എൻസിപി എൽഡിഎഫിന്റെ ബാധ്യത... എകെ ശശീന്ദ്രൻ മുതൽ എകെ ശശീന്ദ്രൻ വരെ; പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക്
കേരളത്തിലെ എല്‍ഡിഎഫ് സംവിധാനത്തിലുള്ള ഏറ്റവും ശക്തമായ ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കാവുന്ന പാര്‍ട്ടിയാണ് എന്‍സിപി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിക്കുകയും മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയും ഉള്ള പാര്‍ട്ടി.
എന്നാല്‍ കേരളത്തില്‍ എന്‍സിപി ഒരു രാഷ്ട്രീയ ശക്തിയല്ല. അതേസമയം എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന എന്‍സിപിയ്ക്ക് തുടര്‍ച്ചയായ രണ്ടാം ടേമിലും മന്ത്രിസ്ഥാനമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫിന് ഏറ്റവും അധികം നാണക്കേടുണ്ടാക്കിയ പാര്‍ട്ടി എന്‍സിപി ആയിരുന്നു. ഇത്തവണയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പരിശോധിക്കാം...

ഹണി ട്രാപ്പില്‍ തുടങ്ങി
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിനെ ആകെ നാണം കെടുത്തിയ സംഭവങ്ങളില്‍ ഒന്നായിരുന്നു എകെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് വിവാദം. മംഗളം ടെലിവിഷന്‍ ആസൂത്രണം ചെയ്ത ഹണി ട്രാപ്പില്‍ എകെ ശശീന്ദ്രന്‍ കുടുങ്ങുകയായിരുന്നു. അതൊരു ചതിപ്പണിയായിരുന്നു എന്ന് പിന്നീട് വ്യക്തമായെങ്കിലും, ആ ഘട്ടത്തില്‍ സര്‍ക്കാരിനുണ്ടായ കളങ്കം ചെറുതായിരുന്നില്ല. ഉടന്‍ തന്നെ എകെ ശശീന്ദ്രന്‍ രാജിവയ്ക്കുകയും ചെയ്തു.

തോമസ് ചാണ്ടി വന്നപ്പോള്‍
എകെ ശശീന്ദ്രന്റെ രാജിയ്ക്ക് ശേഷം എന്‍സിപിയില്‍ നിന്ന് മന്ത്രിയായത് കുട്ടനാട് എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടി ആയിരുന്നു. പിന്നീട് കേരളം ഓരോ ദിവസവും ഉണര്‍ന്നത് തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ഭൂമി കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങള്‍ കൊണ്ടായിരുന്നു. ഒടുവില്‍ ആ വിവാദത്തില്‍ തോമസ് ചാണ്ടിയ്ക്കും രാജിവയ്‌ക്കേണ്ടിവന്നു. അഗ്നിശുദ്ധി വരുത്തിയെന്ന മട്ടില്‍ എകെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു.

കാപ്പന്‍ വിവാദം
പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത് എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പനിലൂടെ ആയിരുന്നു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തുകയും പാലാ സീറ്റിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ മുന്നണിയില്‍ കാപ്പന്റെ കലാപം തുടങ്ങി. ഒടുവില്‍ എന്‍സിപി പിളര്‍ത്തി കാപ്പന്‍ യുഡിഎഫിലേക്ക് പോയി. പാലാ സീറ്റില്‍ എല്‍ഡിഎഫിന് പരാജയം നേരിടുകയും ചെയ്തു. എന്‍സിപി കൊണ്ട് എല്‍ഡിഎഫിനുണ്ടായ നഷ്ടങ്ങളുടെ പട്ടികയില്‍ ഇതിനേയും പെടുത്താവുന്നതാണ്.

മരംമുറി കേസ്
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു വിവാദ മരംമുറി ഉത്തരവ് പുറത്തിറങ്ങിയത്. അന്ന് സിപിഐയ്ക്കായിരുന്നു വകുപ്പ് എങ്കില്‍ രണ്ടാം സര്‍ക്കാരില്‍ എന്‍സിപിയ്ക്കായിരുന്നു. വനം മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ പല പരാമര്‍ശങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ വനം, റവന്യൂ മന്ത്രിമാരെ പ്രതിരോധത്തിലാക്കുന്നതായിരുന്നു എന്നും ഓര്‍ക്കണം.

ഒടുവില്‍ ഇപ്പോള്‍
എകെ ശശീന്ദ്രനിലൂടെ ആയിരുന്നു എന്‍സിപി വിവാദങ്ങള്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയത്. ഇപ്പോഴിതാ വീണ്ടും എകെ ശശീന്ദ്രനിലൂടെ മറ്റൊരു ഫോണ്‍വിളി വിവാദം. പീഡന പരാതി ഒത്തുതീര്‍പ്പാന്‍ ഇടപെട്ടതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ മാത്രമല്ല, ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയിലും എകെ ശശീന്ദ്രന്‍ ചെയ്തത് ഗുരുതരമായ കുറ്റമാണ്.

എന്ത് നിലപാടെടുക്കും
സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് എകെ ശശീന്ദ്രന്‍. സിപിഎം ശക്തികേന്ദ്രമായ എലത്തൂരില്‍ നിന്നാണ് ഇത്തവണയും അദ്ദേഹം ജയിച്ചുവന്നത്. പക്ഷേ, മുന്നണിയേയും സര്‍ക്കാരിനേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍, ശശീന്ദ്രനെ ഇനിയും സിപിഎം സംരക്ഷിക്കുമോ എന്നാണ് അറിയേണ്ടത്.

പ്രതിച്ഛായാ നഷ്ടം
ഹണിട്രാപ്പ് വിവാദം ആയാലും ഇപ്പോഴത്തെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമം ആയാലും അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തുടര്‍ച്ചയായ വിവാദങ്ങള്‍ പ്രതിച്ഛായയ്ക്ക് കോട്ടം സൃഷ്ടിക്കുന്നു എന്നൊരു വിലയിരുത്തലും പൊതുസമൂഹത്തിലുണ്ട്.












Click it and Unblock the Notifications