ബിജെപിയില്‍ രക്ഷയില്ല, ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിൽ... പട്‌നാ സഹിബില്‍ ഇത്തവണ മത്സരം പൊടിപാറും!!
സീറ്റ് നിഷേധിക്കപ്പെട്ടതോടെ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ തന്നെയാണ് മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി എം.പിയുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. മികച്ച പാര്‍ലമെന്റേറിയനായ സിന്‍ഹ കോണ്‍ഗ്രസിലേക്കെത്തിയത് പാര്‍ട്ടിയുടെ നേട്ടമാണെന്ന് പറഞ്ഞ കെ.സി വേണുഗേപാല്‍ അദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കോണ്‍ഗ്രസ് സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം ശത്രുഘ്‌നന്‍ സിന്‍ഹ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ബി.ജെ.പി സ്ഥാപക ദിനം കൂടിയായ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിയ്ക്കും മോഡി- അമിത്ഷാ കൂട്ടുകെട്ടിനെതിരേയും സിൻഹ ആഞ്ഞടിച്ചു.

വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്
പ്രമുഖ ബോളിവുഡ് നടനായ ശത്രുഘ്‌നന്‍ സിന്‍ഹ അഭിനയ കലയില്‍ ഒട്ടേറെ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയകളരിയില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന വിജയഗാഥ രചിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ സിന്‍ഹയുടെ താരതിളക്കത്തിന് വില നല്‍കാത്ത സമീപനമായിരുന്നു രാഷ്ട്രീയത്തിലെ താരമായ മോഡി സ്വീകരിച്ചത്. ഇതോടെ താരപരിവേഷം മോഡി സര്‍ക്കാറില്‍ കയറികൂടാന്‍ സിന്‍ഹയ്ക്ക് തുണയായില്ല. കഴിഞ്ഞ തവണ സിന്‍ഹ നേടിയെടുത്ത ജനപിന്തുണ പോലും ഇക്കാര്യത്തില്‍ കണക്കിലെടുത്തതേയില്ല.

കുതിച്ചുയര്‍ന്ന ലീഡ്
ജന്മനാടായ പട്‌നാസാഹിബിലെ ജനപിന്തുണയിലാണ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് അന്നും ഇന്നും വിശ്വാസം. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മത്സരിക്കാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ പട്‌നാസാഹിബ് തന്നെ പിടിച്ചുവാങ്ങി മത്സരിച്ചതിന് കാരണവും ഇതുതന്നെ. 2009 ലെ തെരഞ്ഞെടുപ്പില്‍ 316.549 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശത്രുഘ്‌നന്‍ സിന്‍ഹ നേടിയത്. തൊട്ടടുത്ത എതിരാളി ആര്‍.ജെ.ഡിയുടെ വിജയ്കുമാര്‍ 149,779 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശേഖര്‍ സുമന്‍ 61,308 വോട്ടും നേടി. സിന്‍ഹയുടെ ഭൂരിപക്ഷം- 166,770. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും പട്‌നാസാഹിബില്‍ മത്സരിച്ച ശത്രുഘ്‌നന്‍ സിന്‍ഹ 485,905 വോട്ടാണ് കരസ്ഥമാക്കിയത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 55.04 ശതമാനം. കോണ്‍ഗ്രസിലെ കുനാല്‍ സിന്‍ഹയ്ക്ക് 220,100 വോട്ടും ജെ.ഡി.യു സ്ഥാനാര്‍ത്ഥി ഡോ. ഗോപാല്‍ പ്രസാദ് സിന്‍ഹയ്ക്ക് 91,024 വോട്ടുമാണ് ലഭിച്ചത്. അതായത് 2014 ല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭൂരിപക്ഷം 265,805 വോട്ടായി കുതിച്ചുയര്‍ന്നു.

ആവര്‍ത്തിക്കപ്പെട്ട അവഗണന
വാജ്‌പേയി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഇത്തവണയും സുപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തികഞ്ഞ അദ്വാനി പക്ഷക്കാരനായ സിന്‍ഹയെ ഏഴയലത്തേക്ക് അടുപ്പിപ്പിച്ചില്ല. അദ്വാനി, ജോഷി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ മൂലയ്ക്കിരുത്തിയ മോഡി അവരെ പിന്തുണയ്ക്കുന്ന മറ്റ് നേതാക്കളോടും ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പി നേതൃത്വത്തോട് പൂര്‍ണ്ണമായും ഇടഞ്ഞു. ബി.ജെ.പിയില്‍ അമിത്ഷാ- മോഡി ടീം തിരുവായയ്ക്ക് എതിര്‍വാ ഇല്ലാതെ സര്‍ക്കാറിലും പാര്‍ട്ടിയിലും പിടിമുറുക്കി വാഴുന്ന ഘട്ടത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ അവര്‍ക്കെതിരേ ആഞ്ഞടിച്ചു. ആദ്യഘട്ടത്തില്‍ ഇത് വലി യവാര്‍ത്താ പ്രാധാന്യം നേടിയിട്ടും ഷായും മോഡിയും കേട്ടഭാവം നടിച്ചില്ല. ശത്രുഘ്‌നന്‍ സിന്‍ഹ കൂടുതല്‍ ശക്താമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നേതൃത്വം അവഗണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും ഇതുതന്നെ തുടര്‍ന്നുപോരുകയായിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയുടെ തന്ത്രം
ഇതിനിടയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ മോഡിയെ എതിര്‍ക്കാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ബദ്ധ വൈരികളായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും ഒന്നിച്ചത് ചരിത്രമായി. ബി.ജെ.പിയുടെ തേരോട്ടം തുടുത്ത്‌നിര്‍ത്തി നിതീഷ് ഭരണം നിലനിര്‍ത്തി. മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്കും ഈ മഹാ സഖ്യം വലിയ പ്രചോദനമായി. ഈ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ടുകിട്ടാനായി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ശ്രമം. മൂലയ്ക്കിരുത്തിയ ബി.ജെ.പിയില്‍നിന്ന് പുറത്താക്കപ്പെട്ടാല്‍ മറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നും മുന്നോട്ട് പോകാന്‍ സാധിക്കും.

ഇത്തവണ അഭിമാന പോരാട്ടം
മോഡിയെ എതിര്‍ത്ത് പുറത്ത്‌വരുന്ന സാഹചര്യത്തില്‍ മഹാസഖ്യത്തിന്റെ ചുവടുപിടിച്ച് ബിഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വളരാമെന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ കണക്ക്കൂട്ടല്‍. എന്നാല്‍ ബി.ജെ.പി നേതൃത്വം തന്ത്രപരമായ സമീപനം സ്വീകരിക്കുകവഴി സിന്‍ഹയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തി. എത്രമേല്‍ വിമര്‍ശനം ഉന്നയിച്ചിട്ടും പുറത്താക്കാന്‍ നേതൃത്വം കൂട്ടാക്കിയില്ല. പതിനാറാം നിയമസഭയുടെ കാലാവധി കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന് കൃത്യമായി അറിയാവുന്ന ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസുമായി നേരത്തെ തന്നെ അടുത്തു. ഇതിനിടയില്‍ ബിഹാര്‍ രാഷ്ട്രീയം പിന്നേയും മാറി. അകന്നുമാറിയ ജെ.ഡി.യുവും ബി.ജെ.പിയും വീണ്ടും അടുത്തു. ആര്‍.ജെ.ഡി- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഈ തെരഞ്ഞെടുപ്പിലും ഉടലെടുത്തു.

പട്ന സാഹിബിൽ പോരാട്ടം കടുക്കും
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് ജയിലിനകത്ത് വച്ചായി സഖ്യ തീരുമാനങ്ങളും നിലപാടുകളും കൈകൊണ്ടത്. ഇതോടെ ആര്‍.ജെ.ഡി - കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നാസാഹിബില്‍ മത്സരിക്കുമ്പോള്‍ ഇരുപക്ഷത്തിനും ഇത് അഭിമാന പോരാട്ടം. ശത്രുഘ്‌നന്‍ സിന്‍ഹയെ എതിര്‍ക്കാന്‍ ബി.ജെ.പി പട്‌നാസാഹിബില്‍ നിയോഗിച്ചതാകട്ടെ കേന്ദ്ര മന്ത്രിയും ബി.ജെ.പി വക്താവുമായ രവിശങ്കര്‍ പ്രസാദിനെ. ജെ.ഡി.യു- ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നതോടെ ഇത്തവണ മത്സരം പൊടിപാറും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പരിഹാസവും ആരോപണവുമായി വെല്ലുവിളി ഉയര്‍ത്തിയ ശത്രുഹ്നഹ്‌നന്‍ സിന്‍ഹയെ പരാജയപ്പെടുത്താനായി അമിത്ഷാ പതിനെട്ടടവും പയറ്റുമെന്നും ഉറപ്പാണ്.

കരിങ്കൊടി രാഷ്ട്രീയം
ബിഹാറിലെ പട്‌നാസാഹിബ് മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വന്നിറങ്ങിയ ശത്രുഘ്‌നനന്‍ സിന്‍ഹയ്ക്ക് പാര്‍ട്ടിയിലെ തന്നെ എതിര്‍പക്ഷം കരിങ്കൊടി വീശിയാണ് സ്വാഗതമോതിയത്. ഇത്തവണ ശത്രുഹ്നഹ്‌നന്‍ സിന്‍ഹയ്ക്ക് പകരം ബി.ജെ.പി നിയോഗിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനേയും പ്രവര്‍ത്തകര്‍ സ്വീകരിച്ചത് കരിങ്കൊടി വീശി തന്നെ. പട്‌നാസാഹിബിലെ രാഷ്ട്രീയാചാരമാകും ഈ കരിങ്കൊടി വീശലെന്ന് കരുതിയെങ്കില്‍ തെറ്റി. സീറ്റ് മോഹിച്ചിട്ടും കിട്ടാതെ പോകുന്ന നേതാക്കളുടെ അണികളാണ് ഈ കലാ(പ)പരിപാടികളുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ രംഗത്തിറങ്ങുന്നത്.

യുവമോർച്ചയുടെ പ്രതിഷേധം
ദില്ലിയില്‍ മത്സരിക്കാനുള്ള മോഡിയുടെ നിര്‍ദേശം അവഗണിച്ച് പിടിച്ചുവാങ്ങിയ പട്‌നാസാഹിബില്‍ മത്സരിക്കാനെത്തിയപ്പോഴാണ് കഴിഞ്ഞ തവണ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്ടറേറ്റിലേക്ക് പോകവേയായിരുന്നു കഴിഞ്ഞ തവണ ലോക ഹിത് വികാസ് മഞ്ച് എന്ന സംഘടനയുടെ പേരില്‍ ശത്രുഹ്നഹ്‌നന്‍ സിന്‍ഹയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാല്‍ പ്രതിഷേധക്കാരില്‍ കൂടുതലൃം അന്ന് യുവമോര്‍ച്ചാ പ്രവര്‍ത്തകരായിരുന്നു. എം.പിയായിരിക്കെ സിന്‍ഹ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

രവിശങ്കര്‍ പ്രസാദിനെതിരേയും പ്രതിഷേധം
എന്നാല്‍ ഇത്തവണ സിന്‍ഹയ്ക്ക് പകരം ബി.ജെ.പി രംഗത്തിറക്കിയ രവിശങ്കര്‍ പ്രസാദ് മണ്ഡലത്തില്‍ കാലുകുത്തിയപ്പോള്‍ തന്നെ തുടങ്ങി പ്രതിഷേധം. ഇടഞ്ഞുനില്‍ക്കുന്ന സിന്‍ഹയ്ക്ക് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെ സീറ്റിനായി മോഹിച്ച് കാത്തിരുന്ന ബി.ജെ.പി നേതാവ് ആര്‍.കെ സിന്‍ഹയുടെ അനുയായികളാണ് രവിശങ്കര്‍ പ്രസാദിന് നേരെ വിമാനത്താവളത്തില്‍വച്ചുതന്നെ കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ വര്‍ഷം സിന്‍ഹയുടെ അനുയായികളായിരുന്നുവെങ്കില്‍ ഇത്തവണ രവിശങ്കര്‍ പ്രസാദിന്റെ അനുയായികള്‍ പ്രതിഷേധക്കാരെ നേരിട്ടതോടെ സംഘര്‍ഷവും സമാനമായി. എന്തായാലും രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി ഇക്കാരണങ്ങളാല്‍ കൊണ്ടുതന്നെ പട്‌നാസാഹിബ് മാറുകയാണ്. ആരാകും ജയിക്കുകയെന്നത് ദേശീയതലത്തില്‍ ഏറെ ചര്‍ച്ചയുമാകും.
ഈ തിരഞ്ഞെടുപ്പ് മാമാങ്കത്തിലെ കരുത്തരായ നേതാക്കളെ പരിചയപ്പെടൂ...












Click it and Unblock the Notifications