ആരോപണമുനകള്‍ കെ സുരേന്ദ്രനിലേക്ക്... അക്കൗണ്ടിൽ 100 കോടി ബാലൻസെന്ന് ബിജെപി നേതാവ്, ഹെലികോപ്റ്ററും വിവാദത്തിൽ
കോഴിക്കോട്: കൊടകര കുഴല്‍പണ കേസില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ ആ പാര്‍ട്ടിയില്‍ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉന്നത നേതാക്കളെ അടക്കം ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കുഴല്‍പണ കേസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും ആരോപണം ഉയരുന്നത്.
കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍
ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി
അന്വേഷണ സംഘം ചോദ്യം ചെയ്ത ബിജെപിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് മാത്രമല്ല കാര്യങ്ങള്‍. ബിജെപി നേതാവ് സി ജയകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. കെ സുരേന്ദ്രന്‍ പ്രചാരണത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററും ഇപ്പോള്‍ വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ്. വിശദാംശങ്ങളും വിലയിരുത്തലുകളും...
ആലപ്പുഴ ട്രഷറര്‍ പറഞ്ഞത്
സുനില്‍ നായിക് നല്‍കിയ പണം ധര്‍മരാജന്‍ വഴി എത്തേണ്ടിയിരുന്നത് ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയിലേക്കായിരുന്നു എന്നാണ് വാര്‍ത്തകള്‍. അതേ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ സംസ്ഥാന അധ്യക്ഷനോട് ചോദിക്കണം എന്നാണ് ചോദ്യം ചെയ്യലിന് ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. അന്ന് മുതലേ, കെ സുരേന്ദ്രന്റെ പേര് പൊതുമധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ ആണ്.
100 കോടി സുരേന്ദ്രന്റെ അക്കൗണ്ടില്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ സുരേന്ദ്രന്റെ അക്കൗണ്ടില്‍ 100 കോടി രൂപ ബാലന്‍സ് ഉണ്ടെന്നാണ് ബിജെപി നേതാവ് കൂടിയായ സി ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയകൃഷ്ണന്‍ ഉന്നയിച്ചത് ഒരു ആരോപണം മാത്രമായി അവശേഷിക്കുമോ എന്ന് കണ്ടറിയണം. ചിലയിടങ്ങളിലെങ്കിലും വലിയ സംശയത്തിന് വഴിവയ്ക്കുന്നുണ്ട് ഈ ആരോപണം.
മണ്ഡലങ്ങളിലേക്കൊഴുകിയ പണം
എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മൂന്ന് കോടി മുതല്‍ അഞ്ച് കോടി രൂപവരെയാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നല്‍കുന്നത് എന്നാണ് ജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബി ക്ലാസ് മണ്ഡലങ്ങളില്‍ ഇത് രണ്ട് മുതല്‍ നാല് കോടി വരേയും സി ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നുമുതല്‍ രണ്ട് കോടി വരേയും കേന്ദ്ര നേതൃത്വം നല്‍കുന്നു എന്നാണ് പറയുന്നത്.
ആ പണം എവിടെ നിന്ന്
തിരഞ്ഞെടുപ്പിന് ഓരോ മണ്ഡലത്തിലും ചെലവഴിക്കുന്ന തുകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ നിയന്ത്രണം വച്ചിട്ടുണ്ട്. അപ്പോള്‍, ഇത്തരത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ബിജെപിയ്ക്ക് ഫണ്ട് വന്നിട്ടുണ്ടെങ്കില്‍ അത് കള്ളപ്പണം ആവില്ലേ എന്നാണ് സ്വാഭാവികമായും ഉയരുന്ന സംശയം.
കൊടകര തെളിയിക്കുന്നത്
കൊടകര സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് എളുപ്പത്തില്‍ കൈ കഴുകാന്‍ ആവില്ല. കര്‍ണാടകത്തില്‍ നിന്ന് പണം സ്വീകരിച്ച സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ്. ആ പണം ആലപ്പുഴയിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ആണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ഉത്തരവാദിത്തം ധര്‍മരാജന് ആയിരുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മൊഴികളും അങ്ങനെ
ധര്‍മരാജന്റേയും സുനില്‍ നായിക്കിന്റേയും മൊഴികളില്‍ നിന്ന് കുഴല്‍ പണം എവിടെ നിന്ന് എത്തിയതാണെന്നും ആര്‍ക്ക് കൈമാറാനുള്ളതായിരുന്നു എന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. ബിജെപിയുടെ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത് അത് തന്നെയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ഇത് എന്ന് തന്നെയാണ് പോലീസിന്റെ വിലയിരുത്തല്‍.
അവസാന നിമിഷം അത്രയെങ്കില്‍
ഏപ്രില്‍ 3 ന് ആയിരുന്നു കൊടകരയില്‍ നിന്ന് പണം കവര്‍ച്ച ചെയ്യപ്പെട്ടത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പായിരുന്നു ഇത്. അങ്ങനെയെങ്കില്‍, അതിന് മുമ്പ് എത്രത്തോളം പണം ഇത്തരത്തില്‍ കേരളത്തിലേക്ക് ബിജെപി ഒഴുക്കിയിട്ടുണ്ടാകും എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
എവിടെ പോയി ആ പണം
പണം ഒഴുകിയെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആ പണം ലഭിച്ചിട്ടില്ല എന്ന പരാതിയാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് എത്തിയ ഈ പണം, സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ തന്നെ വീതിച്ചെടുത്തു എന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
ഹെലികോപ്റ്ററും വിവാദത്തില്‍
ഇത്തവണ കെ സുരേന്ദ്രന്‍ മത്സരിച്ചത് രണ്ട് മണ്ഡലത്തില്‍ ആയിരുന്നു- കോന്നിയിലും മഞ്ചേശ്വരത്തും. രണ്ടിടത്തും പ്രചാരണത്തിന് എത്തുന്നതിനായി കേന്ദ്ര നേതൃത്വം സുരേന്ദ്രന് ഹെലികോപ്റ്ററും നല്‍കിയിരുന്നു. ഈ ഹെലികോപ്റ്ററും കള്ളപ്പണം കടത്താന്‍ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു എന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും
കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണം കെ സുരേന്ദ്രനിലേക്ക് നീളുന്നു എന്ന് കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ വാര്‍ത്തയും വന്നിരുന്നു. കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയും ദേശാഭിമാനി വാര്‍ത്തയിലുണ്ട്. അതിനൊപ്പമാണ് പുതിയ വെളിപ്പെടുത്തലുകളും മറ്റും വന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ തമ്മില്‍ തല്ലും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കൊടകര കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ് സംഭവിക്കുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്, ബിജെപിയില്‍ ആശങ്ക
Recommended Video