കോൺഗ്രസ് 40 സീറ്റ് പിടിച്ചിട്ട് രണ്ട് പതിറ്റാണ്ട്... ഇത്തവണ അമ്പതെങ്കിലും കിട്ടിയില്ലെങ്കിൽ എൽഡിഎഫ് തുടരും
2001 ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി അധികാരത്തില്‍ എത്തിയ മുന്നണിയാണ് യുഡിഎഫ്. അന്ന് കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയത് 63 സീറ്റുകള്‍ ആയിരുന്നു. മത്സരിച്ച 88 സീറ്റുകളില്‍ 63 ലും വിജയം വരിച്ച് റെക്കോര്‍ഡ് നേട്ടമാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. നായനാര്‍ സര്‍ക്കാരിനെ തള്ളി ആയിരുന്നു അന്ന് എകെ ആന്റണിയുടേ നേതൃത്വത്തിലുള്ള യുഡിഫ് സര്‍ക്കാര്‍ വന്നത്.
എന്നാല്‍ അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്നും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. നാല്‍പത് സീറ്റിന് മുകളില്‍ നേടാന്‍ പോലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇത്തവണ അമ്പത് സീറ്റുകളിലെങ്കിലും വിജയം നേടാന്‍ ആയില്ലെങ്കില്‍ യുഡിഎഫിന് അധികാരത്തിലേറാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിലയിരുത്തല്‍. പരിശോധിക്കാം...

2001 ന്റെ ഓര്‍മ
2001 ലെ തിരഞ്ഞെടുപ്പില്‍ എകെ ആന്റണി ആയിരുന്നു കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിച്ചത്. 88 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് അന്ന് 63 സീറ്റുകളിലും വിജയിച്ചു. യുഡിഎഫ് മൊത്തം നേടിയത് 99 സീറ്റുകള്‍ ആയിരുന്നു. അടുത്ത കാലത്ത് കോണ്‍ഗ്രസും യുഡിഎഫും നേടിയ ഏറ്റവും മികച്ച വിജയം ആയിരുന്നു അത്.

തൊഴുത്തില്‍ കുത്തും ഗ്രൂപ്പുവഴക്കും
എന്നാല്‍ ആന്റണി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധികളിലൂടെ ആയിരുന്നു കടന്നുപോയത്. ഗ്രൂപ്പ് പോരും തൊഴുത്തില്‍ കുത്തും എല്ലാം ആയി യുഡിഎഫ്- കോണ്‍ഗ്രസ് രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞു. അവസാനകാലം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി ജസമ്പര്‍ക്കപരിപാടി അടക്കം സംഘടിപ്പിച്ച് ജനപ്രീതി ഉയര്‍ത്താന്‍ ശ്രമിച്ചു.

2006 ല്‍ എത്തിയപ്പോള്‍
2006 ല്‍ എല്‍ഡിഎഫിനെ നയിച്ചത് വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു. വിഎസിന് സീറ്റ് നിഷേധിക്കാന്‍ സിപിമ്മിനുള്ളില്‍ ഉണ്ടായ ശ്രമങ്ങള്‍ വലിയ വിവാദമായെങ്കിലും 98 സീറ്റോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 24 സീറ്റുകള്‍ മാത്രമായിരുന്നു.

2011 ലെ ഭാഗ്യം
വലിയ ഭരണ വിരുദ്ധ വികാരമൊന്നും ഇല്ലാത്തതായിരുന്നു 2011 ലെ തിരഞ്ഞെടുപ്പ്. വിഎസ് അച്യുതാനന്ദന് ഇത്തവണയും സീറ്റ് നിഷേധിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 68 സീറ്റും യുഡിഎഫിന് 72 സീറ്റും. രണ്ട് സീറ്റുകളുടെ വ്യത്യാസത്തില്‍ യുഡിഎഫ് അധികാരത്തിലേറുകയും ചെയ്തു.

പാതി പോലും ലഭിക്കാതെ
2011 ല്‍ കോണ്‍ഗ്രസ് മത്സരിച്ചത് 82 സീറ്റുകളില്‍ ആയിരുന്നു. എന്നാല്‍ ജയിച്ചത് 39 സീറ്റുകളില്‍ മാത്രം. പാതി സീറ്റുകള്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചില്ല. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് 20 സീറ്റുകളില്‍ വിജയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വന്ന 2011 ലെ യുഡിഎഫ് സര്‍ക്കാര്‍ വിവാദങ്ങളുടെ കുത്തൊഴുക്കില്‍ പെടുന്ന കാഴ്ചയും കണ്ടു.

കുത്തനെ തകര്‍ന്ന് കോണ്‍ഗ്രസ്
സോളാറും ബാര്‍ കോഴയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു 2016 ല്‍ കോണ്‍ഗ്രസും യുഡിഎഫും നേരിട്ടത്. 91 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ ജയിക്കാനായത് 22 സീറ്റുകളില്‍ മാത്രമായിരുന്നു. പിന്നീട് നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നഷ്ടമായത് രണ്ട് സീറ്റുകള്‍. സിപിഎമ്മിന്റെ ഒരു സിറ്റിങ് സീറ്റ് പിടിച്ചടക്കിയത് മാത്രമായിരുന്നു ആശ്വാസകരം.

ഇത്തവണ 92 സീറ്റില്‍
ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത് 92 സീറ്റുകളില്‍ ആണ്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കോണ്‍ഗ്രസ് ഇത്രയധികം സീറ്റുകളില്‍ മത്സരിക്കുന്നത്. ഏത് വിധേയനയും ഇത്തവണ അധികാരത്തിലെത്തുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ലക്ഷ്യം.

ഗ്രൂപ്പ് വഴക്ക് രൂക്ഷം
ഇത്തവണ ഗ്രൂപ്പിന് അതീകമായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരും മുമ്പേ ഗ്രൂപ്പ് വഴക്ക് രൂക്ഷമായി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തെത്തിയിട്ടും വഴക്കിന് ശമനമായിട്ടില്ല.

അമ്പത് സീറ്റ് എങ്കിലും
ഇത്തവണ ചുരുങ്ങിയത് അമ്പത് സീറ്റുകളില്‍ എങ്കിലും കോണ്‍ഗ്രസ് വിജയിച്ചില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ഒരുതവണ മാത്രമേ കോണ്‍ഗ്രസിന് അതിന് കഴിഞ്ഞിട്ടുള്ളു എന്നത് വേറെ കാര്യം. പ്രധാനപ്പെട്ട രണ്ട് ഘടകക്ഷികള്‍ ഇപ്പോള്‍ യുഡിഎഫ് മുന്നണിയില്‍ ഇല്ല എന്നതും പ്രതിസന്ധിയാണ്.

ഭരണവിരുദ്ധ വികാരം
സാധാരണ ഗതിയില്‍ ഭരിക്കുന്ന പാര്‍ട്ടിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ കേരളത്തില്‍ അത്തരമൊരു വികാരം ഇല്ലെന്നാണ് പ്രീ പോള്‍ സര്‍വ്വേകളുടെ പ്രവചനം. പുറത്ത് വന്ന പത്തിലധികം സര്‍വ്വേകളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നും ഉണ്ട്.

എങ്ങനെ സാധ്യമാക്കും
92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. പത്ത് സീറ്റുകളിൽ ജോസഫ് വിഭാഗവും. ശേഷിക്കുന്ന 11 സീറ്റുകളാണ് മറ്റ് ഘടകക്ഷികൾക്കുള്ളത്. അന്പത് സീറ്റുകൾ കോൺഗ്രസ് ഒറ്റക്ക് സ്വന്തമാക്കിയാൽ ഘടകക്ഷികളെല്ലാം ചേർന്ന് 20 ലേറെ സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അത് എങ്ങനെ സാധ്യമാകും എന്ന ചോദ്യമാണ് കണക്കുകൾ മുന്നോട്ട് വച്ച് പലരും ചോദിക്കുന്നത്.












Click it and Unblock the Notifications