ഏലസ്സ് മാത്രമല്ല, പൂമൂടലും പ്രസാദ ഊട്ടും ഉണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ അക്കൗണ്ടില്‍
വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിയ്ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയവര്‍... അങ്ങനെയുള്ളവര്‍ക്ക് ഏലസ്സിലും പൂജയിലും വഴിപാടിലും ഒക്കെ വിശ്വാസം അര്‍പ്പിയ്ക്കാന്‍ പറ്റുമോ?
പറ്റില്ലെന്ന് തന്നെ പറയാം. പക്ഷേ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനൊക്കെ വിരുദ്ധനാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഇപ്പോള്‍ പുറത്ത് വന്ന ഏലസ്സ് വിവാദം മാത്രമല്ല അതിന് കാരണം.
ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി മുമ്പും ഇത്തരം വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. വീട്ടുകാരെ കുറ്റംപറഞ്ഞ് ഇത്തരം വിവാദങ്ങളില്‍ നിന്ന് ഒരു കമ്യൂണിസ്റ്റ് നേതാവിന് രക്ഷപ്പെടാന്‍ പറ്റുമോ?
പാര്‍ട്ടി സെക്രട്ടറിയുടെ ഏലസ്സ്
'വരമ്പത്ത് കൂലി' പ്രസംഗത്തിനിടെയാണ് കോടിയേരി ബാലകൃഷ്മന്റെ ഷര്‍ട്ടിന്റെ കൈയ്യിനിടയില്‍ ചാനല്‍ ക്യാമറകള്‍ ഏലസ്സ് കണ്ടെത്തിയത്.
ബനിയന്റെ തുമ്പ്
അത് ഏലസ്സ് അല്ലെന്നും ബനിയന്റെ തുമ്പ് ആണെന്നും പറഞ്ഞ് സിപിഎം സൈബര്‍ പോരാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ കോടിയേരി തന്നെയാണ് മറുപടി പറയേണ്ടത്.
ഏലസ്സ് മാത്രമല്ല
ഈ ഏലസ് വിവാദം മാത്രമല്ല കോടിയേരി ബാലകൃഷ്ണന്റെ അക്കൗണ്ടില്‍ ഉള്ളത്. മുമ്പ് ഒരു പൂമൂടല്‍ വിവാദവും പ്രസാദ് ഊട്ട് വിവാദവും ഉണ്ടായിട്ടുണ്ട്.
പൂമൂടല്‍ വിവാദം
കാടാമ്പുഴ ക്ഷേത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ശത്രുസംഹാരത്തിന് പൂമൂടല്‍ വഴിവാട് നടത്തിയതാണ് ആദ്യ വിവാദം. ഒമ്പത് വര്‍ഷം മുമ്പായിരുന്നു അത്.
നിഷേധിച്ചു
തനിയ്ക്ക് ശത്രുക്കളില്ല. പിന്നെന്തിനാണ് താന്‍ ശത്രുസംഹാരത്തിന് പൂമൂടല്‍ വഴിപാട് നടത്തുന്നത് എന്നായിരുന്നു അന്ന് കോടിയേരി ചോദിച്ചത്. പൂമൂടല്‍ വഴിപാട് സംഭവം നിഷേധിയ്ക്കുകയും ചെയ്തിരുന്നു.
പ്രസാദ ഊട്ട്
അടുത്ത വിവാദം വരുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത്തവണ കോടിയേരി ആയിരുന്നില്ല കക്ഷി. മകന്‍ ബിനോട് കോടിയേരി ആയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തില്‍ പ്രസാദ് ഊട്ട് നടത്തുന്നു എന്നതായിരുന്നു വിവാദം.
സ്വന്തം ചെലവിലല്ല
ബിനോയ് കോടിയേരിയുടെ പേരിലുള്ള പ്രസാദ് ഊട്ട് സ്വന്തം ചെലവിലായിരുന്നില്ല എന്നാണ് പറയുന്നത്. ഒരു വ്യവസായി ആയിരുന്നത്രെ ഇതിനുള്ള പണം ചെലവഴിച്ചത്.
സെക്രട്ടറി തന്നെ പറയണം
എന്തായാലും വിശദീകരണം നല്‍കേണ്ടത് പാര്‍ട്ടി സെക്രട്ടറി തന്നെയാണ്. അത് ഏലസ്സ് അല്ല, ഗ്ലൂക്കോസ് മോണിറ്ററിങ് ഡയൽ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ദേശാഭിമാനി റെസിഡൻറ് എഡിറ്റർ പിഎം മനോജ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം കോടിയേരി തന്നെ പ്രതികരിയ്ക്കുന്നതായിരുന്നു ഉത്തമം.