അമ്പലനടകൾ അഹിന്ദുക്കൾക്കായും തുറക്കട്ടെ.. അതല്ലേ ഹീറോയിസം.. പുരോഗമനത്തെ പിന്നോട്ടടിക്കേണ്ട
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് മതം എന്നത് വലിയ ചര്‍ച്ചാവിഷയമാകുന്നത്. എന്തിലും ഏതിലും വര്‍ഗീയത കലര്‍ത്തപ്പെട്ടു. മറ്റ് മതസ്ഥര്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെട്ടു. താജ്മഹലിന്റെ സ്ഥാനത്ത് ശിവക്ഷേത്രമായിരുന്നു എന്ന് വരെ പറയാന്‍ ആളുണ്ടായി. ക്ഷേത്രങ്ങള്‍ സ്വന്തമാക്കിക്കൊണ്ടാണ് കേരളത്തില്‍ ആര്‍എസ്എസ് കളിക്കുന്നത്. എന്നാല്‍ സമാന്തരമായി ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം അടക്കമുള്ളവ ചര്‍ച്ചയാവുകയും ചെയ്യുന്നുവെന്നത് ജനാധിപത്യ-മതേതര സമൂഹത്തിന് പ്രതീക്ഷ പകരുന്നതാണ്.

അഹിന്ദുക്കൾക്ക് പ്രവേശനം
രാജ്യത്തെ മിക്ക വന്‍ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷിദ്ധമല്ല. എന്നാല്‍ കേരളത്തിലെ പല ക്ഷേത്രങ്ങളിലും അഹിന്ദുക്കളെ വിലക്കുന്ന ബോര്‍ഡ് കാണാം. അടുത്തിടെ മാത്രമാണ് ഗുരുവായൂരില്‍ നിന്ന് ആ ബോര്‍ഡ് എടുത്ത് മാറ്റപ്പെട്ടത്.

ക്ഷേത്രപ്രവേശന വിളംബരം
താഴ്ന്ന വിഭാഗക്കാരനായ ഹിന്ദുവിന് അമ്പലത്തില്‍ കയറാന്‍ വിലക്കുണ്ടായിരുന്ന നാടായിരുന്നു കേരളം. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹസമരങ്ങള്‍ വഴി പൊരുതി നേടിയതാണ് ആ അവകാശം. ക്ഷേത്രപ്രവേശന വിളംബരം അന്ന് ഹിന്ദുക്കളിലെ താഴ്ന്നവിഭാഗത്തിനെ ശ്രീകോവിലിന് മുന്നില്‍വരെ എത്തിച്ചു.

ചരിത്രമായ തീരുമാനം
ഹിന്ദുക്കളിലെ തന്നെ ബ്രാഹ്മണര്‍ക്ക് മാത്രമായി തീറെഴുതിയ പൂജയ്ക്കുള്ള അവകാശം കേരള സര്‍ക്കാര്‍ അടുത്തിടെ പൊളിച്ചെഴുതിയതാണ്. ബ്രാഹ്മണരല്ലാത്തവര്‍ക്ക് ശാന്തിക്കുള്ള അവസരം നല്‍കിയ കേരളത്തിന്റെ നീക്കം ദേശീയ ശ്രദ്ധ തന്നെ നേടുകയുണ്ടായി.

വിശ്വാസം കളങ്കപ്പെടുമോ
ആചാരങ്ങളും വിശ്വാസങ്ങളും കാലപ്പഴക്കം ചെന്നാല്‍ പൊളിച്ചെഴുതേണ്ടത് തന്നെയാണ്. ഹിന്ദുമത വിശ്വാസി അല്ലാത്ത ഒരാള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ വിശ്വാസം കളങ്കപ്പെടുമെന്നതാണ് വാദമെങ്കില്‍ ശബരിമലയില്‍ അതെന്നോ സംഭവിക്കേണ്ടതുമാണ്.

അസഹിഷ്ണുത വേണ്ട
മറ്റ് മതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ അസഹിഷ്ണുതയ്ക്കപ്പുറം ഹിന്ദുസമൂഹം സന്തോഷിക്കുകയല്ലേ വേണ്ടത്. കാരണം തങ്ങളുടെ ആരാധനാലയത്തില്‍ മതവ്യത്യാസമില്ലാതെ ആളുകള്‍ എത്തുന്നു എന്നതില്‍ വിദ്വേഷത്തിന് എവിടെയാണ് സ്ഥാനമുള്ളത്.

കാലത്തിന് ആവശ്യം
മുസ്ലീം പള്ളികളിലോ ക്രിസ്ത്യന്‍ പള്ളികളിലോ അന്യമതസ്ഥര്‍ കയറിയത് കൊണ്ട് അവരുടെ ഏതെങ്കിലും ആരാധനകള്‍ തടസ്സപ്പെട്ടതായി കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലും അത്തരം പുരോഗമനപരമായ മാറ്റങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്.

പുരോഗമനത്തെ പിന്നോട്ടടിക്കുന്നു
മീരാ ജാസ്മിനെയോ യേശുദാസിനേയോ പോലുള്ള ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവര്‍ കയറി എന്നത് കൊണ്ട് ക്ഷേത്രത്തില്‍ പുണ്യാഹം തളിക്കുന്നതൊക്കെ പുരോഗമന സമൂഹത്തെ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ധൈര്യപൂര്‍വ്വം നിലപാടെടുക്കാന്‍ ഭരണകൂടങ്ങളാണ് തയ്യാറാവേണ്ടത്.

നേട്ടം സംഘപരിവാറിന് മാത്രം
ക്ഷേത്രങ്ങളില്‍ നിന്നും അഹിന്ദുക്കളെ അകറ്റി നിര്‍ത്തുന്നു എന്നതിനാല്‍ വിശ്വാസികള്‍ക്കും ഹിന്ദുക്കള്‍ക്കും ഏതെങ്കിലും തരത്തില്‍ ഗുണകരമാണെന്ന് കരുതാനാവില്ല. അതേസമയം സംഘപരിവാര്‍ പോലുള്ള നേട്ടമുണ്ടാക്കുകയും ചെയ്യുന്നു.

വിദ്വേഷം വിതയ്ക്കുന്നവർ
അന്യമതസ്ഥരെ അകറ്റി നിര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറിന് ഈ പുരോഗമന വാദം ദഹിക്കാന്‍ സാധ്യതയില്ല. തമ്മിലടിച്ചും ഭിന്നിപ്പിച്ചും തങ്ങളുടെ അജണ്ട നടപ്പാക്കുക എന്ന ഉദ്ദേശമാണ് സംഘപരിവാറിന്. വിദ്വേഷം വിതച്ച് വിളവെടുപ്പിന് അവര്‍ക്ക് അവസരമൊരുക്കാത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടത്.












Click it and Unblock the Notifications