Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടും നഗരവും ഇളക്കി സിപിഎം.. ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍... കൊല്ലത്ത് ഇത്തവണ ആര് ജയിക്കും?

കത്തുന്ന വേനലിനെ നിഷ്പ്രഭമാക്കുന്ന തരത്തിലാണ് കൊല്ലത്തെ പോരാട്ടചൂട്. ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കണമെന്ന വാശിയോടെ പോര്‍ക്കളത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇടതു മുന്നണി. സിറ്റിംഗ് സീറ്റ് ആര്‍ക്കും വിട്ടുതരില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഐക്യ മുന്നണി. ഇരു മുന്നണിയ്ക്കും ഒപ്പം കേരള രാഷ്ട്രീയത്തിലെ തങ്ങളുടെ കരുത്ത് കാട്ടാനായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. കളം നിറഞ്ഞാടുകയാണ് മുന്നണികള്‍. അതിനായി അവര്‍ രംഗത്ത് ഇറക്കിയിരിക്കുന്നത് കരുത്തരായ പോരാളികളെ.

ആര്‍എസ്പി നേതാവ് സിറ്റിംഗ് എംപി എന്‍.കെ. പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പല കാലങ്ങളിലായി മൂന്നുവട്ടം എന്‍.കെ. പ്രേമചന്ദ്രന്‍ ഇവിടെ നിന്നും എംപിയായി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിലെത്തി വ്യക്തിമുദ്ര പതിപ്പിച്ച നേതാവുമായ കെ.എന്‍. ബാലഗോപാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവാണ് ബിജെപി സ്ഥാനാര്‍ഥി. ഇടതു വലതു സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ പോര്‍ക്കളത്തില്‍ സജീവമായി.

മാറിയും മറിഞ്ഞും കൊല്ലം

മാറിയും മറിഞ്ഞും കൊല്ലം

ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചിട്ടുള്ള ചരിത്രമുള്ള മണ്ഡലമാണ് കൊല്ലം. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമാണ് കൊല്ലം. എന്‍. ശ്രീകണ്ഠന്‍ നായരും ബേബി ജോണും ടി.കെ. ദിവാകരനും ഒക്കെ കളം നിറഞ്ഞ ആടിയ ജില്ല. മണ്ഡലം ദീര്‍ഘകാലം ആര്‍എസ്പിയുടെ കുത്തകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി.കെ. കൊടിയന്‍ 1957ല്‍ പ്രതിനിധീകരിച്ച കൊല്ലത്ത് പിന്നീട് തുടര്‍ച്ചയായി നാലു വട്ടം ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ എംപിയായി. കോണ്‍ഗ്രസ് നേതാവ് ബി.കെ. നായരും പിന്നീട് മൂന്നു വട്ടം എസ്. കൃഷ്ണകുമാറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിപിഎം നേതാവ് പി. രാജേന്ദ്രനും കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബര കുറുപ്പും ഇവിടെ നിന്നും എംപിയായിട്ടുണ്ട്. കോണ്‍ഗ്രസ് അഞ്ചു തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

എന്‍ കെ പ്രേമചന്ദ്രന്‍റെ മണ്ഡലം

എന്‍ കെ പ്രേമചന്ദ്രന്‍റെ മണ്ഡലം

ആര്‍എസ്പിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ 1999ല്‍ സിപിഎം സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം സിറ്റിനെ ചൊല്ലിയുള്ള അവകാശതര്‍ക്കമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആര്‍എസ്പിയെ മറുകണ്ടം ചാടിച്ച് ജനാധിപത്യ മുന്നണിക്കൊപ്പം നിര്‍ത്തിയത്. 2014ല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെ തറപറ്റിച്ചാണ് എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെത്തിയത്. പ്രേമചന്ദ്രന്‍ 4,08, 528 വോട്ടും എം.എ. ബേബി 3,70,879 വോട്ടും ബിജെപി സ്ഥാനാര്‍ഥി പി.എം. വേലായുധന്‍ 58,671 വോട്ടും നേടി. ഭൂരിപക്ഷം 37,649. അന്ന് 12,19,415 വോട്ടര്‍മാരുണ്ടായിരുന്നു. അതില്‍ 8,79,228 പേര്‍ സമ്മതിദാനം വിനിയോഗിച്ചു. 72.10 ശതമാനം പോളിംഗ്. ഇക്കുറി ആകെ 12,59,400 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 6,59,599 വനിതകള്‍. 5,99,800 പുരുഷന്മാര്‍. ഒരു ട്രാന്‍സ്ജന്‍ഡര്‍.

തിരിച്ചുപിടിക്കാന്‍ സിപിഎം

തിരിച്ചുപിടിക്കാന്‍ സിപിഎം

മണ്ഡലം ഏത് വിധേനയും തിരിച്ചു പിടിക്കണമെന്ന നിര്‍ബന്ധബുദ്ധി സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കുണ്ട്. അതിനായി നാടും നഗരവും ഇളക്കിയുള്ള പ്രചാരണ കോലാഹലങ്ങളാണ് എമ്പാടും നടത്തുന്നത്. എന്നാല്‍ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാഷ്ട്രീയമായി കാലം അനുകൂലം എന്നത് പ്രധാന ഘടകമായി അവര്‍ കാണുന്നു. സിറ്റിംഗ് സീറ്റ് കൈവിട്ട് പോകേണ്ട സാഹചര്യങ്ങളൊന്നും അവര്‍ കാണുന്നില്ല. എന്‍.കെ. പ്രേമചന്ദ്രനാകട്ടെ മണ്ഡലത്തില്‍ ചിരപരിചിതന്‍. സൗമ്യനും ഊര്‍ജ്ജസ്വലനുമായ നേതാവ്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരം അദ്ദേഹത്തെ തേടി എത്തിയത് പ്രവര്‍ത്തന മികവിന്റെ പ്രതിഫലനങ്ങളായും യുഡിഎഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബൈപ്പാസ് അടക്കമുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിയാണ് എന്‍.കെ. പ്രേമചന്ദ്രന്റെ പ്രചാരണം.

ബിജെപിക്ക് വേണ്ടി കെവി സാബു

ബിജെപിക്ക് വേണ്ടി കെവി സാബു

പല പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട് ബിജെപി തങ്ങളുടെ പോരാളിയെ അവതരിപ്പിച്ചത് പ്രധാന മുന്നണികള്‍ കളം നിറഞ്ഞശേഷം മാത്രം. രണ്ടു തവണ നിയമസഭയിലേക്കും രണ്ടു തവണ പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുള്ള ബിജെപി സ്ഥാനാര്‍ഥി കെ.വി. സാബു ഇക്കുറി തങ്ങളുടെ വോട്ട് വര്‍ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. വിശ്വാസികളുടെ പ്രശ്‌നങ്ങളിലൂന്നിയാണ് അവര്‍ കണക്ക്കൂട്ടുന്നത്. ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം. പുനലൂര്‍ എന്നിങ്ങനെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങള്‍ ചേരുന്നതാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചവറ, കുണ്ടറ, കൊല്ലം. ഇരവിപുരം നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫും പുനലൂര്‍,ചടയമംഗലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്തിരുന്നു. എന്നാല്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എഴ് നിയോജക മണ്ഡലങ്ങളും എല്‍ഡിഎഫ് നേടി.

പ്രശ്നങ്ങളുണ്ട്, വികസനവും

പ്രശ്നങ്ങളുണ്ട്, വികസനവും

പ്രശ്‌നങ്ങള്‍ നിറഞ്ഞ മണ്ഡലമാണ് കൊല്ലം. പ്രബല സമുദായങ്ങളൊക്കെ ഏതാണ്ട് തുല്യ ശക്തികള്‍. വോട്ടര്‍മാരില്‍ ഏറിയ പങ്കും പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും. ഒട്ടേറെ പ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നു. കശുവണ്ടി മേഖലയിലെ 90 ശതമാനം ഫാക്ടറികളും അടഞ്ഞുകിടക്കുന്നു.അതുപോലെ തന്നെ വികസന പ്രശ്‌നങ്ങളും അനവധി. ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ വലിയ പ്രതിഷേധം ജില്ലയില്‍ ഉടനീളം നടത്തിയിരുന്നു. ഇത്തരം ഒട്ടേറെ കാര്യങ്ങള്‍ ജനമനസ്സിലുണ്ട്. ഇടതു-സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലായ കൊല്ലത്തെ വിധിയെഴുത്ത് എന്നും തികഞ്ഞ രാഷ്ട്രീയ ബോധ്യത്തിലൂന്നിയുള്ളത് തന്നെയായിരുന്നു. നേതാക്കളുടെ ഉഷ്ണം ഏറ്റുന്നതും അത് തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+