ഇടത് വലത് മുന്നണികളെ മാറി മാറി പിന്തുണച്ച മണ്ഡലം; കൊല്ലത്ത് രണ്ടാം അങ്കത്തിന് മുകേഷ്
ആർഎസ്‌പിയിലെ പിളർപ്പുകൾക്കിടയിലും പാർട്ടിക്കൊപ്പം നിന്ന മണ്ഡലം എന്നാൽ 2006ലാണ് സിപിഎം പടിച്ചെടുക്കുന്നത്
കൊല്ലം: കേരള നിയമസഭയിൽ ഇടത് വലത് മുന്നണികളെ മാറി മാറി പിന്തുണച്ച മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. കഴിഞ്ഞ മൂന്ന് തവണയും സിപിഎമ്മിനൊപ്പമായിരുന്നു കൊല്ലം. 2016ൽ സിനിമ നടനും ടെലിവിഷൻ അവതാരകനുമായ മുകേഷാണ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Recommended Video
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ചരിത്രം
1957ൽ ഒന്നാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും 1960ൽ നടന്ന തിരഞ്ഞെടുപ്പിലും എ.എ റഹിമാണ്. അതിന് ശേഷവും കോൺഗ്രസിനൊപ്പം നിന്ന കൊല്ലം ഹെൻറി ഓസ്റ്റിനെയും നിയമസഭയിലെത്തിച്ചു. സപ്തകക്ഷി മുന്നണിയിൽ സ്വതന്ത്രനായും പിന്നീട് ആർസ്‌പിക്കുവേണ്ടിയും മത്സരിച്ച ടി.കെ ദിവാകരൻ 1967ലും 1970ലും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആർഎസ്‌പി, ആർഎസ്‌പി (എസ്), കോൺഗ്രസ് സ്ഥാനാർഥിയായി മൂന്ന് തവണ കടവൂർ ശിവദാസനെ നിയമസഭയിലേക്ക് തിരഞ്ഞെടുത്ത ചരിത്രവും കൊല്ലത്തിനുണ്ട്. ആർഎസ്‌പിയിലെ പിളർപ്പുകൾക്കിടയിലും പാർട്ടിക്കൊപ്പം നിന്ന മണ്ഡലം എന്നാൽ 2006ലാണ് സിപിഎം പടിച്ചെടുക്കുന്നത്. പി.കെ ഗുരുദാസൻ രണ്ട് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2016ൽ മുകേഷും കൊല്ലത്ത് നിന്ന് നിയമസഭയിലെത്തി.

2016ലെ തിരഞ്ഞെടുപ്പ്
2016ൽ ഹാട്രിക് വിജയം തേടിയാണ് മുകേഷിനെ സിപിഎം കൊല്ലത്തിറക്കിയത്. കോൺഗ്രസിന്റെ സൂരജ് രവിയായിരുന്നു പ്രധാന എതിരാളി. സ്വതന്ത്രനായി മത്സരിച്ച കെ ശശികുമാറും മത്സരം വാശിയേറിയതാക്കിയെങ്കിലും അന്തിമ വിജയം സിപിഎമ്മിനൊപ്പം തന്നെയായിരുന്നു. 17611 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് മുകേഷ് മണ്ഡലത്തിൽ വിജയിച്ചത്. 2011ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിക്കുവേണ്ടി ലീഡ് ഇരട്ടിയാക്കാൻ കന്നി അങ്കത്തിൽ തന്നെ മുകേഷിന് സാധിച്ചു.

രണ്ടാം അങ്കത്തിന് മുകേഷ്
പാർട്ടിക്കുള്ളിൽ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെയാണ് കൊല്ലത്ത് മുകേഷിന് തുടർച്ചയായ രണ്ടാം തവണയും സിപിഎം അവസരം നൽകുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും മുകേഷിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

പാർട്ടിക്ക് സംതൃപ്തി
എന്നാൽ പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുക എന്നുപറഞ്ഞാല്‍ താന്‍ നല്‍കിയ സേവനത്തില്‍ പാർട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും ഇനിയും മണ്ഡലത്തിൽ വിജയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുകേഷ് പറയുന്നു. കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കിഫ്ബിയുടെ സഹായത്തോടെ 1330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. ഇത്തരം വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കി തന്നെ മണ്ഡലത്തിൽ വോട്ട് പിടിക്കാനാണ് മുകേഷിന്റെ ശ്രമം.

പ്രശ്നം മുൻവിധി
കൊല്ലത്തെ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് മുകേഷ് പറയുന്നു. ഈ ആരോപണം 2016ൽ മത്സരിക്കാൻ എത്തിയപ്പോൾ മുതലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിന്ദു കൃഷ്ണയിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ്
കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഏറെ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് തിരഞ്ഞെടുത്തത് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ തന്നെയാണ്. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും കഴിഞ്ഞ മൂന്ന് തവണയും സിപിഎം ജയിക്കുന്ന മണ്ഡലം ഇത്തവണ വലത്തോട്ട് എത്തിക്കാമെന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ് ബിന്ദു കൃഷ്ണ.കൊല്ലം ഡിസിസി അധ്യക്ഷ എന്ന നിലയിൽ ജില്ലയിലും മണ്ഡലത്തിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വം എന്നത് തന്നെയാണ് ബിന്ദു കൃഷ്ണയ്ക്ക് ആത്മവിശ്വാസം നൽകുന്ന ഘടകം.

മണ്ഡല സ്ഥിതി വിവരം
കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂര്‍, തൃക്കരുവ പഞ്ചായത്തുകളും കൊല്ലം നഗരസഭ വാര്‍ഡുകള്‍ ചേര്‍ന്നതാണ് കൊല്ലം നിയമസഭാ മണ്ഡലം. 2016ലെ കണക്കനുസരിച്ച് 1,72,552 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം












Click it and Unblock the Notifications