ഇടത് മാറി വലത് മാറി കുണ്ടറ; നാലാം അങ്കത്തിന് മേഴ്സിക്കുട്ടിയമ്മ
ആകെ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണ സിപിഎമ്മിനൊപ്പവും അഞ്ച് തവണ കോൺഗ്രസിനൊപ്പവും നിന്നു കുണ്ടറ
കുണ്ടറ: കൊല്ലം ജില്ലയിൽ വർഷങ്ങളായി ഇടത്തോട്ട് ചാഞ്ഞുനിൽക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കുണ്ടറ. എന്നാൽ കുണ്ടറയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്ഥിരമായി ഒരു മുന്നണിയെ പിന്തുണച്ച ചരിത്രമില്ല. ആകെ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണ സിപിഎമ്മിനൊപ്പവും അഞ്ച് തവണ കോൺഗ്രസിനൊപ്പവും നിന്നു. പിണറായി വിജയൻ സർക്കാരിൽ രണ്ട് വനിതാ മന്ത്രിമാരിൽ ഒരാൾ കുണ്ടറയിൽ നിന്നുള്ള ജെ മേഴ്സിക്കുട്ടിയമ്മയായിരുന്നു. ഇത്തവണയും മണ്ഡലം മേഴ്സിക്കുട്ടിയമ്മയിലൂടെ നിലനിർത്തുകയാണ് ഇടത് പക്ഷത്തിന്റെ ലക്ഷ്യം.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ചരിത്രം
മണ്ഡലം രൂപീകൃതമായ 1967ലെ തിരഞ്ഞെടുപ്പിൽ പി.കെ സുകുമാരനാണ് കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തിയത്. എന്നാൽ പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പം നിന്ന കുണ്ടറയുടെ മനസ് എ.എ റഹിമാനി ജയിപ്പിച്ചു. 1980ൽ വി.വി ജോസഫിലൂടെ സിപിഎം തിരിച്ചുവന്നപ്പോൾ രണ്ട് വർഷങ്ങൾക്കപ്പുറം നടന്ന ഏഴാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോപ്പിൽ രവി ജയിച്ചു. 1987ലാണ് മേഴ്സിക്കുട്ടിയമ്മ ആദ്യമായി കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 1996ലും 2016ലും മേഴ്സിക്കുട്ടിയമ്മ ജയിച്ചപ്പോൾ 1991ൽ അൽഫോൺസ് ജോണും 2001 കടവൂർ ശിവദാസനും കോൺഗ്രസ് കൊടി കുണ്ടറയിൽ പാറിച്ചു. 2006 മുതൽ പത്ത് വർഷം എം.എ ബേബിയായിരുന്നു കുണ്ടറയിലെ എംഎൽഎ.

2016ലെ തിരഞ്ഞെടുപ്പ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമായിരുന്നു കുണ്ടറയിൽ ജെ മേഴ്സിക്കുട്ടിയമ്മയുടേത്. 79047 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാർഥി 30460 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ രാജ് മോഹൻ ഉണ്ണിത്താനെ തറപറ്റിക്കുന്നത്. കോൺഗ്രസ് വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവ് സംഭവിച്ചപ്പോൾ ബിജെപി മണ്ഡലത്തി നേട്ടമുണ്ടാക്കുകയും ചെയ്തു.

മൂന്ന് മന്ത്രിമാർ
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ കുണ്ടറയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ മന്ത്രിമാരായും പ്രവർത്തിച്ചവരാണ്. കടവൂർ ശിവദാസൻ കെ.കരുണാകരൻ മന്ത്രിസഭയിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മേഴ്സിക്കുട്ടിയമ്മ പിണറായി മന്ത്രിസഭയിൽ അംഗമായി.

ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം
2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കുണ്ടറ ഉൾപ്പെടുന്ന കൊല്ലം ജില്ല കോൺഗ്രസിനൊപ്പമായിരുന്നു. മൂന്ന് ലോക്സഭ മണ്ഡലങ്ങളായി ചിതറി കിടക്കുന്ന 11 മണ്ഡലങ്ങളിൽ എട്ടിടങ്ങളിൽ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് നേട്ടം കൊയ്തത്. കുണ്ടറയിൽ നിന്ന് വലിയ ഭൂരിപക്ഷം നേടാൻ യുഡിഎഫിനായി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ചുവന്ന്
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി വീണ്ടും മാറി. 1276 ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 645ഉം ഇടത് പക്ഷത്തോടൊപ്പം നിന്നപ്പോൾ യുഡിഎഫ് 547ൽ ഒതുങ്ങി. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നെടുത്ത് മാത്രമാണ് ഭരണം പിടിച്ചത്. ജില്ല പഞ്ചായത്തിൽ 26 വാർഡുകളിൽ 18ലും ഇടതു പക്ഷം തിളക്കമാർന്ന വിജയം നേടി. കോർപ്പറേഷനിലും സ്ഥിതി മറിച്ചായിരുന്നില്ല. 55ൽ 34 സീറ്റുകൾ നേടിയാണ് ഇടത് സഖ്യം അധികാരം പിടിച്ചെടുത്തത്.

നാലാം അങ്കത്തിന് മേഴ്സിക്കുട്ടിയമ്മ
പിണറായി മന്ത്രിസഭയിലെ പത മുതിർന്ന മന്ത്രിമാരും ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ നാലാം അങ്കത്തിന് ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ട് തവണ മത്സരിച്ചില്ലയെന്നതാണ് മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരിക്കൽകൂടി അവസരം നൽകിയത്. കഴിഞ്ഞ തവണ കൊല്ലത്തെ ചുവപ്പിച്ച കുണ്ടറയടക്കമുള്ളമണ്ഡലങ്ങളിൽ ഇത്തവണയും ജയം മാത്രമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

എതിരാളി പി.സി
വൈകിയെത്തിയ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ പേരായിരുന്നു പി.സി വിഷ്ണുനാഥിന്റേത്. കഴിഞ്ഞ് മൂന്ന് തവണയും തുടർച്ചയായി ഇടത് പക്ഷത്തിനൊപ്പം നിന്ന മണ്ഡലം തിരികെയെത്തിക്കുക എന്ന ദൗത്യമാണ് കുണ്ടറയിൽ പി.സി വിഷ്ണുനാഥിനുള്ളത്.

മണ്ഡല സ്ഥിതി വിവരം
കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 200163 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications