ഇടുക്കി 'മിടുക്കി' തന്നെ!!!ഏലക്കാടുകൾ വിയർക്കുന്നത് ഇത്തവണയും ചുവപ്പ് നിറത്തിലാകുമോ... അതോ, മൂവർണമോ
Recommended Video
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കത്തി നില്‍ക്കുകയായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ഇടുക്കി മണ്ഡലം. എങ്ങും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അലയടിച്ചു. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ അന്ന് ഇടതുപക്ഷത്തിന് കഴിയുകയും ചെയ്തു.
ഇന്ന് നാം ഇടുക്കി മണ്ഡലത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇടുക്കിയിലെ ഏലക്കാടുകള്‍ വിയര്‍ക്കുന്നത് പോലും ചുവപ്പ് നിറത്തിലാണെന്ന് സിനിമയില്‍ പറയാന്‍ കൊള്ളാം. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മിക്കപ്പോഴും അങ്ങനെ ആയിരുന്നില്ല. 1980 എംഎം ലോറന്‍സിന് ശേഷം ഇടുക്കി ശരിക്കും ചുവന്നിട്ടില്ല എന്നതാണ് സത്യം.
കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ വെറും നാല് തവണ മാത്രമാണ് യുഡിഎഫിന് പരാജയം സംഭവിച്ചിട്ടുള്ളത്. ബാക്കിയെല്ലാ തവണയും വന്‍ വിജയങ്ങളായിരുന്നു യുഡിഎഫ് സ്വന്തമാക്കിയത്. വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ സ്വന്തമായിരുന്ന മണ്ഡലം ഇടയ്ക്ക് കേരള കോണ്‍ഗ്രസിന് നല്‍കിയെങ്കിലും 2009 മുതല്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തുടങ്ങി.
തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭ മണ്ഡലങ്ങളാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ഏഴില്‍ അഞ്ച് മണ്ഡലങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു. ബാക്കി രണ്ട് മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മും വിജയിച്ചു.
2009 ല്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തപ്പോള്‍ പിടി തോമസിനെ ആയിരുന്നു കോണ്‍ഗ്രസ് രംഗത്തിറക്കിയത്. മികച്ച പ്രതിച്ഛായയുള്ള തോമസിനെ സംബന്ധിച്ച് ഇടുക്കിയിലെ വിജയം ഏറെക്കുറേ നിസ്സാരമായിരുന്നു. എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാഴ്ചയായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചു എന്നതായിരുന്നു പിടി തോമസിനെതിരെയുള്ള ആക്ഷേപം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സഭയും ജനങ്ങളും കൈകോര്‍ത്ത് സമരം നടത്തിക്കൊണ്ടിരിക്കെ ആയിരുന്നു ഇത്.
ഇതോടെ പിടി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. പകരം കെഎസ് യു നേതാവ് ഡീന്‍ കുര്യാക്കോസിനെ രംഗത്തിറക്കി. എന്നാല്‍ കളം അറിഞ്ഞ് കളിച്ച് ഇടതുമുന്നണിയായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവായിരുന്ന ജോയ്‌സ് ജോര്‍ജ്ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചു. ഇതോടെ മണ്ഡലം യുഡിഎഫിനെ കൈവിട്ടു. 50,542 വോട്ടുകള്‍ക്ക് ജോയ്‌സ് ജോര്‍ജ്ജ് വിജയിക്കുകയും ചെയ്തു.
2014 ലെ സാഹചര്യങ്ങളല്ല ഇപ്പോള്‍ ഇടുക്കിയില്‍ ഉള്ളത്. കസ്തൂരംഗന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമേ അല്ല. അതുകൊണ്ട് തന്നെ ജോയ്‌സ് ജോര്‍ജ്ജിന് സിപിഎം വീണ്ടും അവസരം കൊടുക്കുമോ എന്ന് കണ്ടറിയണം. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും ഇത്തവണ കൈവശമുണ്ട് എന്ന ആത്മവിശ്വാസവും സിപിഎമ്മിനുണ്ട്. പക്ഷേ, ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ഇത്തവണ സിപിഎം എന്ത് രാഷ്ട്രീയം പറയും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എല്‍ഡിഎഫിലെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. പാര്‍ട്ടിയുടെ നേതാവായ ഫ്രാന്‍സിസ് ജോര്‍ജ്ജ് രണ്ട് തവണ ഇടുക്കിയില്‍ നിന്ന് മത്സരിച്ച് ജയിച്ച ആളും ആണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയം അല്ലാത്തതുകൊണ്ട് തന്നെ പിടി തോമസിനെ വീണ്ടും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുകൂടായ്കയും ഇല്ല. നിലവില്‍ തൃക്കാക്കര മണ്ഡലത്തിന്റെ എംഎല്‍എ ആണ് തോമസ്. അല്ലെങ്കില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കി ഒരു പരീക്ഷണത്തിനും യുഡിഎഫ് തയ്യാറായേക്കും.
ബിജെപിയെ സംബന്ധിച്ച് കാര്യമായ ഒരു സ്വാധീനവും ഇല്ലാത്ത മണ്ഡലം ആണ് ഇടുക്കി. പത്ത് ശതമാനം വോട്ട് പോലും ഇതുവരെ നേടാന്‍ ആയിട്ടില്ല. 2014 ലെ തിരഞ്ഞെടുപ്പില്‍ 6.2 ശതമാനം വോട്ടുകള്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്.
എംപി എന്ന നിലയില്‍ ലോക്‌സഭയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ആളാണ് നിലവിലെ എംപി ജോയ്‌സ് ജോര്‍ജ്ജ്. 278 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ് ഇത്. 508 ചോദ്യങ്ങളും അദ്ദേഹം ചോദിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചു. ഇതെല്ലാം തന്നെ മികച്ച പ്രകടനത്തിന്റെ അളവുകോലായി കണക്കാക്കാവുന്നവയാണ്. 87 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്.
ഇക്കാരണങ്ങള്‍ കൊണ്ട്, ജോയ്‌സ് ജോര്‍ജ്ജിനെ തന്നെ ഇടുക്കിയില്‍ വീണ്ടും പരീക്ഷിക്കാന്‍ സിപിഎം ഒരുങ്ങുമെന്ന് പറയാന്‍ സാധിക്കില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കും എന്നതായിരിക്കും നിര്‍ണായകം.