Get Updates
Get notified of breaking news, exclusive insights, and must-see stories!

അണക്കെട്ടിലെ വെള്ളം മാത്രമോ? പെരിയാറിലേക്കെത്തുന്നത് ഉരുള്‍പൊട്ടിയ വെള്ളവും... കണക്കറിയാതെ കുഴങ്ങും

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

ഏതാണ്ട് പത്തു പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇടുക്കിയില്‍ ഇത്തവണ ഉരുള്‍പൊട്ടിയത്. അതില്‍ ഒരു കുടുംബം ഉള്‍പ്പെടെയാണ് നഷ്ടമായത്. വീടിനുള്ളില്‍ മൂടിപ്പുതച്ചുറങ്ങിയ അച്ഛനേയും അമ്മയേയും രണ്ടു മക്കളേയും മൃതശരീരങ്ങളായി പുറത്തെടുത്തത് മണ്ണുമൂടിയ പുതപ്പിനുള്ളില്‍ നിന്നാണ്. ഇടുക്കിയില്‍ ഇപ്പോഴും മഴ തോര്‍ന്നിട്ടില്ല. കുറേക്കാലമായി മാറിനിന്ന എല്ലാ ദുരിതങ്ങളും കൂടി ഇപ്പോള്‍ പെയ്തിറങ്ങുകയാണെന്നു പറയാം.

ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അണക്കെട്ട് തുറക്കുന്നത് വലിയൊരു പ്രശ്നമോ പ്രതിസന്ധിയോ അല്ല. ഒരുപക്ഷേ, അണക്കെട്ടിലെ ആദ്യ ഷട്ടര്‍ തുറന്നപ്പോള്‍‌ ഉണ്ടായ സന്തോഷാരവവും അതാണ് സൂചിപ്പിക്കുന്നത്. വെള്ളം ഒഴുകിവരുന്നിടത്തെ ആദ്യത്തെ ജനവാസ കേന്ദ്രമായ ചെറുതോണിക്കുപോലും ഒരു പരിധിക്കപ്പുറം ഭയക്കേണ്ടതില്ല.

കാരണം ചെറുതോണി പട്ടണത്തിന്റെ ഒരറ്റത്തുള്ള പാലത്തിലും പുഴയോടു ചേര്‍ത്തു പണിതിരിക്കുന്ന ബസ് സ്റ്റാന്‍ഡിലും മാത്രമേ വെള്ളം കയറൂ. പുഴയോട് ചേര്‍ത്ത് ഇറക്കിപ്പണിതിരിക്കുന്ന ചില കെട്ടിടങ്ങളിലും വെള്ളം കയറിയേക്കാം. വീടുകളേയോ മറ്റ് വ്യാപാരസ്ഥാപനങ്ങളേയോ ഇത് കാര്യമായി ബാധിക്കില്ല. നേര്യമംഗലം വരേയും ഇതാണ് സ്ഥിതി. വെള്ളം കയറാന്‍ സാധ്യതയുള്ളവരെയൊക്കെ അധികൃതര്‍ ഒഴിപ്പിച്ചുകഴിഞ്ഞു.

ഉറക്കം കെടുത്തുന്ന ഉരുൾ പൊട്ടല്‍

ഉറക്കം കെടുത്തുന്ന ഉരുൾ പൊട്ടല്‍

എന്നാല്‍ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഇടുക്കിയുടെ ഉറക്കം കെടുത്തുകയാണ്. പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകളില്‍ പെയ്യുന്ന മഴയുടെ എണ്‍പതു ശതമാനവും ഇടുക്കി ജലസംഭരണിയിലേക്കും തുടര്‍ന്ന് പെരിയാറ്റിലേക്കുമാണ് എത്തേണ്ടത്. അവിടെ മഴ തിമിര്‍ത്തു പെയ്യുകയാണ്. അടിമാലിയില്‍ മാത്രമല്ല, ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മരണങ്ങളും സംഭവിക്കുന്നു. ഇതേരീതിയില്‍ മഴ തുടര്‍ന്നാല്‍ വലിയ ഉരുള്‍പൊട്ടലുകള്‍ ഇനിയും ഉണ്ടായേക്കാം. അതിനെയൊന്നും പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ല.

ഇടുക്കിയുടെ മിടുക്ക്

ഇടുക്കിയുടെ മിടുക്ക്

അതുകൊണ്ട് അപകട സാധ്യതയുള്ളയിടത്തു നിന്നൊക്കെ ആളുകള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറുന്നുണ്ട്. അവരത് ശീലിച്ചതാണ്. വിളിപ്പുറത്തെത്തുന്ന അയല്‍പക്കക്കാരും സര്‍വ്വസന്നാഹവുമായി നില്‍ക്കുന്ന ഉദ്യോഗസ്ഥ വൃന്ദവുമൊക്കെയാണ് ഇടുക്കിയുടെ കരുത്ത്. പലയിടത്തും വൈദ്യുതി നിലച്ചിട്ട് രണ്ടും മൂന്നും ദിവസങ്ങളായി. മൊബൈലുകളുള്‍പ്പെടെ പ്രവര്‍ത്തനരഹിതമാണ്.

വെളിച്ചമില്ലാത്ത രാത്രികള്‍

വെളിച്ചമില്ലാത്ത രാത്രികള്‍

രാത്രി മണ്ണെണ്ണ വിളക്കുകളാണ് ആശ്രയം. ഇരമ്പിപ്പെയ്യുന്ന മഴയത്ത് പുറത്തിറങ്ങി രക്ഷപ്പെടേണ്ടി വന്നാല്‍ തെരുവുവിളക്കുകള്‍ പോലും വെളിച്ചം കാട്ടാനില്ല. പലയിടത്തും വീടിനു പുറത്തിറങ്ങി നിന്നാല്‍ ചുറ്റിനുമുള്ള മലകളില്‍ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളുടെ അടയാളങ്ങള്‍ ധാരാളം കാണാനാകും. മിക്ക സ്ഥലങ്ങളിലും ചെറു പാലങ്ങളും റോഡുകളുമൊക്കെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു കഴിഞ്ഞു. ഇടുക്കി ജലസംഭരണി തുറന്നുവിടുന്നതുമൂലമുണ്ടാകുന്നതിലും വലുതാണ് അതിന്റെ ദുരിതം.

എല്ലാം പെരിയാറിലേക്ക്

എല്ലാം പെരിയാറിലേക്ക്

പല മേഖലകളും ഇപ്പോള്‍തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അണക്കെട്ടിലേക്കൊഴുകിയെത്താതെ ഭൂമിയില്‍ താഴ്ന്ന വെള്ളമാണ് ഉരുളായി പൊട്ടിയൊലിക്കുന്നത്. ആ വെള്ളവും വരുന്നത് പെരിയാറ്റിലേക്കു തന്നെയാണ്. ഭൂമിക്ക് പിടിച്ചുനിറുത്താനാകാതെ വരുന്ന വെള്ളം മുഴുവനും പെരിയാറ്റിലേക്കു വരും. ഇടുക്കി തുറക്കുന്നതിനു കണക്കുണ്ടെങ്കില്‍ ഇങ്ങിനെ പ്രകൃതി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ കണക്ക് നമുക്കെടുക്കാനാകില്ല.

മുല്ലപ്പെരിയാറിലെ ആശങ്ക

മുല്ലപ്പെരിയാറിലെ ആശങ്ക

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്കെത്തുകയാണ്. അവിടെ ആറടി കൂടി ഉയര്‍ന്നാലേ പെരിയാറിലേക്കു വെള്ളം കവിഞ്ഞെത്തൂ. പക്ഷേ, എറണാകുളത്തെ ആളുകളേക്കാള്‍ വലിയ ഭീതിയിലാണ് മുല്ലപ്പെരിയാറിന്റെ താഴ്‌വരയിലുള്ളവര്‍. ഉറക്കം നഷ്ടപ്പെട്ട അവരുടെ കാര്യം ആരും അന്വേഷിക്കുന്നുപോലുമില്ല.

എറണാകുളത്തെ പലായനം

എറണാകുളത്തെ പലായനം

എറണാകുളത്തെ സ്ഥിതി ഇതൊന്നുമല്ല. പെരിയാര്‍ ഒഴുകിയെത്തുന്നത് നേര്യമംഗംലം വഴി ആലുവയിലേക്കാണ്. അവിടെനിന്നാണ് അറബിക്കടലില്‍ പതിക്കുന്നത്. പള്ളിവാസല്‍, കല്ലാര്‍കുട്ടി, പൊന്മുടി, ചെങ്കുളം, മാട്ടുപ്പെട്ടി തുടങ്ങി അനവധി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തുനിന്നുള്ള വെള്ളവും കൂടി ചേര്‍ന്നാണ് പെരിയാര്‍ നേര്യമംഗലം മുതല്‍ ഒഴുകിത്തുടങ്ങുന്നത്. ഇടമലയാര്‍ തുറന്നതോടെ പെരിയാറിലെ നീരൊഴുക്ക് വര്‍ധിച്ചെന്നു പറയാം. എറണാകുളം മേഖലയില്‍ പെരിയാറിന്റേയും പെരിയാറിന്റെ കൈവഴികളുടേയും തീരങ്ങളിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍പോലും വീടൊഴിഞ്ഞു തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.

വെള്ളം മാത്രമല്ല പ്രശ്നം

വെള്ളം മാത്രമല്ല പ്രശ്നം

താമസസ്ഥലത്ത് വെള്ളം കയറുമെന്നതുമാത്രമല്ല അവരുടെ ഭയം. മിക്കവാറും സ്ഥലങ്ങളില്‍ ട്രാന്‍സ്ഫോമറുകള്‍ ഇരിക്കുന്നിടത്ത് വെള്ളം കയറും. വൈദ്യുതി നിലയ്ക്കാന്‍ ഇത് കാരണമാകും. ഇടുക്കിയിലെ വീടുകള്‍പോലല്ല, വൈദ്യുതിയില്ലാതെ ഒരു നിമിഷം കഴിയാന്‍ ഫ്ളാറ്റുവാസികള്‍ക്ക് സാധിച്ചെന്നു വരില്ല. കാറുമായി നിരത്തിലേക്കിറങ്ങിയാല്‍ വെള്ളം കയറി വണ്ടി നിന്നുപോയാല്‍ വീണ്ടും പ്രതിസന്ധിയാകും. ഏതാനും വര്‍ഷം മുന്‍പ് കല്ലാര്‍കുട്ടി അണക്കെട്ട് ചെളി ഒഴുക്കിക്കളയാനായി ഒന്നു തുറന്നപ്പോള്‍ പെരിയാര്‍ തീരവാസികള്‍ നന്നായനുഭവിച്ചതാണ്. വെള്ളം പമ്പുചെയ്യുന്ന പലയിടത്തും ചെളികയറി കുടിവെള്ള വിതരണം മുടങ്ങി. അതേ സ്ഥിതി ഇത്തവണയുമുണ്ടാകാം. ചിലയിടത്തൊക്കെ അതു സംഭവിച്ചുവെന്നും സൂചനയുണ്ട്.

ദുരിതാശ്വാസ ക്യാന്പുകള്‍ പറ്റാത്തവര്‍

ദുരിതാശ്വാസ ക്യാന്പുകള്‍ പറ്റാത്തവര്‍

ഇടുക്കിക്കാര്‍ക്കും ആലപ്പുഴക്കാര്‍ക്കും ഒന്നും ദുരിതാശ്വാസ ക്യാംപുകള്‍ പുത്തരിയല്ലായിരിക്കാം. പക്ഷേ, ​​എറണാകുളത്തെ വലിയൊരു വിഭാഗത്തിന്, അവരുടെ പുതിയ തലമുറയ്ക്ക് അതേപ്പറ്റി ചിന്തിക്കാന്‍ പോലുമാകില്ല. ദിവസവും കാണുന്ന വിളിപ്പുറത്തുള്ള സാധാരണക്കാര്‍ക്ക് ദുരിതാശ്വാസ ക്യാംപില്‍ ഒരുമിച്ചു കഴിയാന്‍ പ്രശ്നമുണ്ടാകില്ല. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവരുടെ സ്ഥിതി അതല്ലല്ലോ. അതുകൊണ്ട് പലരും ബന്ധുവീടുകളിലേക്ക് മുന്‍കൂട്ടി താമസം മാറ്റിക്കഴിഞ്ഞു.

വെള്ളം ഉയരുന്നു

വെള്ളം ഉയരുന്നു

വൈദ്യുതോല്‍പാദനത്തിനെടുത്തിട്ടും ഷട്ടര്‍ തുറന്ന് ഒഴുക്കിയിട്ടും സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ജലനിരപ്പ് ഉയര്‍ത്തുക തന്നെയാണ്. പരമാവധി ജലനിരപ്പായ 2403ല്‍ എത്തിയാല്‍ പിന്നെ അതില്‍തന്നെ ജലനിരപ്പ് പിടിച്ചുനിറുത്തിയേ പറ്റൂ. ഇന്നു രാവിലെ ഒന്‍പതു മണിക്കുള്ള കണക്കനുസരിച്ച് ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2401.22 അടിയായിരുന്നു. 11 മണിയായപ്പോള്‍ അത് 2401.46 അടിയായി ഉയര്‍ന്നു. രണ്ടു മണിക്കൂര്‍കൊണ്ട് വര്‍ധിച്ചത് 0.24 അടി വെള്ളമാണ്. കിലോമീറ്ററുകളോളം പ്രതലവിസ്തീര്‍ണമുള്ളതിനാല്‍തന്നെ ഇത്രയും നിറയണമെങ്കില്‍ നീരൊഴുക്കിന്റെ ശക്തി ഊഹിക്കാന്‍ ഇതുമതി.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഒരു സെക്കന്‍ഡില്‍ 822 ക്യുബിക് മീറ്റര്‍ വെള്ളമാണ് അവസാന മണിക്കൂറുകളില്‍ ജലസംഭരണിയിലേക്കെത്തിയത്. വൈദ്യുതോല്‍പാദനത്തിനായി ഉപയോഗിക്കുന്നത് 116 ക്യുമെക്സും 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നു ഷട്ടറുകളിലൂടെ 125 ക്യുമെക്സുമാണ് സംഭരണിയില്‍ നിന്നു പുറത്തേക്കു പോകുന്നത്. ബാക്കിവരുന്ന 581 ക്യുമെക്സ് വെള്ളം സംഭരണിയില്‍ തന്നെ നിലനിറുത്തേണ്ടിവരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുക മാത്രമേ മാര്‍ഗമുള്ളു. ഇതേതുടര്‍ന്നാണ് 11.30 ഓടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 213 ക്യുമെക്സ് ആക്കി ഉയര്‍ത്തിയത്. ശരാശരി നീരൊഴുക്ക് ആ സമയമായപ്പോഴേക്കും 452 ക്യുമെക്സായി കുറയുകയും ചെയ്തു. എങ്കിലും ഒഴുകിയെത്തുന്ന വെള്ളത്തില്‍ 114 ക്യുമെക്സ് ഇപ്പോഴും സംഭരണിയില്‍ നിലനിറുത്തേണ്ടിവരികയാണ്. ഫലത്തില്‍ ജലനിരപ്പ് ഉയരുകതന്നെ ചെയ്യും.

അഞ്ച് ഷട്ടറും തുറന്നു

അഞ്ച് ഷട്ടറും തുറന്നു

മഴ കുറഞ്ഞില്ലെങ്കില്‍, ജലസംഭരണിയിലേക്കുള്ള നീരൊഴുക്കു കുറഞ്ഞില്ലെങ്കില്‍ ഷട്ടറുകള്‍ എല്ലാം തുറക്കേണ്ടി വന്നേക്കാം. സ്ഥിതി മോശമായേക്കാം. മഴ നിലച്ചാലും രണ്ടുമൂന്നു ദിവസം കൂടി നീരൊഴുക്ക് ഇതേരീതിയില്‍ ഉണ്ടാകാനാണ് സാധ്യത.
ഇടുക്കി ജലസംഭരണിയിലേക്കു വെള്ളമെത്തിക്കുന്ന ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളുടെ മിക്ക ഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഈ വെള്ളവും എങ്ങിനെയായാലും ഇടുക്കി സംഭരണിയിലേക്ക് എത്തിയേപറ്റൂ. കല്ലാര്‍, ഇരട്ടയാര്‍ ഡൈവേര്‍ഷന്‍ ഡാമുകളും തുറന്നുവിട്ടാല്‍ ഇടുക്കിയിലേക്കുള്ള നീരൊഴുക്കിന് അല്‍പം ശമനം വന്നേക്കാം. പക്ഷേ, അങ്ങിനെ തുറന്നുവിടുന്ന വെള്ളവും ആത്യന്തികമായി പെരിയാറ്റിലെത്തി എറണാകുളത്തേക്കു തന്നെ ഒഴുകും.

അടിഞ്ഞുകൂടിയ ചെളി എത്ര വരും?

അടിഞ്ഞുകൂടിയ ചെളി എത്ര വരും?

ഇടുക്കി ജലസംഭരണിയില്‍ അധികമാരും പരിഗണിക്കാത്ത മറ്റൊരു പ്രശ്നംകൂടിയുണ്ട്. അതിന്റെ സംഭരണ ശേഷിയില്‍ എത്രമാത്രം ചെളി അടിഞ്ഞുകൂടിയിട്ടുണ്ടാകാം എന്നതാണത്. 1976ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട കാലം മുതല്‍ക്കുള്ള ചെളിയുണ്ട്. ഉരുള്‍പൊട്ടലുകളിലൂടെയും മണ്ണിടിച്ചിലുകളിലൂടെയും മേല്‍മണ്ണ് ഒഴുകിവന്നതിലൂടെയുണ്ടായ 42 വര്‍ഷത്തെ നിക്ഷേപം. അണക്കെട്ടില്‍ വെള്ളം കൂടുന്നതിന്റെ ഒരടിസ്ഥാനം ഇതാണ്. കല്ലാര്‍കുട്ടി ഡാമിന്റെ സംഭരണ ശേഷി വളരെ കുറവായതിനാലാണ് ചെളി നിറഞ്ഞപ്പോള്‍ അതൊരിക്കല്‍ തുറന്നുവിടേണ്ടിവന്നത്. ഇടുക്കിയില്‍ നിന്ന് അങ്ങിനെ ചെളി ഒഴുക്കിക്കളയാനാകുമെന്നു തോന്നുന്നില്ല. ആ ചെളി നീക്കം ചെയ്യാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടെന്നും തോന്നുന്നില്ല.

ഭയപ്പെടുത്തുന്ന അടുത്ത മഴക്കാലം

ഭയപ്പെടുത്തുന്ന അടുത്ത മഴക്കാലം

ഈ മഴക്കാലം തീര്‍ന്നിട്ടില്ല. 24 അണക്കെട്ടുകള്‍ നാം തുറന്നുവിട്ടുകഴിഞ്ഞു. ഇനി ഒരു മഴക്കാലംകൂടി നമുക്കു മുന്നിലുണ്ട്, തുലാവര്‍ഷം. സാധാരണ ഇടുക്കിയേയും മുല്ലപ്പെരിയാറിനേയുമൊക്കെ നിറയ്ക്കുന്നത് തുലാമഴയാണ്. ഇത്തവണ നേരത്തേ നിറഞ്ഞു. തുലാമഴയും ഇതേ ശക്തിയില്‍ പെയ്താല്‍ കേരളം അഭിമുഖീകരിക്കേണ്ടി വരിക വലിയ ദുരന്തങ്ങളായിരിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളില്‍ നല്ലൊരു പങ്കും തയ്യാറായിക്കഴിഞ്ഞുവെങ്കിലും ആശ്വസിക്കാറായിട്ടില്ല. സാധ്യതകള്‍ പരിശോധിച്ചും പഠിച്ചും നാം പോംവഴികള്‍ ധ്രുതഗതിയില്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ടിയിരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+