ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?
തിരുവനന്തപുരം: രണ്ട് ടേം പൂര്‍ത്തിയായവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ല എന്നതായിരുന്നു സിപിഎമ്മിന്റേയും സിപിഐയുടേയും തീരുമാനം. അത് വെറുമൊരു തീരുമാനം മാത്രമാകാതെ, നടപ്പിലാക്കുകയും ചെയ്തു രണ്ട് പാര്‍ട്ടികളും.
എന്നാല്‍ ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന ഇടതുമുന്നണിയ്ക്ക് ഇത് വലിയ തിരിച്ചടി സൃഷ്ടിക്കുമോ എന്നാണ് ചര്‍ച്ചകള്‍. വോട്ടുകളെല്ലാം പെട്ടിയില്‍ ആയെങ്കിലും ഇടത് മുന്നണിയുടെ സാധ്യതകള്‍ ഒരുപക്ഷേ നിര്‍ണയിക്കുക രണ്ട് ടേം പൂര്‍ത്തിയായിക്കിയ സിറ്റിങ് എംഎല്‍എമാരുണ്ടായിരുന്ന 28 മണ്ഡലങ്ങള്‍ ആയിരിക്കു. തോമസ് ഐസക്കും ജി സുധാകരനും ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ മാറ്റി നിര്‍ത്തപ്പെട്ടത്. പരിശോധിക്കാം...

28 മണ്ഡലങ്ങള്‍
രണ്ട് ടേം പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തോടെ കേരളത്തില്‍ സിപിഎമ്മും സിപിഐയും പുതിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത് 28 മണ്ഡലങ്ങളില്‍ ആണ്. അതില്‍ പലതും സിപിഎമ്മിന്റെ ഉറച്ച കോട്ടകളും ആണ്. എന്നാല്‍ ഭരണമാറ്റം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും എന്നാണ് ചോദ്യം.

തിരുവനന്തപുരത്ത് നെടുമങ്ങാടും ആറ്റിങ്ങലും
തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തിലുള്ള മണ്ഡലം നെടുമങ്ങാട് ആണ്. സി ദിവാകരന്‍ ആയിരുന്നു കഴിഞ്ഞ തവണ ഇവിടെ നിന്ന് വിജയിച്ചത്. അന്ന് 3,621 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് ഉണ്ടായിരുന്നുള്ളു. ഇത്തവണ ജിആര്‍ അനില്‍ ആണ് ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥി. പിഎസ് പ്രശാന്ത് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണിത്.
ആറ്റിങ്ങലില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിക്കുകയും ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്ത ആളാണ് സിറ്റിങ് എംഎല്‍എ ആയ ബി സത്യന്‍. 2016 ല്‍ നാല്‍പതിനായിരത്തിന് മുകളിലായിരുന്നു ഭൂരിപക്ഷം. ഇത്തവ ഒഎസ് അംബികയാണ് സിപിഎം സ്ഥാനാര്‍ത്ഥി. സിപിഎം വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ ഒന്നാണിത്.

കൊട്ടാരക്കരയും പുനലൂരും ചടയമംഗലവും
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ക്ലീന്‍ സ്വീപ് നേടിയ ജില്ലയാണ് കൊല്ലം. ഇവിടെ കൊട്ടാരക്കരയും പുനലൂരും ചടയമംഗലവും ആണ് രണ്ട് ടേമിന്റെ പരിധിയില്‍ വന്നത്. കൊട്ടാരക്കരയില്‍ ഐഷ പോറ്റിയ്ക്ക് പകരം കെഎന്‍ ബാലഗോപാല്‍ ആണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി. മറ്റ് രണ്ട് മണ്ഡലങ്ങളും സിപിഐയുടെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ പുനലൂര്‍ ഇത്തവണ കൊല്ലം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എല്‍ഡിഎഫ് പ്രതീക്ഷിക്കുന്ന മണ്ഡലം ആണ്. ചടയമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പ്രതിഷേധം ആണ് സിപിഐയ്ക്ക് ചെറിയ ആശങ്ക ഉയര്‍ത്തുന്നത്.

റാന്നിയും പീരുമേടും ദേവികുളവും
അഞ്ച് ടേം തുടര്‍ച്ചയായി സിപിഎമ്മിന്റെ രാജു എബ്രഹാം മത്സരിച്ച് വിജയിച്ച മണ്ഡലമാണ് റാന്നി. ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിനാണ് ഈ സീറ്റ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. അതുതന്നെയാണ് ഈ സീറ്റിനെ ചൊല്ലിയുള്ള എല്‍ഡിഎഫിന്റെ ആശങ്ക.
ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തില്‍ മൂന്ന് തവണ വിജയിച്ച ഇഎസ് ബിജിമോളെ മാറ്റി വാഴൂര്‍ സോമനെ ആണ് സിപിഐ ഇത്തവണ മത്സരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വെറും 314 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജിമോളുടെ വിജയം.
ദേവികുളത്ത് എസ് രാജേന്ദ്രനെ മാറ്റി എ രാജയെ ആണ് സിപിഎം മത്സരിപ്പിക്കുന്നത്. രാജേന്ദ്രനെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

നിര്‍ണായകം ആലപ്പുഴ
മന്ത്രിമാരായ തോമസ് ഐസക്കിന്റേയും ജു സുധാകരന്റേയും ജില്ലയാണ് ആലപ്പുഴ. രണ്ട് ടേം നിര്‍ബന്ധമാക്കിയപ്പോള്‍ രണ്ട് പേരും സ്ഥാനാര്‍ത്ഥി പട്ടികയ്കയ്ക്ക് പുറത്തായി. ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴിയില്‍ പിപി ചിത്തരഞ്ജനാണ് ഇത്തവണ സിപിഎം സ്ഥാനാര്‍ത്തി. ജി സുധാകരന്റെ അമ്പലപ്പുഴയില്‍ എച്ച് സലാമും. രണ്ട് മണ്ഡലങ്ങളിലും ഇത്തവണ കടുത്ത പോരാട്ടമാണെന്നാണ് റിപ്പോര്‍ട്ട്.

മാവേലിക്കരയും ചേര്‍ത്തലയും
യുവനേതാവ് ആര്‍ രാജേഷ് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് മാവേലിക്കര. ഭൂരിപക്ഷം, അഞ്ചിരട്ടിയാക്കി ഉയര്‍ത്തിയ രാജേഷിനെ മാറ്റി എംഎസ് അരുണ്‍കുമാറിനെ ആണ് സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മൂന്ന് തവണ മത്സരിച്ച് ജയിച്ച ചേര്‍ത്തലയിലും ഇത്തവണ പുതിയ സ്ഥാനാര്‍ത്ഥിയാണ്. പി പ്രസാദിനെ ആണ് ഇവിടെ സിപിഐ മത്സരിപ്പിച്ചത്. ഇവിടേയും ശക്തമായ േേപാരാട്ടമാണ് ഇത്തവണ.

ഏറ്റുമാനൂരും വൈപ്പിനും
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ ഇത്തവണ ജില്ലാ സെക്രട്ടറിയായ വിഎന്‍ വാസവന്‍ ആണ് സ്ഥാനാര്‍ത്ഥി. രണ്ട് ടേം പൂര്‍ത്തിയാക്കിയ സുരേഷ് കുറുപ്പിന് അവസരം നല്‍കിയില്ല. ഇവിടെ സിപിഎമ്മിന് ആശങ്കകളില്ല.
എന്നാല്‍ എറണാകുളം ജില്ലയിലെ വൈപ്പിനില്‍ അതല്ല സ്ഥിതി. സിറ്റിങ് എംഎല്‍എ ആയ എസ് ശര്‍മയെ മാറ്റി കെഎന്‍ ഉണ്ണികൃഷ്ണനെ ആണ് ഇവിടെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. കടുത്ത പോരാട്ടമാണ് ഇവിടെ.

തൃശൂരും അതി നിര്‍ണായകം
കഴിഞ്ഞ തവണ 13 ല്‍ 12 സീറ്റും എല്‍ഡിഎഫ് പിടിച്ച ജില്ലയാണ് തൃശൂര്‍. ഇവിടെ തൃശൂര്‍ മണ്ഡലത്തില്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ ആണ് സിറ്റിങ് എംഎല്‍എ. സുനില്‍കുമാറിനെ മാറ്റി പി ബാലചന്ദ്രനെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പത്മജ വേണുഗോപാലും സിനിമ താരം സുരേഷ് ഗോപിയും ആണ്. തൃശൂര്‍ മണ്ഡലത്തെ കുറിച് വലിയ ആശങ്ക ഇടത് പാളയത്തിലുണ്ട്.

ഗുരുവായൂര്‍, ചാലക്കുടി, പുതുക്കാട്, ഇരിഞ്ഞാലക്കുട
രണ്ട് ടേം മാനദണ്ഡം ഏറ്റവും ബാധിക്കുക തൃശൂര്‍ ജില്ലയെ ആണോ എന്നാണ് എല്‍ഡിഎഫിന്റെ ആശങ്ക. ഗുരുവായൂര്‍ കെവി അബ്ദുള്‍ ഖാദറിന് പകരം ഇത്തവണ എന്‍എ അക്ബര്‍ ആണ് സ്ഥാനാര്‍ത്ഥി. ഇരിഞ്ഞാലക്കുടയില്‍ കെയു അരുണന് പകരം ആര്‍ ബിന്ദുവും. പുതുക്കാട് വിദ്യാഭ്യാസ മന്ത്രി കെഎന്‍ രവീന്ദ്രനാഥിന് പകരം കെകെ രാമചന്ദ്രന്‍ ആണ് സ്ഥാനാര്‍ത്ഥി. ചാലക്കുടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ആയ ബിഡി ദേവസ്യയെ മാറ്റി എന്നത് മാത്രമല്ല, സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുകയും ചെയ്തു.

പൊന്നാനി, തരൂര്‍
പൊന്നാനിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മാറ്റി പിനന്ദ കുമാറിനെ ആണ് മത്സരിപ്പിച്ചത്. നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. സമാനമാണ് പാലക്കാട് ജില്ലയിലെ തരൂരിലെ സ്ഥിതിയും. മന്ത്രി എകെ ബാലന്റെ സിറ്റിങ് മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ പിപി സുമോദിനെ ആണ് ഇവിടെ സിപിഎം മത്സരിപ്പിച്ചത്.

കോഴിക്കോട് ജില്ല
കോഴിക്കോട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിറ്റിങ് എംഎല്‍എമാരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാറിനെ മാറ്റി തോട്ടത്തില്‍ രവീന്ദ്രനെ ആണ് മത്സരിപ്പിച്ചത്. ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടിയെ മാറ്റി സച്ചിന്‍ദേവിനെ മത്സരിപ്പിച്ചു. കൊയിലാണ്ടിയില്‍ കെ ദാസന് പകരം മത്സരിച്ചത് കാനത്തില്‍ ജമീല ആണ്.
കൊയിലാണ്ടിയിലും കോഴിക്കോട് നോര്‍ത്തിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂരിലെ സ്ഥിതി
മട്ടന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ആണ് ഇത്തവണ സിറ്റിങ് എംഎല്‍എമാരെ മാറ്റിയത്. മട്ടന്നൂരില്‍ മന്ത്രി ഇപി ജയരാജന് പകരം മത്സരിക്കുന്നത് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ആണ്. തളിപ്പറമ്പില്‍ ജെയിംസ് മാത്യുവിന് പകരം എംവി ഗോവിന്ദനാണ് മത്സരിച്ചത്. കല്യാശ്ശേരിയില്‍ ടിവി രാജേഷിന് പകരം എം വിജനും പയ്യന്നൂരില്‍സി കൃഷ്ണന് പകരം മത്സരിച്ചത് ടിഐ മധുസൂദനന്‍ ആണ്. എല്‍ഡിഎഫിന് ഒരു ആശങ്കയും ഇല്ലാത്ത മണ്ഡലങ്ങളാണ് ഇവ.
Recommended Video

ഉദുമയിലും
സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കാസര്‍കോട് ജില്ലയിലെ ഉദുമ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ സുധാകരനെ പരാജയപ്പെടുത്തിയത് സിറ്റിങ് എംഎല്‍എ ആയിരുന്ന കെ കുഞ്ഞിരാമന്‍ ആയിരുന്നു. ഇത്തവണ സിഎച്ച് കുഞ്ഞമ്പുവിനെ ആണ് സിപിഎം രംഗത്തിറക്കിയത്. ഈ മണ്ഡലത്തെ സംബന്ധിച്ചും സിപിഎമ്മിന് ആശങ്കകളില്ല.












Click it and Unblock the Notifications