തിരഞ്ഞെടുപ്പ് കമ്മീഷനെ വെട്ടിലാക്കുന്ന സംഗമങ്ങള്‍
സംസ്ഥാന സര്‍വീസിലെ സാധാരണ ഉദ്യോഗസ്ഥന്മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമാകുമ്പോള്‍ പവറൊന്നു വേറെയാണ്. സര്‍ക്കാര്‍ സംവിധാനം ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ എത്ര നന്നായിരിക്കുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ് കാലം.
ചെലവാക്കാവുന്ന തുകയുടെ പരിധിയാണ് സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകസഭാ തിരഞ്ഞെടുപ്പിന് 25 ലക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന് 10 ലക്ഷവുമാണ് ചെലവാക്കാവുന്ന പരമാവധി തുക.
ബാനറും പോസ്റ്ററും സ്ഥാനാര്‍ത്ഥിയുടെ പ്രചാരണങ്ങളും എല്ലാം തന്നെ ഈ ചെലവിനുള്ളില്‍ ഒതുങ്ങണം. ഒരു പക്ഷേ, ഇലക്ഷന്‍ കമ്മീഷനു പോലും അറിയാത്ത നടക്കാത്ത കാര്യമാണിതെന്ന്. ഇതിനെ മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് കുടുംബസംഗമങ്ങള്‍. പ്രധാനമായും ഇടതുമുന്നണിയാണ് ഈ വഴി സ്വീകരിക്കുന്നത്. ശരിയ്ക്കും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ വരണ്ട കാര്യം തന്നെയാണ് ഇത്തരം കുടുംബസംഗമങ്ങള്‍.
ഉദാഹരണത്തിന് ഞായറാഴ്ച കോഴിക്കോട് തോട്ടില്‍പീടികയില്‍ നടന്ന എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍ രാമചന്ദ്രന്‍ പിള്ള പങ്കെടുത്ത പരിപാടിയ്ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷത്തോളം രൂപയെങ്കിലും ചെലവായി കാണും.
കാരണം അവിടെ എത്തിയവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യ തന്നെയുണ്ടായിരുന്നു. പക്ഷേ, സ്ഥാനാര്‍ത്ഥി വന്നില്ല. കാരണം സ്ഥാനാര്‍ത്ഥിയെത്തിയാല്‍ ഈ സംഗമവും തിരഞ്ഞെടുപ്പിന്റെ ഭാഗമാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എസ്ആര്‍പിയെ കൂടാതെ മുന്‍ മന്ത്രി എളമരം കരീം, ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കള്ളപ്പണം തിരഞ്ഞെടുപ്പില്‍ ഒഴുകുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരന്തരം വാഹനപരിശോധനകള്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്. മലപ്പുറത്ത് നിന്ന് ഒരു കോടിയിലധികം രൂപയാണ് സംഘം പിടികൂടിയത്. കോഴിക്കോട് പണം കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ നാലുലോഡ് റേഷനരിയാണ് പിടികൂടിയത്.
അതേ സമയം ഈ സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് പണം ലഭിക്കുന്നുണ്ടെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. പോലിസ് മന്ത്രിയുടെ തന്നെ നേരിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇതു സാധിക്കുന്നതെന്ന് ഇവരില്‍ ചിലര്‍ അടക്കം പറയുന്നു.
വികേന്ദ്രീകരണത്തിലൂടെ സിപിഎം പണമൊഴുക്ക് സാധ്യമാക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും താഴെക്കിടയിലേക്കുള്ള പണം അതാത് പോയിന്റിലെ വ്യക്തിയുടെ പേഴ്‌സണല്‍ എക്കൗണ്ടിലേക്ക് എത്തിക്കുന്ന രീതിയാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസുകാരും പറയുന്നുണ്ട്.