പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം... എന്താണ് പൂരത്തിന്റെ ചരിത്രം.. പൂരം വന്ന വഴി?
തൃശൂര്‍: തൃശൂര്‍ പൂരം ഇത്ര മനോഹരമായി രൂപപ്പെടുത്തിയത് കൊച്ചി വാണരുളിയ ശക്തന്‍ തമ്പുരാനാണ്. ഒരാളെ പോലും വകവെയ്ക്കാത്ത തമ്പുരാന്റെ ഭരണകാലത്ത് ഒരുക്കിയ ചിട്ടവട്ടങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും വ്യതിചലിക്കാതെയാണ് തൃശൂര്‍ പൂരം ആഘോഷിച്ചു പോരുന്നത്. മേടമാസത്തിലെ പൂരംനാളിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്.
36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ വിശ്വവിസ്മയത്തിന്റെ ശില്പിയായി കണക്കാക്കുന്നത് എ.ഡി 1751 മുതല്‍ 1805 വരെ ജീവിച്ചിരുന്ന ശക്തന്‍തമ്പുരാനെയാണ്. ശക്തന്‍ തമ്പുരാന്‍ മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ ആധുനികവല്‍ക്കരിച്ച് വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും ചരിത്രാന്വേഷികള്‍ പൂരത്തെ കാണുന്നുണ്ട്. ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്.
പൂരം വന്ന വഴി
ശക്തന്‍ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്‍ നിന്നു ദേവതകള്‍ എത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിശ്വാസം. തൃശൂരിന് ചുറ്റുമുള്ള 8 ദേശങ്ങള്‍ ഈ പൂരത്തിലെ പങ്കാളികളായിരുന്നു. കനത്ത മഴ മൂലം ഈ ദേശങ്ങള്‍ക്ക് ഒരു തവണ ആറാട്ടുപുഴയിലെത്താന്‍ കഴിഞ്ഞില്ല. ഇതില്‍ കുപിതനായ ആറാട്ടുപുഴയിലെ നാടുവാഴി ഈ ദേശങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു.
ശക്തന്‍ തമ്പുരാന്റെ പൂരം
സംഭവമറിഞ്ഞ് കോപിഷ്ഠനായ ശക്തന്‍ തമ്പുരാന്‍ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ തൃശൂര്‍ പൂരം രൂപകല്‍പ്പന ചെയ്തുവെന്നാണ് ഐതിഹ്യം. പണ്ട് മീനമാസത്തിലാണ് പൂരം ആഘോഷിച്ചിരുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനിയിലാണ് പൂരച്ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ് , വടക്കുന്നാഥ മൈതാനം പ്രകമ്പനം കൊള്ളിക്കുന്ന ഇലഞ്ഞിത്തറമേളം, ആചാരപൂര്‍വ്വമുള്ള തെക്കോട്ടിറക്കം, വാശിയോടെയുള്ള കുടമാറ്റം, അങ്ങനെയങ്ങനെ പൂരച്ചടങ്ങുകള്‍ നിരവധിയാണ്.
പൂരം ഏറെ മാറി
ആദ്യകാലത്ത് പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും മത്സരാടിസ്ഥാനത്തിലാണ് പൂരം ആഘോഷിച്ചിരുന്നതെങ്കിലും അതിരു കടന്ന വീറും വാശിയും പൂരം നടത്തിപ്പിനു തടസമായപ്പോള്‍ ഇരുകൂട്ടരും ധാരണയിലാകുകയായിരുന്നു. ഇന്ന് തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് പൂരം ആഘോഷിക്കുന്നത്. ഇതൊക്കെ കൊണ്ടു തന്നെയാണ് കഥകളാലും ഐതിഹ്യങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന തൃശൂര്‍ പൂരത്തെ ലോകത്തിലെ ഏറ്റവും നയനമനോഹരമായ ഉത്സവക്കാഴ്ചയായി യുനെസ്‌കോ വിശേഷിപ്പിച്ചത്.
കൊടിയേറ്റം ഇന്ന്
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. നാട്ടുകാര്‍ ഒത്തൊരുമിച്ച് ചേര്‍ന്ന് ദേവി-ദേവന്മാര്‍ക്കു മുന്നില്‍ കൊടി ഉയര്‍ത്തുന്നതോടെ തട്ടകങ്ങള്‍ പൂരാവേശത്തിലലിയും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും 19ന് കൊടിയേറ്റം നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം കൊടിയേറ്റുക. രാവിലെ 11.30ന് ഭൂമിപൂജ നടത്തിയ ശേഷം കൊടിമരത്തില്‍ കൊടിക്കൂറ കെട്ടും. തിരുവമ്പാടിക്കും പാറമേക്കാവിനും കൊടി തുന്നാന്‍ പരമ്പരാഗത തുന്നല്‍ക്കാരുണ്ട്. കൊടിമരം തയാറാക്കാന്‍ തച്ചന്മാരും.