തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം
കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുക എന്നത് ബിജെപിയുടെ അജണ്ടയില്‍ ഉള്ള കാര്യമേ അല്ല. ഭരണത്തിലെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുറമേക്ക് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും, അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഇത്തവണ എന്തായാലും അതല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും ആയി എത്തിയ എട്ട് മണ്ഡലങ്ങളില്‍ വിജയിക്കുക എന്നതാണ് യഥാര്‍ത്ഥ ലക്ഷ്യം. അതിനപ്പുറത്തേക്ക് ചില അട്ടിമറികളും അവരുടെ പ്രതീക്ഷയില്‍ ഉണ്ട്. അധികാരം പിടിക്കുക എന്ന ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് ബിജെപി മാറ്റിവച്ചിരിക്കുന്നത്. അതിന്റെ സൂചന തന്നെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. പരിശോധിക്കാം...
35-40 സീറ്റുകള്‍
മുപ്പത്തിയഞ്ചോ നാല്‍പതോ സീറ്റുകള്‍ കിട്ടിയാല്‍ കേരളത്തില്‍ ബിജെപിയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. കേരള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റുകളാണ്. അപ്പോള്‍ ബിജെപി എങ്ങനെ സര്‍ക്കാരുണ്ടാക്കും എന്നായിരിക്കും കെ സുരേന്ദ്രന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക.
സിപിഎമ്മും കോണ്‍ഗ്രസ്സും
നാല്‍പത് സീറ്റുകൊണ്ട് എങ്ങനെ സര്‍ക്കാര്‍ ഉണ്ടാക്കും എന്ന ചോദ്യം സ്വാഭാവികമായും മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒക്കെ ഉണ്ടല്ലോ എന്നായിരുന്നു കെ സുരേന്ദ്രന്‍ മറുപടി പറഞ്ഞത്. എന്തായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്.
കുതിരക്കച്ചവടം തന്നെ
പണ്ടൊക്കെ ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന ഒരു രാഷ്ട്രീയ കച്ചവടമായിരുന്നു 'കുതിരക്കച്ചവടം' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പണത്തിനും അധികാരത്തിനും വേണ്ടി രാക്കുരാമാനം നിലപാട് മാറ്റിയ നേതാക്കളേയും ജനപ്രതിനിധികളേയും നാം കണ്ടു. ആ കുതിരക്കച്ചവടം ഇപ്പോള്‍ ദക്ഷിണേന്ത്യയിലും സജീവമാണ്. സുരേന്ദ്രന്‍ ഉദ്ദേശിച്ചതും അത് തന്നെ ആണെന്നാണ് നിരീക്ഷണം.
കര്‍ണാടകത്തിലും പുതുച്ചേരിയിലും
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്ര അംഗങ്ങള്‍ ഇല്ലാത്ത ഘട്ടത്തില്‍ എതിര്‍പക്ഷത്ത് നിന്ന് ജനപ്രതിനിധികെ അടര്‍ത്തിയെടുക്കുന്ന രീതി ബിജെപിയുടെ ചാണക്യതന്ത്രം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കര്‍ണാടകത്തിലും, ഏറ്റവും ഒടുവില്‍ പുതുച്ചേരിയിലും അത് രാജ്യം കണ്ടതുമാണ്.
പരസ്യമായിത്തന്നെ
നിശ്ചിത സീറ്റുകള്‍ ജയിച്ചാല്‍ തങ്ങള്‍ കുതിരക്കച്ചവടം നടത്തി അധികാരം പിടിക്കുമെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരുപക്ഷേ, കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രീയ നേതാവ് ഇത്തരമൊരു പരസ്യ പ്രഖ്യാപനം നടത്തുന്നത്.
ബിജെപിയുടെ ശൈലി
ബിജെപി രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരത്തില്‍ അധികാരം പിടിച്ചെടുത്തിട്ടുണ്ട്. മിക്കയിടത്തും അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നത് കോണ്‍ഗ്രസ്സിനായിരുന്നു. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഇടതുപാര്‍ട്ടികളും ചില നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു.
കേരളത്തിലെ സ്ഥിതി
ഇത്തവണ കൂടി അധികാരം ലഭിച്ചില്ലെങ്കില്‍, കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന ഒരു പ്രചാരണം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ നടക്കുന്നുണ്ട്. അധികാരം ലഭിച്ചില്ലെങ്കില്‍, കോണ്‍ഗ്രസിലെ പല നേതാക്കളും ബിജെപിയില്‍ വിലയം പ്രാപിച്ചേക്കുമെന്ന മുന്നറിയിപ്പെന്നോ, ഭീഷണിയെന്നോ ഇതിനെ വിലയിരുത്താം. എന്തായാലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി അത്ര ശോഭനമല്ലെന്ന ഒരു ചിന്ത ആ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉരുത്തിരിയുന്നുണ്ട്.
ചാടാന്‍ കൊതിക്കുന്ന നേതാക്കള്‍
ബിജെപിയിലേക്ക് പോകുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ട് എന്നത് തന്നെയാണ് അവരെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ എപി അബ്ദുള്ളക്കുട്ടിയാണ് ഇപ്പോള്‍ അവരുടെ ദേശീയ ഉപാധ്യക്ഷന്‍. മലയാളിയായ ടോം വടക്ക ദേശീയ വക്താവും.
അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം
Recommended Video