അടിമുടി ഡ്രാമ കളിച്ച് കോൺഗ്രസ്... ഗ്രൂപ്പിന്റെ അയ്യര് കളി! സീറ്റ് വിറ്റ് തീറ്റയെന്ന്!!! നാടകാന്തം ഉമ്മൻ ചാണ്ടി
സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരുന്നതിന് മുമ്പേ തന്നെ സാധ്യത പട്ടികയെ ചൊല്ലി പലയിടത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎമ്മില്‍ പതിവില്ലാത്ത ഒന്നായിരുന്നു അത്. ഈ സംഭവത്തെ ഏറ്റവും അധികം പരിഹസിച്ചത് രംഗത്ത് വന്നത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
എന്നാലിപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതിലും കഷ്ടമാണ്. പ്രശ്‌നങ്ങളില്ലാത്ത മണ്ഡലങ്ങള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ ഉത്തരം ഒരു പക്ഷേ എളുപ്പമായിരിക്കും. നാടകമേ ഉലകം എന്നല്ല, ഉലകം മുഴുവന്‍ നാടകം എന്നതാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. സ്ഥാനാര്‍ത്ഥികളെ ചൊല്ലി, സീറ്റ് വില്‍പനയെ ചൊല്ലി, നേതാക്കളെ ചൊല്ലി, ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ ചൊല്ലി... പരിശോധിക്കാം...

നേമം നാടകം
നേമത്തെ സ്ഥാനാര്‍ത്ഥി ആരെന്ന നാടകം തന്നെയാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഹിറ്റ് ആയത്. കേരളത്തില്‍ നിന്നുള്ള ഒരുമാതിരിപ്പെട്ട എല്ലാ പ്രമുഖ നേതാക്കളുടെ പേരുകളും നേമത്ത് ഉയര്‍ന്ന് കേട്ടു. ഒടുവില്‍ ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് മത്സരിക്കാനുള്ള നീക്കത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

പുതുപ്പള്ളി നാടകം
പുതുപ്പള്ളിയിലെ നാടകങ്ങള്‍ ആയിരുന്നു ഏറ്റവും ജനപ്രിയമായി മാറിയത്. ഉമ്മന്‍ ചാണ്ടിയെ നേമത്ത് മാത്രം മത്സരിപ്പിക്കാനുള്ള നീക്കം ഉണ്ടോ എന്ന സംശയത്തിലായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ശ്രമം വരെ ഉണ്ടായി.

നാടകത്തോട് നാടകം
ഒടുക്കം ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വരികയും പുതുപ്പള്ളി വിടില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഇതോടെ നാടകത്തിന് മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എല്ലാം ഉറപ്പിച്ചിരുന്നു. തീരെ അപ്രതീക്ഷിതമല്ലാതെ ആണ് ആ ക്ലൈമാക്‌സ് എത്തിയത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും നേമത്തും മത്സരിക്കും എന്ന തീരുമാനം!

ബിന്ദു കൃഷ്ണയുടെ കരച്ചില്‍
സ്ഥാനാര്‍ത്ഥിയാവുക എന്നത് കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാവരുടേയും ആഗ്രഹമാണ്. സീറ്റ് കിട്ടുന്നതിലും കഷ്ടമാണ് ആഗ്രഹിച്ച സീറ്റില്‍ മത്സരിക്കാന്‍ സാധിക്കുക എന്നത്. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് തന്നെ നല്‍കണം എന്നാവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം രംഗത്തെത്തി. ഒടുവില്‍ ബിന്ദു കൃഷ്ണ പരസ്യമായി കരയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇതെല്ലാം ഹൈക്കമാന്‍ഡ് കാണുമോ എന്നത് വേറെ ചോദ്യം.

വിജയന്‍ തോമസ് എവിടെ പോയി
പാര്‍ട്ടിയോട് കലഹിച്ച് നിന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയെ അനുനയിപ്പിച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. വിജയന്‍ തോമസിന്റെ രാജി പിന്‍വലിപ്പിച്ചു എന്നൊക്കെയാണ് പറഞ്ഞത്. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിജയന്‍ തോമസ് അതാ ബിജെപി അംഗത്വവും എടുത്ത് ദില്ലിയില്‍ നില്‍ക്കുന്നു.

ചാക്കോ എങ്ങോട്ട്
സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെ ആയിരുന്നു മുതിര്‍ന്ന നേതാവ് പിസി ചാക്കോയുടെ പ്രശ്‌നവും. സ്വന്തമായി ഒരു സീറ്റ് കിട്ടിയില്ല എന്നത് മാത്രമല്ല, കൂടെ നില്‍ക്കുന്നവര്‍ക്ക് സീറ്റ് വാങ്ങിക്കൊടുക്കാനും ചാക്കോയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഗ്രൂപ്പിസം താങ്ങാന്‍ വയ്യെന്ന് പറഞ്ഞ് രാജിവച്ചു. ഇനി എങ്ങോട്ടാണ് പോക്കെന്ന് കണ്ടറിയേണ്ടിവരും.

സീറ്റ് വില്‍പന
സീറ്റ് വില്‍പന എന്ന ഗുരുതരമായ ആരോപണമാണ് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഇപ്പോള്‍ കേള്‍ക്കുന്നത്. മലമ്പുഴ മണ്ഡലം കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു ജനതാദളിന് നല്‍കിയത് ബിജെപിയുമായി ഉള്ള വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. കോങ്ങാട് സീറ്റ് മൂന്ന് കോടിയ്ക്കും നെന്മാറ സീറ്റ് 5 കോടിയ്ക്കും വിറ്റു എന്നാണ് പാലക്കാട് ഡിസിസി സെക്രട്ടറി തന്നെ ആരോപണം ഉന്നയിച്ചത്.

പേരാമ്പ്രയിലും പ്രശ്‌നം
പേരാമ്പ്ര സീറ്റിലും നാടകങ്ങളോട് നാടകങ്ങളാണ്. മണ്ഡലം മുസ്ലീം ലീഗിന് വിട്ടുകൊടുത്തത് പ്രാദേശിക നേതൃത്വത്തിന് അംഗീകരിക്കാന്‍ പറ്റുന്നില്ല. ഇതോടെ ഇവിടെ വിമതര്‍ക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നതാണ് സ്ഥിതി. ഒത്തുതീര്‍പ്പിന് ഉള്ള ശ്രമങ്ങള്‍ ഒന്നും ഫലം കാണുന്നില്ലെന്നാണ് പറയുന്നത്.

കല്‍പറ്റയിലെ കലാപം
കല്‍പറ്റയിലാണ് അടുത്ത നാടകം. ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കടുംപിടിത്തത്തിലാണ് ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലത്തിലാണ് കല്‍പറ്റ. ഇവിടെ ക്രിസ്ത്യന്‍ സഭകള്‍ക്ക് ബോധിച്ച സ്ഥാനാര്‍ത്ഥിയെ വേണം എന്ന ആവശ്യത്തിന് ഹൈക്കമാന്‍ഡ് തന്നെ വഴങ്ങി എന്നാണ് വിവരം. ഇതിന്റെ പേരില്‍ കല്‍പറ്റ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളാണ് അരങ്ങേറുന്നത്.

നാടകാന്തം ഉമ്മന്‍ ചാണ്ടി
ഈ നാടകങ്ങള്‍ക്കെല്ലാം ഒടുവില്‍ വിജയം ഉമ്മന്‍ ചാണ്ടിയില്‍ എത്തി നില്‍ക്കുന്നു എന്നേ ഇപ്പോള്‍ കരുതാനാകൂ. ടി സിദ്ദിഖ് വയനാട്ടിലും പിസി വിഷ്ണുനാഥ് കൊല്ലത്തും കെ ബാബു തൃപ്പൂണിത്തുറയിലും മത്സരിക്കുമോ എന്ന് കണ്ട് തന്നെ അറിയാം. നേമത്തെ സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ ഭരണം ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യമുണ്ടാവില്ല.












Click it and Unblock the Notifications