Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരന് സ്ഥാനം ഇപ്പോഴും താഴെ തന്നെ; മുഷിച്ചില്‍ മറയ്ക്കാതെ മുരളി, ഇത്തവണ വെട്ടിയത് വിശാല 'ഐ'

കെ മുരളീധരനെ ആണ് കെപിസിസിയുടെ പ്രചാരണ സമിതി അധ്യക്ഷൻ ആയി ഹൈക്കമാൻഡ് നിയമിച്ചിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ സ്ഥാനമാനങ്ങൾ നോക്കിയാൽ, അത് അത്ര വലിയ പദവി ആണെന്നൊന്നും പറയാൻ ആവില്ല. അതുപോലെ തന്നെ അത്ര മോശം പദവിയെന്നും പറയാൻ കഴിയില്ല.

എന്തായാലും കെ മുരളീധരനെ സംബന്ധിച്ച് അതൊരു മികച്ച പദവിയല്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വിലയിരുത്തൽ. കെ മുരളീധരൻ സ്വയവും അങ്ങനെ വിലയിരുത്തുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ആരാണ് മുരളീധരന്റെ സ്ഥാനലബ്ധികൾ ഇങ്ങനെ വെട്ടുന്നത്?

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

1

ഇത്തവണ യുഡിഎഫ് കൺവീനർ ആയി കെ മുരളീധരൻ എത്തുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് മുരളീധരൻ ആ പദവിയോട് താത്പര്യം പ്രകടിപ്പിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ ആവേശത്തിലാവുകയും ചെയ്തു. നേതൃമാറ്റം കോൺഗ്രസിനേയും യുഡിഎഫിനേയും കൂടുതൽ ചലനാത്മകമാക്കും എന്നതാണ് ഈ ആവേശത്തിന് കാരണം.

2

എന്നാൽ, പതിയെ പതിയെ യുഡിഎഫ് കൺവീൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ നിന്ന് കെ മുരളീധരന്റെ പേര് ഒഴിവാക്കപ്പെട്ടു. കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ നിന്നുയർന്ന എതിർപ്പുകൾ തന്നെ ആയിരുന്നു ഇതിന് കാരണം എന്നാണ് വിവരം. അങ്ങനെയാണ് മുരളീധരനെ കെപിസിസിയുടെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്. മുരളിയെ തണുപ്പിക്കാനുള്ള നീക്കമാണിത് എന്നാണ് പലരും വിലയിരുത്തുന്നത് എങ്കിലും യഥാർത്ഥത്തിൽ അപമാനിക്കുന്നതിന് തുല്യമാണെന്നും ചിലർ വിലയിരുത്തുന്നു.

3

ഒരിക്കൽ കെ മുരളീധരൻ സ്വയം രാജിവച്ചൊഴിഞ്ഞ പദവി ആണ് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്റേത്. ലോക്‌സഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആ പദവി രാജിവയ്ക്കുകയും ചെയ്തു. ഇരട്ടപ്പദവി വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്നത്തെ നീക്കം. യഥാർത്ഥത്തിൽ , കേരളത്തിൽ നേതൃമാറ്റം വരാനുള്ള സാധ്യതകൾ കൂടി കണ്ടുകൊണ്ടായിരുന്നു അന്ന് മുരളീധരൻ പദവി രാജിവച്ചത്. കെപിസിസി അധ്യക്ഷ പദവിയിൽ അദ്ദേഹത്തിനും ഒരു കണ്ണുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലെ കാര്യങ്ങൾ പതിവുപോലെ കലങ്ങിമറിഞ്ഞ് മറ്റൊരിടത്ത് എത്തിച്ചേരുകയും ചെയ്തു.

4

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടി തന്നെ പരിഗണിക്കാറുണ്ട് എന്നായിരുന്നു പുതിയ സ്ഥാനലബ്ധിയെ കുറിച്ച് കെ മുരളീധരന്റെ പ്രതികരണം. അത്തരം ഘട്ടങ്ങളിൽ പാർട്ടിയ്ക്ക് വേണ്ടി യുദ്ധം ചെയ്യുക എന്നതാണ് തന്റെ ജോലി എന്നും അദ്ദേഹം പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷ പദവി ലഭിച്ച തനിക്ക് മറ്റെന്ത് സ്ഥാനം കിട്ടിയാലും അത് അതിന്റെ താഴെയാണെന്ന് കൂടി കെ മുരളീധരൻ പറഞ്ഞു. നിലവിലെ പാർട്ടി സാഹചര്യങ്ങളിൽ തനിക്കുള്ള അസംതൃപ്തി കൂടിയാണ് കെ മുരളീധരൻ വെളിപ്പെടുത്തിയത്.

5

യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് തന്നെ ആയിരുന്നു കെ മുരളീധരനെ പരിഗണിച്ചത്. എന്നാൽ കേരളത്തിലെ പുതിയ നേതൃത്വവും കെസി വേണുഗോപാലും ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നൊക്കെ ആയിരുന്നു പുറത്ത് വന്ന വാർത്തകൾ. കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആയി വന്നാൽ പുതിയൊരു അധികാര കേന്ദ്രം കൂടി സൃഷ്ടിക്കപ്പെടും എന്നതായിരുന്നു ഇവരുടെ ആശങ്ക. നിലവിൽ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നീ അധികാര കേന്ദ്രങ്ങളിലാണ് ഹൈക്കമാൻഡ് ഇടപെട്ട് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. സ്വാഭാവികമായും അവർക്ക് തന്നെയാണ് മുരളീധരന്റെ വരവിൽ വിഷമമുള്ളതും.

6

ഒരുകാലത്ത് ഐ ഗ്രൂപ്പിന്റേയും പിന്നീട് വിശാല ഐ ഗ്രൂപ്പിന്റേയും ഭാഗമായവരാണ് മേൽപറഞ്ഞ മൂന്ന് പേരും. കരുണാകരന്റെ മകനായ കെ മുരളീധരൻ കോൺഗ്രസിൽ തിരിച്ചുവന്നതിന് ശേഷം വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിട്ടായിരുന്നു ഏറെനാൾ നിലകൊണ്ടത്. എന്നാൽ പിന്നീട് ഒരു ഗ്രൂപ്പിനോടും പ്രത്യേക മമത കാണിക്കാതെ മുരളീധരൻ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു. പണ്ട് കരുണാകരന്റെ കാലത്ത് ഐ ഗ്രൂപ്പിന്റെ ഭാഗമായി ആനുകൂല്യങ്ങളും പദവികളും പറ്റിയവരും ഏറെയുണ്ട് എന്ന കാര്യം മുരളീധരൻ തന്നെ പലപ്പോഴും ഓർമിപ്പിക്കാറും ഉണ്ട്.

7

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം താത്പര്യം പ്രകടിപ്പിച്ച ലോക്‌സഭ എംപിമാരിൽ ഒരാൾ ആയിരുന്നു കെ മുരളീധരൻ. എന്നാൽ എംപിമാർ രാജിവച്ച് മത്സരിക്കേണ്ടതില്ലെന്നതായിരുന്നു പാർട്ടി നിലപാട്. പക്ഷേ, ഒടുവിൽ നേമം മണ്ഡലത്തിൽ മത്സരിക്കാൻ ആരും ധൈര്യപ്പെടാതിരുന്നപ്പോൾ മുന്നോട്ട് വന്നത് കെ മുരളീധരൻ ആയിരുന്നു. ഹൈക്കമാൻഡ് കൂടി ഇടപെട്ടതിനെ തുടർന്നായിരുന്നു കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം. ഭരണം ലഭിക്കുകയാണെങ്കിൽ മന്ത്രിസഭയിൽ വലിയ പദവി കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നതായും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും നേമത്ത് ബിജെപി തോറ്റു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തായി. പക്ഷേ, യുഡിഎഫിന്റെ വോട്ട് നില മെച്ചപ്പെടുത്താൻ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് സാധിച്ചു.

8

ഇക്കാര്യമാണ് മുരളീധരൻ നേരത്തേ സൂചിപ്പിച്ചത്. പാർട്ടിയ്ക്ക് പ്രതിസന്ധി വരുമ്പോൾ തന്നെ പരിഗണിക്കും എന്നതായിരുന്നു അത്. പ്രതിസന്ധികളില്ലാത്ത ഘട്ടങ്ങളിൽ പാർട്ടി പരിഗണിക്കാറില്ലെന്ന ഒരു മറുഭാഷ്യം കൂടി കെ മുരളീധരന്റെ വാക്കുകൾക്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ഇനിയും കോൺഗ്രസിൽ കലാപമുണ്ടാക്കാൻ അദ്ദേഹം തയ്യാറല്ലെന്ന സൂചനയാണ് നൽകുന്നത്. പാർട്ടി തന്നോട് ചെയ്യാൻ ആവശ്യപ്പെടുന്ന എല്ലാ ജോലികളും നിർവ്വഹിക്കുമെന്നും കെ മുരളീധരൻ പറഞ്ഞിട്ടുണ്ട്.

9

പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും വേഗം മാറ്റിയെങ്കിലും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മറ്റ് നീക്കങ്ങളൊന്നും ഇതുരെ എവിടേയും എത്തിയിട്ടില്ല. എന്തായാലും ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ ഓഗസ്റ്റ് മാസം തീരും വരെ ഹൈക്കമാൻഡ് അനുമതി ലഭിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാർലമെന്റ് സെഷന്റെ തിരക്കിലും ആണ്. പുന:സംഘടന വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായി വീണ്ടും നിയമിച്ചത്. എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനർ ആയി തുടരും. ഹസ്സനെ യുഡിഎഫ് കൺവീനർ ആയി വീണ്ടും നിയമിച്ചതിൽ കോൺ​ഗ്രസിനുള്ളിൽ തന്നെ വ്യാപകമായ എതി‍ർപ്പുണ്ട്. എന്നാൽ ​ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണമായും തള്ളാനാകാത്തതും ഒരു കാരണമാണ്. സാമുദായിക സന്തുലനവും ഹസ്സനെ യുഡിഎഫ് കൺവീന‍ർ സ്ഥാനത്ത് നിലനി‍ർത്താനുള്ള കാരണങ്ങളിൽ ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഹസ്സൻ യുഡിഎഫ് കൺവീന‍ർ ആയി ചുമതലയേറ്റത്.

കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+