എ ഗ്രൂപ്പിനെ അടിച്ചൊതുക്കി വിശാല ഐ ഗ്രൂപ്പിന്റെ സമഗ്ര വിജയം! ഉമ്മൻ ചാണ്ടി മാത്രമല്ല, ചെന്നിത്തലയും അപ്രസക്തം
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അടുത്ത കാലത്തൊണ്ടും ഉണ്ടാകാത്ത തരത്തിലുള്ള വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. രണ്ട് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ പരാജയം എന്നതും സീറ്റുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവും എല്ലാം കോണ്‍ഗ്രസിനെ വളരെയധികം ക്ഷീണിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, സമസ്ത മേഖലകളിലും ഇതുവരെ നിലനിന്നിരുന്നു ഗ്രൂപ്പ് സമവാക്യങ്ങള്‍ എല്ലാം മുച്ചൂടും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവും പുതിയ കെപിസിസി അധ്യക്ഷനും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഇനി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്ത് പ്രസക്തി എന്നതും നിര്‍ണായക ചോദ്യമാണ്. പരിശോധിക്കാം...
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

എ ഗ്രൂപ്പിന്റെ ആധിപത്യം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍, കേരളത്തില്‍ സമഗ്രാധിപത്യം ഉണ്ടായിരുന്നത് എ ഗ്രൂപ്പിന് ആയിരുന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം എ ഗ്രൂപ്പുകാരായിരുന്നു- എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും. കെപിസിസി അധ്യക്ഷ പദവിയില്‍ ഏറെക്കാലം രമേശ് ചെന്നിത്തല ഉണ്ടായെങ്കിലും ആധിപത്യം എ ഗ്രൂപ്പിന് തന്നെ ആയിരുന്നു.

മാറ്റം പ്രതീക്ഷിച്ച കാലം
2016 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോള്‍, കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ പ്രതീക്ഷകളും കൂടിയിരുന്നു. 2021 ല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിപദത്തില്‍ എത്തിയിരുന്നെങ്കില്‍, കോണ്‍ഗ്രസിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.

പൊളിയുന്ന ഗ്രൂപ്പുകള്‍
എ ഗ്രൂപ്പും ഐ ഗ്രൂപ്പും സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നേയും, കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഒരു മൂന്നാം ഗ്രൂപ്പ് ഉരുത്തിരിഞ്ഞുവരുന്നതും പ്രകടമായിരുന്നു. ഹൈക്കമാന്‍ഡിലെ അധികാരകേന്ദ്രമായി വേണുഗോപാല്‍ സ്ഥാനമുറപ്പിച്ചതോടെ തന്നെ പഴയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ എല്ലാം വിള്ളല്‍ വീഴാനും തുടങ്ങി.

പ്രതിപക്ഷനേതാവ്
തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ തിരിച്ചടി കിട്ടിത്തുടങ്ങിയത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്ക് നേതാക്കള്‍ ചിന്തിച്ചുതുടങ്ങുകയും ഹൈക്കമാന്‍ഡ് അതിനൊപ്പം നില്‍ക്കുന്നതും ആയിരുന്നു പിന്നീട് ദൃശ്യമായത്.

ഐ ഗ്രൂപ്പുകാരന്‍, പക്ഷേ ഐ ഗ്രൂപ്പ് അല്ല
വിഡി സതീശന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു എന്നതാണ് വാസ്തവം. ഐ ഗ്രൂപ്പുകാരനായ സതീശന് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ കിട്ടി. ഗ്രൂപ്പില്ലാത്ത നേതാക്കളും സതീശനൊപ്പം നിന്നും. അങ്ങനെ ഐ ഗ്രൂപ്പിന്റെ നേതാവിനെ വെട്ടി സതീശന്‍ പ്രതിപക്ഷ നേതാവായി.

സുധാകരനും ഐ ഗ്രൂപ്പ്
കെ സുധാകരനും ഐ ഗ്രൂപ്പുകാരന്‍ ആണ്. എന്നാല്‍ കുറച്ച് കാലങ്ങളായി ഗ്രൂപ്പ് സമവാക്യങ്ങളെ സ്ഥിരമായി വിമര്‍ശിച്ച് രംഗത്തെത്തുന്ന ആളുമാണ്. ഇത്തവണ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരന്റെ പേരുയര്‍ന്നപ്പോള്‍ ഐ ഗ്രൂപ്പിന്റെ പിന്തുണയും ലഭിച്ചില്ല. എന്നാല്‍ ഒടുവില്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയി.

വിശാല ഐ ഗ്രൂപ്പ്
കെ കരുണാകരന്റെ പ്രതാപം അവസാനിച്ചകാലത്താണ് രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത്. അതിന് ശേഷം ആണ് ഐ ഗ്രൂപ്പ്, വിശാല ഐ ഗ്രൂപ്പ് ആയി കളം പിടിക്കുന്നത്. എന്നാല്‍ ആ വിശാല ഐ ഗ്രൂപ്പില്‍ ഇനി രമേശ് ചെന്നിത്തലയ്ക്ക് വലിയ പ്രസക്തിയില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കെസി വേണുഗോപാലും ഐ ഗ്രൂപ്പ്
കെ കരുണാകരന്റെ തണലില്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ആളാണ് കെസി വേണുഗോപാലും. ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാല്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതോടെ കെസി വേണുഗോപാലിന്റെ നിലപാടില്‍ മാറ്റം വന്നു. അത് പുതിയൊരു ഏകീകരണത്തിന് വഴിവയ്ക്കുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടിയും അപ്രസക്തനാകുന്നു
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയും അപ്രസക്തനാകുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തന്റെ ഗ്രൂപ്പിലുള്ളവരെ പോലും കൂടെ നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിച്ചില്ല. ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം അവസാനവാക്കല്ലെന്ന് ഓരോ ദിവസവും രണ്ടാംനിര നേതാക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വിധത്തിൽ നോക്കിയാൽ ഏറ്റവും ശക്തമായ പ്രഹരം ലഭിച്ചത് എ ഗ്രൂപ്പിന് തന്നെയാണ്.

പുതിയ നിര
ഇനി കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്ന പുതിയ നേതൃനിര തന്നെ ആയിരിക്കും. തലമുറമാറ്റം എന്നത് സംഭവിച്ചില്ലെങ്കിലും നേതൃത്വത്തിലെ മാറ്റം എങ്ങനെ പ്രതിഫലിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും. കേന്ദ്രത്തില്‍ കെസി വേണുഗോപാലും കേരളത്തില്‍ വിഡി സതീശനും കെ സുധാകരനും ഒരുമിക്കുമ്പോള്‍ ഒരു വിഭാഗത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications