ഒന്നിന് പിറകേ ഒന്ന്... പ്രതിസന്ധിയില്‍ ഇടതുപക്ഷം; വീണ്ടും ഒരു സ്വര്‍ണക്കടത്ത്, എങ്ങനെ മറികടക്കും
കേരളത്തില്‍ മുന്നണികളുണ്ടായതിന് ശേഷം ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ ഭരണം നേടിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് പല വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നെങ്കിലും, തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ തിരികെ എത്തുകയായിരുന്നു.
കോടികളുടെ പിടിച്ചുപറി, പാർട്ടിയുടെ പേര് പറഞ്ഞ് ഭീഷണി; കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കി നിസാരക്കാരനല്ല
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി അധികം വൈകും മുമ്പേ മരംമുറി വിവാദം ആളിപ്പടര്‍ന്നു. അതിന് ശേഷം ആണ് വനിത കമ്മീഷന്‍ അധ്യക്ഷയുടെ മോശം പ്രതികരണം വിവാദത്തിലായത്. ഒടുവില്‍ മറ്റൊരു സ്വര്‍ണക്കടത്ത് കേസ് കൂടി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണ്. സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടായ ഈ വിവാദങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ എങ്ങനെ ബാധിച്ചു? പരിശോധിക്കാം...
ചരിത്രം സൃഷ്ടിച്ച നേട്ടം
99 സീറ്റുകളുടെ ചരിത്ര വിജയത്തോടെ ആണ് ഇത്തവണ എല്‍ഡിഎഫ് അധികാരത്തിലേറിയിരിക്കുന്നത്. മന്ത്രിസഭയിലും ഒരുപാട് പുതുമകള്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. മുഖ്യമന്ത്രിയും രണ്ട് ഘടകക്ഷി മന്ത്രിമാരും ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്.
മരംമുറി കേസ്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ ഉത്തരവിന്റെ പേരില്‍ നടന്ന മരം, വനം കൊള്ളയുടെ വാര്‍ത്തകളാണ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയത്. വനം, റവന്യൂ വകുപ്പുകള്‍ ആയിരുന്നു പ്രതിസ്ഥാനത്ത്. രണ്ട് വകുപ്പുകളും ഭരിച്ചിരുന്നത് സിപിഐ ആയിരുന്നു. സിപിഐയേക്കാള്‍ ഏറെ സര്‍ക്കാരിനായിരുന്നു ഇതിന്റെ ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നത്.
ജോസഫൈന്റെ പ്രതികരണം
ഈ വിവാദം ആളിക്കത്തിക്കൊണ്ടിരിക്കെ ആണ് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫന്‍ അടുത്ത വിവാദത്തിന് തിരികൊളുത്തിയത്. മനോരമ ന്യൂസിലെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ വിളിച്ച പരാതിക്കാരിയോട് ജോസഫൈന്‍ പ്രതികരിച്ച രീതി അത്രയേറെ പ്രതിഷേധമാണുണ്ടാക്കിയത്. ഒടുവില്‍ വലിയ നാണക്കേടിന് ശേഷം ജോസഫൈന് രാജിവച്ച് ഒഴിയേണ്ടി വന്നു.
അടുത്ത സ്വര്‍ണക്കടത്ത്
ഈ വിവാദത്തിനിടെയാണ് അടുത്ത സ്വര്‍ണക്കടത്ത് കേസ് പുറത്ത് വരുന്നത്. രാമനാട്ടുകരയില്‍ അഞ്ച് പേര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പോലീസിനെ നയിച്ചത് വലിയ ക്രിമിനല്‍ സംഘങ്ങളിലേക്കായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിക്കുകയാണ് ഈ കേസ് ഇപ്പോള്‍.
അര്‍ജ്ജുന്‍ ആയങ്കി
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജ്ജുന്‍ ആയങ്കിയെ പോലീസ് തിരയാന്‍ തുടങ്ങിയപ്പോള്‍ തന്നെ സിപിഎം പ്രതിരോധത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന് വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന ആളാണ് അര്‍ജ്ജുന്‍. പിന്നീട് സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിലും, ഇടതുപക്ഷം ഇതോടെ പ്രതിരോധത്തിലായി.
സജേഷുമായുള്ള ബന്ധം
അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറി സി സജേഷിന്റേതായിരുന്നു. ഈ വിവരം പുറത്ത് വന്നതോടെ സജേഷിനെ ഡിവൈഎഫ്‌ഐയും പിന്നീട് സിപിഎമ്മും പുറത്താക്കി. ഉടന്‍ നടപടിയെടുത്തെങ്കിലും, നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടിയ്ക്കും ഡിവൈഎഫ്‌ഐയ്ക്കും സാധിച്ചിട്ടില്ല.
ഡിവൈഎഫ്‌ഐയുടെ സ്ഥിതി
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജന സംഘടനയാണ് ഡിവൈഎഫ്‌ഐ. രണ്ട് പ്രളയങ്ങളുടെ കാലത്തും അതിന് ശേഷമുള്ള കൊവിഡ് കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടന കാഴ്ചവച്ചിരുന്നു. എന്നാല്‍ ആ മികച്ച പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇപ്പോഴത്തെ വിവാദത്തില്‍ എതിര്‍പക്ഷം ചോദ്യം ചെയ്യുകയാണ്.
പ്രതിച്ഛായാ നഷ്ടം
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കരിപ്പൂര്‍ സ്വര്‍ണക്കടത്തും വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്. വലിയ പ്രതിച്ഛായാ നഷ്ടമാണ് സര്‍ക്കാരിന് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.
Recommended Video
ആ 'രാജ്യദ്രോഹ കേസ്' സിനിമയാകും; ഐഷ സുല്‍ത്താന സ്വന്തം ജീവിതം സിനിമയാക്കുന്നു; ജോലികള്‍ തുടങ്ങി