കോഴിക്കോട് ഇടതും വലതും ബലാബലം
ഇടതിനായാലും വലയിനായാലും കോഴിക്കോട് മണ്ഡലത്തില്‍ ഇരുവര്‍ക്കും തുല്യ സ്വാധീനമാണ്. ഓരോ വര്‍ഷവും ഭരണം മാറി പരീക്ഷിക്കുന്നത് കോഴിക്കോടിന്റെ രീതിയണ്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂട് കോഴിക്കോടേക്ക് വീശുമ്പോള്‍ സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ യു ഡി എഫും കഴിഞ്ഞ തവണ കൈവിട്ടു പോയ സീറ്റ് പിടിക്കാന്‍ എല്‍ ഡി എഫും എല്ലാ ശ്രമവും തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും വമ്പന്മാര്‍ തന്നെയാണ് ഇത്തവണയും പരിഗണനയിലുള്ളത്. നിലവിലെ എ പിയും മുതിര്‍ന്ന നേതാവുമായ എം കെ രാഘവന്‍ തന്നെയാകും കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത്. സി പി എമ്മിന് വേണ്ടി മുന്‍ പാലക്കാട് എം പിയും സി പി എം കേന്ദ്രക്കമ്മിറ്റി അംഗവുമായ എ വിജയരാഘവനുമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
അതേ സമയം ബി ജെ പിയും ഇത്തവണ അങ്ങനെയങ്ങ് മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹ സമിതി അംഗവുമായ സികെ പത്മനാഭനെ രംഗത്തിറക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ തവണ വി മുരളീധരനാണ് ബി ജി പിയ്ക്ക് വേണ്ടി കോഴിക്കോട് നിന്ന് ജനവിധി തേടിയത്. കോണ്‍ഗ്രസിനും സി പി എമ്മിനുമൊപ്പം മത്സരിച്ചതില്‍ കോഴിക്കോട് 89,718 പേര്‍ തനിക്കും പാര്‍ട്ടിക്കുമൊപ്പമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധവും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഒരു പോലെ കോഴിക്കോട് മണ്ഡലത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ പരിണിത ഫലങ്ങള്‍ ഇരു പക്ഷത്തിനും കോഴിക്കോട് അഭിമുഖീകരിക്കേണ്ടിവരും. വിടാതെ പിടിച്ച ടി ചന്ദ്രശേഖരന്‍ വധമാണ് സി പി എമ്മിന് വെല്ലുവിളിയെങ്കില്‍ കസ്തൂരി രംഗനിലെ മലയോര കര്‍ഷകരുടെ എതിര്‍പ്പ് യു ഡി എഫിനും നേരിടേണ്ടി വരും.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് തെക്ക്, കോഴിക്കോട് വടക്ക് ,ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം. ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറാണ് പതിനാലാം ലോക്‌സഭയില്‍ കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത്തവണ യു ഡി എഫിലേക്ക് ചേക്കിറിയ വീരേന്ദ്രകുമാര്‍ പാലക്കാട് മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
2009ല്‍ നടന്നമണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയം എല്‍ ഡി എഫിനെ തുണയ്ക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയരുത്തിയിരുന്നെങ്കിലും ആ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ എം കെ രാഘവനാണ് ജയിച്ചു കയറിയത്. 838 വോട്ടിന്റെ ഭൂരിപക്ഷമേ യു ഡി എഫിന് ലഭിച്ചുള്ളൂവെങ്കിലും അത് എല്‍ ഡിഎഫിന് ഏല്‍പ്പിച്ച ആഘാതം അല്പം കനമുള്ളതായിരുന്നു. ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ