ബിജെപി നേട്ടമുണ്ടാക്കാന്‍ പോവുകയാണോ...പഞ്ചായത്ത് ഫലം വരട്ടെ
തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിന് സമാനമായ പോളിംഗ് ആണ് ഇത്തവണയും രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 77.3 % ആയിരുന്നത് ഇത്തവണ അതിനോടടുത്ത് 76.2% വോട്ടു രേഖപ്പെടുത്തി. തോരാതെ പെയ്ത മഴയിലും ജനങ്ങള്‍ വോട്ടു ചെയ്യാനെത്തിയത് തിരഞ്ഞെടുപ്പിനോട് അവര്‍ക്ക് എത്രമാത്രം താല്‍പ്പര്യം ഉണ്ട് എന്നതിന്റെ തെളിവാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി ജനങ്ങള്‍ക്ക് പാര്‍ട്ടി രാഷ്ട്രീയത്തോടുള്ള പിന്തുണ കുറഞ്ഞു വന്നതായി കാണുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനോടുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല. ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത് എന്നിരിക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരെ വലിയ പ്രതീക്ഷയിലാണ്.

2010ല്‍ ശക്തമായ പോളിംഗ് ഭരണ വിരുദ്ധ വികാരമായിരുന്നു എങ്കില്‍ ഇത്തവണ അത് അങ്ങനെ ആകില്ല. അരുവിക്കരയും മറ്റ് ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭ തിരഞ്ഞെടുപ്പും വിലയിരുത്തുമ്പോള്‍ ഈ പോളിംഗ് യുഡിഎഫിന് അനുകൂലമാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
കെഎം മാണി, എളമരം കരീം, അരുണ്‍ കുമാര്‍ എന്നിവരുടെ തട്ടിപ്പുകള്‍ പുറത്തു വന്ന സ്ഥിതിക്ക് ജനങ്ങള്‍ അതില്‍ പൊറുതി മുട്ടി, മാറ്റി കുത്തുമെന്നും. കഴിഞ്ഞ തവണ 100 കണക്കിന് വാര്‍ഡുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 1000 ത്തോളം വാര്‍ഡുകളും 100 ഓളം പഞ്ചായത്തുകളുമായി വര്‍ദ്ധിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
വര്‍ഗ്ഗീയതയ്‌ക്കെതിരെയാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. അഴിമതി, വിലക്കയറ്റം എന്നിവയില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ തൂവല്‍പക്ഷികളാണെന്നും. അതുകൊണ്ടു തന്നെ ജനങ്ങള്‍ ഇടതു പക്ഷത്തെ പിന്‍തുണയ്ക്കുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.

അരുവിക്കര ആവില്ല കേരളമെന്ന് ഇടതു പക്ഷം പറയുന്നതിലുമുണ്ട് വസ്തുത. ബാര്‍ കോഴകേസ് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടു വോളം സമയം ലഭിച്ചു.
രണ്ടു മുന്നണികളിലേയും അഴിമതി ഒരു മൂന്നാം മുന്നണി എന്ന ആശയത്തിലേക്ക് ജനങ്ങളെ എത്തിച്ചിട്ടുണ്ട്. കെഎം മാണി എങ്ങനെ അഴിമതിക്കാരനാകുന്നുവോ അങ്ങനെ തന്നെയാണ് എളമരം കരീമും അഴിമതിക്കാരനാകുന്നത്. അതുകൊണ്ടു തന്നെ ഒരു മൂന്നാം ബദലിന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍ എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട്, ദേശീയ തലത്തില്‍ ബിജെപി ഉണ്ടാക്കിയ ഒരു ഭീതി ജനകമായ അന്തരീക്ഷം ഇവയെല്ലാം ബിജെപിയെ ഈ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മണ്ഡലത്തിലും രാജ്‌നാഥ് സിങിന്റെ മണ്ഡലത്തിലും ബിജെപിക്കേറ്റ പരാജയം. കേരളത്തിലും അലയടിക്കുമോ എന്നാണ് ബിജെപിയുടെ ഭയം.
സംഘപരിവാര്‍ രാജ്യത്ത് അഴിച്ചു വിടുന്ന ഭയത്തെ നന്നായി ഉപയോഗിച്ചത് കേരളത്തില്‍ ഇടതുപക്ഷമായിരുന്നു. അതുകൊണ്ടുതന്നെ നിഷ്പക്ഷവോട്ടുകള്‍ ഇടതുപക്ഷത്തെ തേടി എത്തുമെന്നാണ് അവരുടെ പ്രതീക്ഷ.

ഇനി ബിജെപി നേട്ടമുണ്ടാക്കിയാല്‍ തന്നെ അതിന്റെ ക്രെഡിറ്റ് പോവുക വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപിക്കു ആയിരിക്കും. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള അഴിമതി ആരോപണവും ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
കേരളത്തില്‍ താമര വിരിയിക്കാന്‍ ഇനിയും കാത്തിരിക്കണമെന്നു തന്നെയാണ് നിരീക്ഷണ ഫലം. അതിനവര്‍ ചൂണ്ടി കാണിക്കുന്ന വസ്തുതകളുമുണ്ട്.
1. ബിജെപിയെ സ്വീകരിക്കാന്‍ തക്ക രാഷ്ട്രീയ മനസ് കേരളത്തില്‍ രൂപപ്പെട്ടിട്ടില്ല.
2. എസ്എന്‍ഡിപി-ബിജെപി ബന്ധത്തിലെ പാകപൊരുത്തങ്ങള്‍, ജാതിക്കകത്ത് നില്‍ക്കുന്ന സ്വത്ത രാഷ്ട്രീയത്തിലെ വൈരുദ്ധ്യം. എന്നാല്‍ അതുപലരും ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നായര്‍- ഈഴവ സംഘട്ടനം ഒഴിവാക്കികൊണ്ട് അവര്‍ക്ക് മുന്നോട്ടു പോകാനാവില്ല.
ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നോടാന്‍ കഴിയുമായിരിക്കും എന്നാല്‍ അധികാരത്തിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications