Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം... പി രാജീവിന് മേൽ ഹൈബി ഈഡന് നേരിയ മുൻതൂക്കം!!

എറണാകുളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും കടുത്ത മത്സരം. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ എല്ലാവരും ഒന്നുപോലെ ജനസമ്മതര്‍. മണ്ഡലത്തിന്റെ ഏണും കോണും തിരിച്ചറിയുന്നവര്‍. എല്ലാ വിഭാഗം ജനങ്ങളുമായി നിത്യ സമ്പര്‍ക്കത്തിലുള്ളവര്‍. കേരളം ഒന്നാകെ ഉറ്റുനോക്കുന്ന മത്സരമാണ് എറണാകുളത്തേത്. സിറ്റിംഗ് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസിന് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചതുവഴി വിപുലമായ ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

ഇവിടത്തെ പോര്‍ക്കളത്തില്‍ ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ യുവതാരകം ഹൈബി ഈഡന്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ മുന്‍രാജ്യസഭാംഗവും ദേശാഭിമാനി പത്രാധിപരും ആയ പി. രാജീവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സര രംഗത്തുണ്ട്. മൂന്നു സ്ഥാനാര്‍ഥികളും തങ്ങളുടേതായ വസനാവിലാസവും മേല്‍വിലാസവും ഉള്ളവര്‍. സ്വന്തം നിലയില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍. കളം നിറഞ്ഞ് പോരാടുകയാണവര്‍.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

വ്യവസായ തലസ്ഥാനമായ കൊച്ചി തീരനഗരം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ ഏറിയപങ്കും വലതുപക്ഷത്തിനൊപ്പം. 2009ലെ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷവും വ്യത്യാസമില്ലാതെ തുടരുന്നു. 1957 മുതല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 12 തവണ കോണ്‍ഗ്രസും അഞ്ചു തവണ ഇടതുപക്ഷവും വിജയിച്ചു. കെ.വി. തോമസ് അഞ്ചു തവണയാണ് പ്രതിനിധീകരിച്ചത്. വി. വിശ്വനാഥ മേനോനെ പോലെ പ്രമുഖരെ വിജയിപ്പിച്ചെടുക്കാന്‍ സിപിഎമ്മിനായിട്ടുണ്ട്. 2009ല്‍ സിപിഎമ്മിലെ സിന്ധു ജോയിയെ കെ.വി. തോമസ് പരാജയപ്പെടുത്തിയത് 11,790 വോട്ടുകള്‍ക്കായിരുന്നു. 2014ല്‍ കെ.വി. തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായി ഉയര്‍ന്നു.

പോയ തിരഞ്ഞെടുപ്പ് ഇങ്ങനെ

പോയ തിരഞ്ഞെടുപ്പ് ഇങ്ങനെ

2014ല്‍ 11,56,492 വോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ 8,50,910 വോട്ടുകള്‍ പോള്‍ ചെയ്തു. പോളിംഗ് ശതമാനം 73.58. കെ.വി. തോമസ് 3,53,841 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് 2,66,794 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ 99,003 വോട്ടുകളും നേടി. പറവുര്‍, വൈപ്പിന്‍, കളമശ്ശേരി, എറണാകുളം, തൃക്കാക്കര, തൃപ്പുണിത്തുറ, കൊച്ചി നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലം. 2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പറവുര്‍, കളമശ്ശേരി, എറണാകുളം, തൃക്കാക്കര എന്നി മണ്ഡലങ്ങള്‍ യുഡിഎഫ് നേടി. ഇവിടത്തെ വോട്ടിംഗ് നില വെച്ചുനോക്കുമ്പോഴും ഭൂരിപക്ഷം യുഡിഎഫിന് തന്നെ.

ജാതിസമവാക്യങ്ങൾ യുഎഡിഫിന് അനുകൂലം

ജാതിസമവാക്യങ്ങൾ യുഎഡിഫിന് അനുകൂലം

മണ്ഡലത്തിലെ ജാതി മത സമവാക്യങ്ങള്‍ ഐക്യമുന്നണിക്ക് അനുകൂലമാണ്. ലത്തീന്‍ കത്തോലിക്ക വോട്ടുകള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം. ഇടതു സ്വതന്ത്രനായി മത്സരിച്ച് ഒന്നിലേറെ തവണ വിജയിച്ച ഡോ. സെബാസ്റ്റിന്‍ പോളും ലത്തീന്‍ സമുദായാംഗമാണ്. ഹൈബി ഈഡനും ഇതേ സമുദായാംഗം തന്നെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണ്ഡലത്തില്‍ വിപുലമായ ബന്ധങ്ങള്‍ സ്ഥാപിച്ച നേതാവുമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകനാണ് ഹൈബി. സാധാരണക്കാര്‍ അടക്കമുള്ള ജനവിഭാഗത്തിന് ഏറെ വൈകാരിക ബന്ധമുള്ള നേതാവായിരുന്നു ജോര്‍ജ്ജ് ഈഡന്‍. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും 1999ല്‍ ജോര്‍ജ് ഈഡന്‍ നേടിയതായിരുന്നു. 1,11,305. ഇതിനെ കവച്ചുവെയ്ക്കുന്ന ഭൂരിപക്ഷത്തില്‍ ഹൈബി ജയിക്കുമെന്ന ആത്മവിശ്വാസം പല യുഡിഎഫ് നേതാക്കളും പുലര്‍ത്തുന്നു.

ഹൈബി ഈഡന് മുൻതൂക്കം

ഹൈബി ഈഡന് മുൻതൂക്കം

എറണാകുളം നിയമസഭ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു വരുന്ന ഹൈബി ഈഡന്‍ തന്റെ കന്നി പാര്‍ലമെന്റ് മത്സരത്തില്‍ ഇറങ്ങുമ്പോള്‍ അനുകൂലഘടകങ്ങള്‍ ഒട്ടേറെ. പൊതുവില്‍ രാഷ്ട്രീയ കാലാവസ്ഥ വലതുപക്ഷത്തിന് അനുകൂലം. തന്നെയുമല്ല, കാര്യമായ അട്ടിമറികള്‍ക്ക് സാധ്യതയില്ലാത്ത മണ്ഡലമാണ് എറണാകുളം. ഹൈബി എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന്റെ ശക്തമായ പ്രചാരണ വിഷയമാണ്.

വിവാദങ്ങളും ഉണ്ട്

വിവാദങ്ങളും ഉണ്ട്

സ്ഥാനാര്‍ഥികളുടെ വ്യക്തിത്വ മികവും രാഷ്ട്രീയവും തന്നെ ഇരുപക്ഷവും തങ്ങളുടെ തുറുപ്പ് ചീട്ടായി മുന്നോട്ടുവെയ്ക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരമാണ് തങ്ങള്‍ക്ക് വോട്ടായി മാറുന്നതെന്നു കോണ്‍ഗ്രസും പറയുന്നു. ഇടതുപക്ഷം സരതിയും സോളാറും ബന്ധപ്പെട്ട വ്യവഹാരങ്ങളും ഒക്കെ പുറത്തേക്ക് കൊണ്ടുവരുന്നതിനായി ശ്രമിക്കുമ്പോള്‍ അതൊന്നും ഫലം കാണില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ പുലര്‍ത്തുന്നത്. കെ.വി.തോമസിന് അവസാന സമയത്ത് പാലം വലിച്ചത് മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്നും ഇടതുപക്ഷം മനക്കണക്ക് കൂട്ടുന്നുണ്ട്. എന്നാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞുവെന്നും ഒറ്റക്കെട്ടായി തങ്ങള്‍ പോര്‍ക്കളത്തില്‍ ഉണ്ടെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

മികവിന്റെ ബലത്തിൽ പി രാജീവ്

മികവിന്റെ ബലത്തിൽ പി രാജീവ്

ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളിലും മറ്റും ഊന്നുമ്പോഴും പി. രാജീവ് എന്ന സ്ഥാനാര്‍ഥിയുടെ മികവിലാണ് സിപിഎം കൂടുതലായും പ്രതീക്ഷ അര്‍പ്പിക്കുന്നത്. രാജ്യസഭാംഗമായിരിക്കെ അദ്ദേഹം നടത്തിയ മികച്ച പ്രകടനം. പാര്‍ട്ടികള്‍ക്കതീതമായ ബന്ധങ്ങള്‍. പാര്‍ട്ടിയോട് കാര്യമായി അടുപ്പം കാണിക്കാത്ത മധ്യവര്‍ഗ സമൂഹത്തിനും ലമ്പന്‍ ബൂര്‍ഷ്വാസിക്കും ഇടയിലെ സ്വീകാര്യത. ജാതി സമവാക്യങ്ങളില്‍ സ്ഥാനാര്‍ഥി കൂടി അംഗമായ ഹിന്ദു നായര്‍ വോട്ടുകളും അനുകൂലമായി തീരുമെന്ന് ഇടതുപക്ഷം കണക്ക് കൂട്ടുന്നു. സാമൂഹ്യ -സാംസ്‌കാരിക മണ്ഡലങ്ങളിലും ജൈവപച്ചക്കൃഷി പദ്ധതികളിലൂടെ സാധാരണക്കാര്‍ക്കിടയിലും തനിക്കായി ഒരിടം ഉണ്ടാക്കിയെടുക്കാന്‍ രാജീവിനായിട്ടുണ്ട്. ജില്ല ആശുപത്രി വികസനം,പാലിയേറ്റീവ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് എല്‍ഡിഎഫ്.

ശ്രദ്ധ നേടാൻ കണ്ണന്താനം

ശ്രദ്ധ നേടാൻ കണ്ണന്താനം

എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനവും സ്വന്തം പാതയില്‍ ശക്തമായി നിലയുറപ്പിച്ച് കഴിഞ്ഞു. ഇവിടെ 2014ല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ 99,003 വോട്ടുകള്‍ പിടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അത് ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ പരമാക്കാന്‍ സാധിച്ചു. ബിജെപിക്ക് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ജനത ഇവിടെയുണ്ട്. ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ട് പങ്ക് ഗണ്യമായി വര്‍ധിക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. ഒരു മന്ത്രിയെയാണ് ജയിപ്പിക്കുന്നതെന്നാണ് ബിജെപി ജനങ്ങളോട് പറയുന്നത്. ക്രിസ്ത്യന്‍ വോട്ടുകളിലെ ഒരു പങ്കും, പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഹിന്ദു വോട്ടുകളും, നഗരവാസികളുടെ കോര്‍പ്പറേറ്റ് മോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള മോദി ഭണത്തിന്റെ തുടര്‍ച്ചയാഗ്രഹിക്കുന്ന വോട്ടുകളും ഒക്കെ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം കണക്ക് കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+