറെ ആയിപ്പോയതു കൊണ്ടാണോ ...പിന്നെ ചിസാകോയുടെ ജീവിതത്തിലെത്തിയവർ ആരും സിൽവർ ജൂബിലി പോയിട്ട് ഒന്നാം വാർഷികം പോലും ആഘോഷിക്കുകയുണ്ടായില്ല.

2007ലാണ് 78കാരൻ തോഷിയാകി സുഹീറോയുമായി ചിസാകോ ലോഗ്യം കൂടുന്നത്. ചിസാകോയുടെ ചില അത്യാവശ്യങ്ങൾക്ക് സുഹീറോ പണം വായ്പ നൽകിയിരുന്നു. ഇതാണ് ചങ്ങാത്തത്തിലെത്തിയത്. അക്കൊല്ലം ഡിസംബറിൽ സുഹീറോയും മക്കളുമൊത്ത് ഒരു ഉച്ചഭക്ഷണവിരുന്നിൽ ചിസാകോ പങ്കെടുത്തിരുന്നു. ഭക്ഷണം കഴിഞ്ഞ് അൽപസമയത്തിനകം സുഹീറോ കുഴഞ്ഞു വീണു. ശ്വാസം കിട്ടാതെ പിടഞ്ഞ സുഹീറോയെ മക്കളെല്ലാവരും കൂടി ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി ആരോഗ്യപ്രശ്നങ്ങൾ അവശേഷിച്ചെങ്കിലും സുഹീറോ ജീവൻ തിരിച്ചു പിടിച്ചു.

പിന്നെ ചിസാകോ പുതിയ സുഹൃത്തിനെ (അല്ലെങ്കിൽ ഇരയെ) കണ്ടെത്തിയത് 2011 അവസാനമാണ്. വാർദ്ധക്യത്തിലും ബൈക്കോടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആരോഗ്യവാനായിരുന്ന മസനോറി ഹോണ്ട. രണ്ടു പേരും നല്ല കൂട്ടുകാരായി. 2012 മാർച്ചിൽ ഒരു കടയിൽ വെച്ച് കണ്ടുമുട്ടി രണ്ട് പേരും രണ്ട് വഴിക്ക് പോയി രണ്ട് മണിക്കൂറിനകം മസനോറി ബൈക്കോടിക്കുന്നതിനിടെ ബോധരഹിതനായി. അധികം വൈകാതെ മരിച്ചു.

2013 ജൂലൈയിൽ തന്നെ ചിസാകോക്ക് പുതിയ കൂട്ടുകാരനെ കിട്ടി. ക്യാൻസർ മുക്തി നേടി ജീവിതത്തിലേക്ക് തിരിച്ച് വന്ന മിനോറു ഹിയോകി. രണ്ടു പേരും സന്തോഷത്തോടെ കുറച്ച് മാസം. വളരെ കുറച്ച് മാസം. സെപ്തംബറിൽ രണ്ടു പേരും കൂടി പുറത്ത് പോയി ഭക്ഷണം കഴിക്കുന്നു, പെട്ടെന്ന് മിനോറു കുഴഞ്ഞ് വീഴുന്നു. ആംബുലൻസ് എത്തുന്നു. ആശുപത്രിയിലെത്തിക്കുന്നു, പക്ഷേ മിനോറുവിനെ രക്ഷിക്കാൻ കഴിയുന്നില്ല.

ഇത്തവണ അടുത്ത ആളിലേക്ക് പോകാൻ ചിസാകോ ഒട്ടും കാത്തിരിക്കുന്നില്ല. രണ്ട് മാസത്തിനകം തന്നെ പുതിയ ആളെ കണ്ടെത്തുക മാത്രമല്ല, കല്യാണവും കഴിക്കുന്നു. ഇസാവോ കകേഹി. സന്തോഷകരമായ ദാമ്പത്യം ആഴ്ചകൾ പിന്നിടുന്നേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ അത്താഴത്തിനിടയിൽ ഇസാവോ കുഴഞ്ഞു വീഴുന്നു. പിന്നെ എല്ലാം റിപ്പീറ്റ്. ശ്വാസം കിട്ടാതെ പിടയുന്നു, ആംബുലൻസ് എത്തുന്നു, ആശുപത്രിയിലെത്തിക്കുന്നു,ആൾ മരിക്കുന്നു

ചിസാകോയുടെ നിർഭാഗ്യത്തിന്റെ ആവർത്തനത്തിൽ പന്തികേട് തോന്നുന്നത് ഇവിടെയാണ്. അടുത്തടുത്ത് നടന്ന രണ്ട് മരണങ്ങളിൽ അധികാരികൾക്ക് സംശയം തോന്നി. പോസ്റ്റ്മാർട്ടങ്ങൾ അത്ര പതിവല്ലാത്ത ജപ്പാനിൽ പക്ഷേ ഇസാവോയുടെ മൃതദേഹപരിശോധന നടത്തി. കൂടിയ അളവിൽ സയനൈഡ് കണ്ടെത്തി. പിന്നാലെ വിശദമായ പരിശോധനകൾ, ചോദ്യം ചെയ്യൽ. രണ്ട് മാസത്തിന് ശേഷം ചിസാകോയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2014ൽ. സുഹീറോക്കും മസനോറിക്കും മിനോറുവിനും ഇസാവോക്കുമെല്ലാം സയനൈഡ് കൊടുത്ത കാര്യം ചിസാകോ സമ്മതിച്ചു. വേണ്ടത്ര ഗുളികകളും ഹെൽത്ത് സപ്ലിമെന്റ്സും ഒക്കെ ഉണ്ടായിരുന്ന ഇവർക്കെല്ലാം സയനൈഡ് നൽകുക വളരെ എളുപ്പമായിരുന്നുവെന്നും.

ചിസാകോ കുറ്റസമ്മതം നടത്തിയ നാല് സന്ദർഭങ്ങളിലല്ല, വേറെയും ആറ് പേരുടെ മരണത്തിലും ചിസാകോക്ക് പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ അനുമാനം. പക്ഷേ തെളിവുകളില്ലാത്തതിനാൽ അന്വേഷണം ആ വഴിക്ക് നീണ്ടില്ല. എന്തായാലും നീണ്ടുനിന്ന വിചാരണക്ക് ശേഷം കോടതി വധശിക്ഷ വിധിച്ചു. 2021ൽ അവസാന അപ്പീലും ജപ്പാന്റെ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ കാത്തു കഴിയുകയായിരുന്ന ചിസാകോ പക്ഷേ നീതിയുടെ ന്യായം നടപ്പാക്കും മുമ്പ് തടവറയിൽ വെച്ച് മരിച്ചു. 2024ൽ ക്രിസ്മസ് പിന്നേറ്റ് എഴുപത്തിയെട്ടാം വയസ്സിൽ.

വിവിധ നഗരങ്ങളിൽ താമസിച്ചിരുന്ന, വിവിധ ജോലികൾ ചെയ്തിരുന്ന , വ്യത്യസ്തരായ മനുഷ്യരായിരുന്നു ചിസാകോയുടെ ഇരകൾ. ഒരു കാര്യത്തിലായിരുന്നു സാമ്യം. അവർ ധനികരായിരുന്നു. പണത്തോടുള്ള ആർത്തിയാണോ അതോ കൊലപാതകത്തിലെ ത്രില്ലാണോ അതോ ദാമ്പത്യമെന്ന രീതിയോടുള്ള വെറുപ്പാണോ എന്താണ് വാർധക്യത്തിൽ ചിസാകോയെ രക്തദാഹിയാക്കിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെയും പിടിത്തം കിട്ടിയിരുന്നില്ല. എന്തായായും കുറ്റാന്വേഷണചരിത്രത്തിൽ ചിസാകോക്ക് സ്ഥിരം ഇരിപ്പിടമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+