കോട്ടയത്ത് ഇത്തവണ ഉമ്മന്‍ ചാണ്ടിയിറങ്ങുമോ? മണ്ഡലം കോണ്‍ഗ്രസ്സിനോ കേരള കോണ്‍ഗ്രസ്സിനോ? ആർക്കറിയാം....
Recommended Video
കോട്ടയം എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് എത്തുക കേരള കോണ്‍ഗ്രസ് ആയിരിക്കും. സംഗതി ശരിയാണ്, കേരള കോണ്‍ഗ്രസ്സിന് ശക്തമായ വേരോട്ടമുള്ള സ്ഥലം ആണ് കോട്ടയം.
കോട്ടയം ലോക്‌സഭ മണ്ഡലത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.
പറയുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ കേന്ദ്രം എന്നൊക്കെ പറയാമെങ്കിലും, കോട്ടയം എന്നും കേരള കോണ്‍ഗ്രസ്സിനൊപ്പം നിന്ന മണ്ഡലം ഒന്നും അല്ല. സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും കേരള കോണ്‍ഗ്രസ്സിനേയും മാറിമാറി തരംപോലെ പിന്തുണച്ച ചരിത്രമാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിനുള്ളത്.
കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം, പാല, പിറവം നിയമസഭ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. അതില്‍ അഞ്ച് മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ആയിരുന്നു. കേരള കോണ്‍ഗ്രസ് എം അതിനിടയ്ക്ക് ഒന്ന് മുന്നണി വിട്ട് പുറത്ത് പോയെങ്കിലും, പിന്നീട് തിരിച്ചെത്തി. ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങളില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായത്.
മറ്റ് കാര്യങ്ങളിലേക്ക് കടക്കും മുമ്പ്, കോട്ടയം ലോക്‌സഭ മണ്ഡലം ഇത്തവണ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം പറയാം. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മണ്ഡലത്തിലെ എംപി രാജിവച്ച് രാജ്യസഭ എംപി ആയി എന്നതാണത്.
കെഎം മാണിയുടെ മകനായ ജോസ് കെ മാണിയാണ് 2009 മുതല്‍ കോട്ടയത്തെ എംപി. കാലാവധി തികയാന്‍ ഏതാണ്ട് ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജ്യസഭ തിരഞ്ഞെടുപ്പ് വരുന്നത്. മുന്നണി വിട്ട് തിരിച്ചെത്തിയ കേരള കോണ്‍ഗ്രസ്സിന് ആ സീറ്റ് കൊടുക്കുന്നതില്‍ യുഡിഎഫിനുള്ളില്‍ വലിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. പക്ഷേ, ഹൈക്കമാന്‍ഡിന്റെ തീരുമാനം കേരള കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. ആരാകണം സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സിലും തര്‍ക്കങ്ങളൊക്കെ ഉണ്ടായെങ്കിലും ആ നറുക്കും ഒടുവില്‍ മാണിയുടെ മകനാണ് ജോസ് മാണിക്ക് തന്നെ വീണു.
ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി സ്വന്തമായി എംപിയില്ലാത്ത മണ്ഡലം ആണ് കോട്ടയം.
ചരിത്രം പരിശോധിച്ചാല്‍, കോട്ടയം മണ്ഡലത്തിന് വേറേയും ഉണ്ട് പ്രത്യേകതകള്‍. മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ആള്‍ സിപിഎമ്മിന്റെ സുരേഷ് കുറുപ്പാണ്. നാല് തവണ സുരേഷ് കുറുപ്പ് കോട്ടയത്ത് നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തല മൂന്ന് തവണയും ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
പാര്‍ലമെന്റിലെ പ്രകടനം കണക്കിലെടുത്താല്‍ ജോസ് കെ മാണി അത്ര മോശം ഒന്നും അല്ല. 2018 ജൂണില്‍ രാജിവയ്ക്കും വരെ 109 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശരാശിയേക്കാള്‍ താഴെയാണെങ്കിലും ദേശീയ ശരാശരിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം തന്നെ ആണ് ജോസ് കെ മാണി കാഴ്ചവച്ചിട്ടുള്ളത്. 372 ചോദ്യങ്ങളാണ് അദ്ദേഹം ഇക്കാലയളവില്‍ സഭയില്‍ ഉന്നയിച്ചത്. ഇത് സംസ്ഥാന ശരാശരിക്കൊപ്പമാണ്. സ്വകാര്യ ബില്ലുകള്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. ഹാജര്‍ നിലയും സംസ്ഥാന ശരാശരിയ്‌ക്കൊപ്പമുണ്ട്.
എന്തുകൊണ്ട് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കി എന്നതും, ആ സീറ്റില്‍ ജോസ് കെ മാണിയെ വിജയിപ്പിച്ചു എന്നതും പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. കോട്ടയത്ത് വീണ്ടും ഒരു അംഗത്തിനിറങ്ങിയാല്‍ ജോസ് കെ മാണി വിജയിക്കുമോ എന്ന കാര്യത്തില്‍ യുഡിഎഫിലും കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നേയും സംശയങ്ങളുണ്ടായിരുന്നു. മാത്രമല്ല, ഒരുകാലത്ത് കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലം ആയിരുന്ന കോട്ടയം ഇത്തവണ തിരിച്ചുപിടിക്കണം എന്ന ആഗ്രവും സംസ്ഥാന നേതൃത്വത്തിനും ഉണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍, കോട്ടയം മണ്ഡലം ഇത്തവണയും യുഡിഎഫിനൊപ്പം തന്നെ നില്‍ക്കേണ്ടതാണ്. 2009 ല്‍ 71,570 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ജോസ് കെ മാണി, 2014 ല്‍ അത് 120,599 ആക്കി ഉയര്‍ത്തിയിരുന്നു. മണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെങ്കില്‍ ഭൂരിപക്ഷം ഇനിയും ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
ഏറ്റവും കൂടുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച സുരേഷ് കുറുപ്പ് ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്നതും ഏറെക്കുറെ ഉറപ്പാണ്. നിലവില്‍ ഏറ്റുമാനൂര്‍ എംഎല്‍എ ആണ് സുരേഷ് കുറുപ്പ്. അതുകൊണ്ട് തന്നെ, ആരായിരിക്കും ഇടത് സ്ഥാനാര്‍ത്ഥി എന്നും പറയാന്‍ ആവില്ല. കഴിഞ്ഞ തവണ, ജെഡിഎസ് സ്ഥാനാര്‍ത്ഥിയ മാത്യു ടി തോമസിനെ ആയിരുന്നു ഇചതുപക്ഷം രംഗത്തിറക്കിയത്. അവസാന നിമിഷം ആയിരുന്നു ആ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും സൃഷ്ടിക്കാന്‍ കഴിയാതെ പോയ മണ്ഡലം ആണ് കോട്ടയം. 2004 ല്‍ 7.5 ശതമാനം വോട്ടുകളുണ്ടായിരുന്ന പാര്‍ട്ടി 2009 ല്‍ 4.6 ശതമാനത്തിലേക്കും 2014 ല്‍ 5.3 ശതമാനത്തിലേക്കും ഇടിഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണ് എന്നതുകൊണ്ട് തന്നെ ബിജെപി പോലും കഴിഞ്ഞ തവണ ഇവിടെ നോബിള്‍ മാത്യു എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയത്.
ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടിയെ ഇടുക്കിയില്‍ രംഗത്തിറക്കണം എന്ന ആവശ്യം കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് ഉയരുന്നുണ്ട്. സ്വന്തം മണ്ഡലമായ കോട്ടയത്ത് തന്നെ ഉമ്മന്‍ ചാണ്ടി മത്സരിക്കുമോ എന്നതും കണ്ടറിയണം.