ഗൾഫിലെ പ്രതിസന്ധിയിൽ 'പെടുന്നത്' മലയാളികൾ; നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ!

സിപി രവീന്ദ്രൻ
ഗൾഫിലെ ഗുരുതരമായ രാഷ്ട്രീയപ്രശ്നങ്ങൾ തുടരുമ്പോൾ, അവകൊണ്ട് ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത്, ഒരുപക്ഷെ പ്രവാസികളായ മലയാളികളായിരിക്കും. എല്ലാത്തിനും സാക്ഷിയായി, നിസ്സഹായാരായി നോക്കിനിൽക്കാനേ അവർക്കാവൂ. ഗൾഫ് രാജ്യങ്ങളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ് എന്നുള്ള കാരണമാണ് അതിന് പിന്നിൽ. എല്ലാ ഗൾഫ് രാജ്യങ്ങളിലും വിവിധതുറകളിൽ അവരുടെ സാന്നിദ്ധ്യം പലപ്പോഴും മറ്റു വിദേശജോലിക്കാരെക്കാളും ഒരുപടി കൂടുതലാണ്. അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വങ്ങളും, ചുമതലകളും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലുമാകുന്നു.
ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല, അറബികളും, മലയാളികളും തമ്മിലുള്ള ബന്ധം. ചരിത്രകാലം മുതലെ ഊട്ടി ഉറപ്പിച്ച ഒന്നാണത്. വാണിജ്യപരമായും, സംസ്ക്കാരികമായും, ആ ബന്ധത്തിന് പല തലങ്ങളും ആദ്യം മുതലെ ഉണ്ടായിരുന്നു. ഇതിനാലൊക്കെത്തന്നെ, പക്ഷം പിടിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാനല്ല പ്രവാസി മലയാളികൾ ശ്രമിക്കണ്ടത് ; നേരേമറിച്ചു് അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.

ഒത്തൊരുമയോടുകൂടിയ ഗൾഫ് പ്രദേശമാണ് മലയാളികളുടെ താല്പര്യങ്ങൾക്ക് ഗുണകരമാവുക എന്നറിയാനുള്ള വിവേകം നമ്മുക്കുണ്ടാവണം. ക്ഷണികമായ ഗുണങ്ങൾക്ക് വേണ്ടി അസ്ഥിരതയെയും, ഛിദ്രശക്തികളെയും പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, അത് പില്കാലത്തേക്ക് ദോഷം ചെയ്യാനേ വഴിയൊരുക്കു. ഇന്നത്തെ ഗൾഫ് സ്ഥിതിവിശേഷങ്ങളെ ചൊല്ലി, വളരെച്ചുരുക്കം ചില പ്രവാസികളുടെയെങ്കിലും പക്ഷം പിടിച്ചുള്ള പ്രതികരണങ്ങൾ കാണുമ്പോൾ തോന്നുന്നൊരു കാര്യമാണത്.
പ്രാദേശികമായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നുണ്ടായ ഭിന്നത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ആശാവഹമായൊരു കാര്യമാണ്. താൽക്കാലികമായ ചില തിരിച്ചടികൾ ആ ശ്രമങ്ങൾ തുടരേണ്ടതിന്‍റെ പ്രാധാന്ന്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിരേറ്റ്സ്, ബഹ്‌റൈൻ എന്ന ഗൾഫ് രാജ്യങ്ങളും, ഈജിപ്തും, ജൂൺ 5ന് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കുന്നതു മുതലാണ് ഇന്നത്തെ പ്രതിസന്ധിയുടെ തുടക്കം. അന്നുമുതൽ തന്നെ, ഈ നാലുരാജ്യങ്ങളും, ഖത്തറിലേക്കുള്ള ഗതാഗതങ്ങൾക്കും, യാത്രകൾക്കും വിലക്കും കൽപ്പിച്ചു.

ബന്ധങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ, 13 കാര്യങ്ങൾ പറഞ്ഞുള്ള ആവശ്യങ്ങളായിരുന്നു അവർ ഖത്തറിന് മുന്നിൽ വെച്ചത്. മുസ്ലിം ബ്രദർഹുഡ്ഡ്, ഹമാസ് എന്നീ സംഘടനകളുമായി കൂട്ടുകെട്ട് അവസാനിപ്പിക്കുക, ഇറാനുമായുള്ള ബന്ധങ്ങളുടെ ശക്തി കുറക്കുക, തുർക്കിയുടെ സൈനികത്താവളം അടക്കുക, അൽ ജസീറ ടെലിവിഷൻ ചാനൽ നിർത്തലാക്കുക എന്നിവ അടങ്ങിയതായിരുന്നു ആ 13 ആവശ്യങ്ങൾ.
കുവൈത്ത്, സംഗതികളുടെ ഗുരുതരാവസ്ഥ കണക്കാക്കി, മദ്ധ്യസ്ഥതക്ക് തയ്യാറായി. ചർച്ചകളും, സംഭാഷണങ്ങളും, പ്രതിസന്ധി തുടങ്ങി നാലുമാസം കഴിയുമ്പോഴും തുടരുകയാണ്. ഈ ശ്രമങ്ങളിൽ, പലകാരണങ്ങൾ കൊണ്ടും, പുറംരാജ്യങ്ങളുടെ ഇടപെടലുകൾക്ക് പരിമിതികളുണ്ട്. പ്രശ്നങ്ങൾ, അത്യന്തകമായി പരിഹരിക്കേണ്ടത് തർക്കവിഷയങ്ങളിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ തന്നെയാവണം എന്ന വാദം പ്രദേശത്തു് ശക്തമാണ്.

ദോഹയിൽ അരങ്ങേറാൻ പോവുന്ന 2022 ഫിഫ ഫുട്ബാൾ വേൾഡ് കപ്പിന്‍റെ ഭാഗമായി നടക്കുന്ന നിർമ്മാണപ്രവത്തനങ്ങൾക്ക്, ഈ പ്രശ്നങ്ങൾ കാരണം തടസ്സം വരാതിരിക്കാൻ ഖത്തർ വളരെ കാര്യമായി ശ്രമിച്ചുകൊണ്ടിരിക്കയാണ്. കോർണർസ്റ്റോൺ ഗ്ലോബൽ എന്നൊരു മാനേജ്മെന്റ് വിദഗ്ധരുടെ സംഘടന കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ പഠനറിപ്പോർട്ട്, 2022 വേൾഡ് കപ്പ് ദോഹയിൽ നടക്കുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ 2022 വേൾഡ് കപ്പ് നടത്തിപ്പിന്‍റെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ആ വാദങ്ങളെ തള്ളിക്കളയുകയാണ് ഉണ്ടായത്. പക്ഷെ ഒരു കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവാൻ വഴിയില്ല. ഒരു ആഗോള പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സമാധാനപരമായ, ഒരുമിച്ചുള്ള ശ്രമങ്ങൾ പരമ പ്രധാനമാണ്.
എല്ലാ അറബ് രാഷ്ട്രങ്ങളും, അതിന്നു ഉപരിയായി എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും, ഒന്നിച്ചുനിൽക്കുക എന്നുള്ളത്, ഈ കാലത്തിന്‍റെ ആവശ്യമാണ്. വളർന്നുവരുന്ന തീവ്രവാദ സംഘടനകളെയും, തന്മൂലമുണ്ടാകുന്ന അതിക്രമങ്ങളെയും ചെറുക്കാൻ അതല്ലാതെ ഫലവത്തായ മറ്റൊരു പോംവഴിയുമില്ല. ഭിന്നത ഭീകരപ്രവർത്തനങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനെ സഹായിക്കു. ഒത്തൊരുമയോട് കൂടി നേരിട്ടാലേ ഭീകരപ്രവർത്തനങ്ങളെ ഉന്മൂലനം ചെയ്യാൻ കഴിയൂ. രാഷ്ട്രങ്ങൾ തമ്മിലുള്ള ഭിന്നതയും, വൈരാഗ്യങ്ങളും മുതലാക്കാൻ മിടുക്കരാണ് ഭീകരപ്രവർത്തകർ. ഇക്കാര്യം തിരിച്ചറിയാനുള്ള വകതിരിവാണ് ഇന്നത്തെ ലോകത്തിന്‍റെ പ്രധാനമായ ആവിശ്യം, അത് ഇന്ത്യ ഉപഭൂഖണ്ഡമാണെങ്കിലും, പശ്ചിമേഷ്യയാണെങ്കിലും.












Click it and Unblock the Notifications