തലമുറ മാത്രമല്ല, സമവാക്യങ്ങളും മാറി! ഇനി കോണ്‍ഗ്രസില്‍ ആരൊക്കെ, എന്തൊക്കെ? പുതുഗ്രൂപ്പിന്റെ ഉദയം
രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവരോധിച്ചുകഴിഞ്ഞു. കരുണാകരന്‍- എകെ ആന്റണി കാലം മുതല്‍ തുടങ്ങിയ ഐ-എ ഗ്രൂപ്പ് സമവാക്യങ്ങളും ഇതോടെ കീഴ്‌മേല്‍ മറിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഐ ഗ്രൂപ്പില്‍ വലിയ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്ക് നടന്നുനീങ്ങുന്നത്. ഇതിന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ വേണുഗോപാലിന്റെ കലവറയില്ലാത്ത പിന്തുണയും ഉണ്ട്. കേരളത്തില്‍ ഇനി കേരളത്തിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ എങ്ങനെയാകും? പരിശോധിക്കാം...

അധികാരത്തിനൊപ്പമുള്ള ആള്‍ക്കൂട്ടം
കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ട പാര്‍ട്ടിയാണെന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഒരുപരിധിവരെ അത് ശരിയും ആണ്. അധികാരത്തിനൊപ്പമായിരിക്കും ആ ആള്‍ക്കൂട്ടമുണ്ടാവുക എന്നതും ശരിതന്നെ എന്ന് വിലയിരുത്താന്‍ സാധിക്കും.

അധികാര കേന്ദ്രങ്ങള്‍ മാറുന്നു
കേരളത്തില്‍, കോണ്‍ഗ്രസിന്റെ അധികാര കേന്ദ്രങ്ങള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആയിരുന്നു. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അത് അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ഇനിയുള്ള കാലത്ത് അത് അങ്ങനെ ആകില്ലെന്ന് തന്നെ പറയേണ്ടി വരും.

മൂന്നാം ഗ്രൂപ്പ്
കേരളത്തിലെ കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പിനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശക്തരായ നേതാക്കളുടെ അഭാവം മൂലം അവയെല്ലാം അകാലത്തില്‍ ചരമം പ്രാപിക്കുകയോ എ, ഐ ഗ്രൂപ്പുകളില്‍ കാലക്രമേണ വിലയം പ്രാപിക്കുകയോ ചെയ്്തു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മൂന്നാം ഗ്രൂപ്പ് അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

ചെന്നിത്തലയെ നിലനിര്‍ത്താന്‍
കേരളത്തിലെ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ എ, ഐ ഗ്രൂപ്പുകളുടെ സമവായത്തില്‍ ധാരണയാക്കാം എന്നതായിരുന്നു ഇക്കാലമത്രയും തുടര്‍ന്നുപോന്ന ഒരു രീതി. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കത്തെ, അതുകൊണ്ട് തന്നെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഒരുപോലെ എതിര്‍ത്തു. മൂന്നാം ഗ്രൂപ്പിന്റെ ഉദയം രണ്ട് കൂട്ടരുടേയും നിലനില്‍പിനെ ബാധിക്കുമെന്ന ഉത്തമ ബോധ്യത്തില്‍ തന്നെ ആയിരുന്നു അത്.

വിജയം കണ്ടത്
എന്നാല്‍, തലമുറമാറ്റം എന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. അതിന് പിന്നില്‍ കെസി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് വിലയിരുത്തല്‍. ഇതോടെ, ഫലത്തില്‍ കേരളത്തില്‍ മൂന്നാം ഗ്രൂപ്പ് ഉദയം ചെയ്തു എന്ന് തന്നെ വിലയിരുത്താം.

ഐ ഗ്രൂപ്പ് പിളര്‍ന്നു
കണക്ക് നോക്കിയാല്‍, കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാര്‍ ആണ്. വിഡി സതീശനും പ്രഖ്യാപിത ഐ ഗ്രൂപ്പിന്റെ വക്താവായിരുന്നു ഏറെക്കാലം. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തില്‍ ഐ ഗ്രൂപ്പില്‍ തന്നെ പിളര്‍പ്പുണ്ടാവുകയും ഭൂരിപക്ഷം പേരും വിഡി സതീശനെ പിന്തുണയ്ക്കുകയും ചെയ്തു എന്നാണ് വിവരം.

എ ഗ്രൂപ്പിന്റെ സ്ഥിതി
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണ്ടപ്പെട്ട എല്ലാവര്‍ക്കും സീറ്റുറപ്പിക്കാന്‍ പറ്റാതെ പോയ നേതാവാണ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എ ഗ്രൂപ്പില്‍ നിന്ന് ജയിച്ചുവന്നത് 9 പേര്‍ മാത്രം. അധികാരകേന്ദ്രം മാറുന്നതോടെ, എ ഗ്രൂപ്പിലെ ചിലരും മാറിയേക്കും എന്നാണ് സൂചനകള്‍.

തലമുറമാറ്റമെങ്കില്‍
യഥാര്‍ത്ഥത്തില്‍ തലമുറമാറ്റം ആണ് സംഭവിച്ചിട്ടുള്ളത് എങ്കില്‍, ഇനി രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും കോണ്‍ഗ്രസില്‍ വലിയ സ്ഥാനമുണ്ടാവില്ലെന്ന് ഏറെക്കുറേ ഉറപ്പിക്കാം. ആര്‍ ശങ്കറിന്റെ ഗതിയാകുമോ ഈ നേതാക്കള്‍ക്ക് എന്നാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.

കെപിസിസി പ്രസിഡന്റ് കൂടി
പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇപ്പോള്‍ തലമുറമാറ്റം സാധ്യമായി. അടുത്തതായി കെപിസിസി അധ്യക്ഷ പദവിയാണ്. അക്കാര്യത്തില്‍ കൂടി ഇതിന് സമാനമായ ഒരു നടപടി ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഏറെക്കുറേ നിഷ്‌ക്രിയമാകുമെന്നും കരുതാം.

കെസി വേണുഗോപാല്‍ വരും
അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുക്കാന്‍ കെസി വേണുഗോപാലിന്റെ കൈയ്യില്‍ ആകുമെന്നും ഉറപ്പാണ്. എ, ഐ ഗ്രൂപ്പുകളില്‍ നിന്നുള്ളവര്‍ പതിയെ, പുതിയ ഗ്രൂപ്പില്‍ അഭയം തേടുകയും ചെയ്യും.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications