മാവേലിക്കരയില്‍ നിറഞ്ഞ പോര്... ഹാട്രിക് തേടി കൊടിക്കുന്നിൽ സുരേഷ്.. അട്ടിമറിക്കാൻ ചിറ്റയം ഗോപകുമാർ!!
തെക്കന്‍ കേരളത്തിലെ സംവരണ മണ്ഡലമായ മാവേലിക്കര എന്നും ചാഞ്ഞു നിന്നിട്ടുള്ളത് വലതുപക്ഷത്തോട്. മൂന്നു ജില്ലകളിലായി നീളുന്ന മണ്ഡലം വളരെ അപൂര്‍വമായി മാത്രമേ ഇടത്തോട്ട് ചരിഞ്ഞിട്ടുള്ളു. അവിടെ ഹാട്രിക് സ്വപ്‌നവുമായി നിലയുറപ്പിച്ചിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും ഇടതു പക്ഷസ്ഥാനാര്‍ഥി സിപിഐയുടെ യുവ നേതാവ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും എന്‍ഡിഎയിലെ തഴവ സഹദേവനും കളം നിറഞ്ഞ് ആടുകയാണ്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്ന വേളയില്‍ ജയാപജയങ്ങളെ കുറിച്ച് എല്ലാ കക്ഷികള്‍ക്കുമുണ്ട് അവകാശ വാദങ്ങള്‍.
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നീണ്ടുകിടക്കുന്നു മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം. പ്രളയം കനത്ത നാശം വിതച്ച കുട്ടനാടും ചെങ്ങന്നൂരും ഒക്കെ ഈ മണ്ഡലത്തിന്റെ ഭാഗമാണ്. പ്രളയത്തിന്റെ മുറിവും അതിനുശേഷം സര്‍ക്കാര്‍ ചെയ്തതും ചെയ്യാതെ പോയതും ഒക്കെ അതിനാല്‍ തന്നെ സജീവമായ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ തന്നെ. എല്ലാ ഇടങ്ങളിലും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അതുപോലെ തന്നെ ശബരിമല വിഷയം വൈകാരിക പ്രശ്‌നം എന്ന തലത്തില്‍ തന്നെ പത്തനംതിട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നതും മാവിലേക്കരയിലാവും.

പരമ്പരാഗത യുഡിഎഫ് മണ്ഡലം
കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കോട്ടയത്തെ ചങ്ങനാശ്ശേരി, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നി നിയമസഭ മണ്ഡലങ്ങളാണ് മാവേലിക്കരയുടെ ഭാഗമായിട്ടുള്ളത്. 1977നുശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ രണ്ടു വട്ടം മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ചാഞ്ഞിട്ടുള്ളത്. 1984ല്‍ ജനതാ പാര്‍ട്ടി നേതാവായ തമ്പാന്‍ തോമസും 2004ല്‍ സിപിഎമ്മിലെ സി.എസ്. സുജാതയും വിജയിച്ചതൊഴിച്ചാല്‍ ബാക്കി തവണയൊക്കെ ജയം വലതുപക്ഷത്തിനായിരുന്നു. മണ്ഡലത്തിന്റെ 77നു മുന്‍പുള്ള ചരിത്രവും സമാനം. വലതുപക്ഷ മേല്‍ക്കോയ്മ വിളിച്ചറിയിക്കുന്നത്. 1971ല്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയെ പോലുള്ളവരെ വിജയിപ്പിച്ച മണ്ഡലമാണിത്.

ഹാട്രിക് തേടി കൊടിക്കുന്നിൽ
രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യനെ നാലു തവണയാണ് മണ്ഡലം വരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 1999ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009ല്‍ സംവരണ മണ്ഡലമായി തീര്‍ന്നതിനുശേഷം കൊടിക്കുന്നില്‍ സുരേഷാണ് തുടര്‍ച്ചയായി എംപി. ഹാട്രിക് സ്വപ്‌നങ്ങളുമായി മണ്ഡലത്തിലെത്തിയിരിക്കുന്ന കൊടിക്കുന്നിലും ഐക്യ മുന്നണിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ഒട്ടാകെ 12,52,668 വോട്ടുകള്‍. അതില്‍ 88,92,69 വോട്ടുകള്‍ പോള്‍ ചെയ്തു. 70.99 ശതമാനം. കൊടിക്കുന്നില്‍ സുരേഷ് 4,02,432 വോട്ടുകള്‍ നേടി. എല്‍ഡിഎഫിലെ ചെങ്ങറ സുരേന്ദ്രന്‍ 3,69,695 വോട്ടുകളും എന്‍ഡിഎയിലെ പി. സുധീര്‍ 79743 വോട്ടുകളും നേടി. കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം 32,737.ഇക്കുറി ഒട്ടാകെ 12,72,751 വോട്ടുകള്‍. അതില്‍ 6,71,339 സ്ത്രീകള്‍. 6,01,410 പുരുഷന്മാര്‍.

സുരേഷിന്റെ വ്യക്തിപ്രഭാവം
മണ്ഡലത്തില്‍ ഒരു തരത്തിലും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത കോണ്‍ഗ്രസിന്റെ ദേശീയ നേതാവു കൂടിയായ കൊടിക്കുന്നില്‍ സുരേഷിന്റെ വ്യക്തിത്വത്തില്‍ കോണ്‍ഗ്രസും ഐക്യ മുന്നണിയും ഊന്നുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എംപി എന്ന നിലയില്‍ മണ്ഡലത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രചാരണങ്ങളില്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ സംസ്ഥാന സര്‍ക്കാരന്റെ വീഴ്ച, ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയും അവര്‍ പ്രചാരണ വിഷയമാക്കുന്നു. വിശ്വാസി പ്രശ്‌നത്തിലും തങ്ങള്‍ ജനേശ്ചയ്‌ക്കൊപ്പം നിന്നെന്നാണ് അവരുടെ വിലയിരുത്തല്‍. പൊതുവില്‍ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഐക്യ മുന്നണി കരുതുന്നു.

ഭുരിപക്ഷം കൂടിയാലേ ഉള്ളൂ
2009ലും 2014ലും നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ഇക്കുറി വിജയിക്കുമെന്നാണ് കൊടിക്കുന്നിലുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ചങ്ങനാശ്ശേരി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ എന്‍എസ്എസ് നേതൃത്വത്തിനു കൊടിക്കുന്നിലുമായുള്ള നല്ല ബന്ധവും തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ എസ്എന്‍ഡിപിയുമായി അത്ര നല്ല ബന്ധം അല്ലെന്നത് അവരെ അലട്ടുന്നുമുണ്ട്. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും എസ്എന്‍ഡിപിയ്ക്ക് ശക്തമായ സ്വാധീനം ഉണ്ട്.

തിരിച്ചടിക്കാൻ എൽഡിഎഫ്
അതേസമയം, എംപി എന്ന നിലയില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും പാഴായെന്ന പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഒരു വിളിപ്പാടകലെയുള്ള അടൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ചിറ്റയം ഗോപകുമാര്‍. അദ്ദേഹം അവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം മുഖ്യമായും പുരോഗമിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സജീ ചെറിയാന്‍ നേടിയ മിന്നുന്ന വിജയം അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എസ്എന്‍ഡിപിയും പ്രമുഖ ദളിത് സംഘടനകളും ഒപ്പമുണ്ടെന്നതും അവര്‍ക്ക് കരുത്ത് പകരുന്നുണ്ട്.

എൽഡിഎഫ് പ്രതീക്ഷകൾ
ആര്‍. ബാലകൃഷ്ണപിള്ള മുന്നണിക്കകത്ത് എത്തിയത് പത്തനാപുരം മണ്ഡലം ഉള്‍ക്കൊള്ളുന്ന മാവേലിക്കരയിലെ കണക്കെടുപ്പില്‍ നിര്‍ണായകമാകുമെന്ന് ഇടതുമുന്നണി കരുതുന്നു. പത്താനാപുരം കൂടാതെ കുന്നത്തൂരിലും കൊട്ടാരക്കരയിലുമൊക്കെ ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടാകും. എന്നാല്‍ തോമസ് ചാണ്ടിയുമായി സിപിഐക്കുണ്ടായിട്ടുള്ള ഭിന്നത ഇപ്പോഴും നീറി നില്‍ക്കുന്നത് കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ അവര്‍ക്കെതിരായേക്കാം. പരമ്പരാഗത വിശ്വാസികള്‍ ഏറെ ഉള്ള മണ്ഡലം എന്ന നിലയില്‍ ശബരിമലയും ഒരു ഘടകമാകും. പള്ളി പ്രവേശന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അനുകൂലമല്ലെന്നത് ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ എതിരാക്കിയേക്കാം.

ശബരിമലയിൽ വിശ്വസിച്ച് എൻഡിഎ
ശബരിമയില്‍ ഊന്നിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കണക്ക് കൂട്ടലും. ബിഡിജെഎസ് പ്രതിനിധിയായ തഴവ സഹദേവന്‍ എന്‍ഡിഎയുടെ വോട്ട് ഷെയര്‍ ഗണ്യമായി വര്‍ധിപ്പിക്കും എന്ന ആത്മവിശ്വാസത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. പത്തനംതിട്ടയോട് തൊട്ടുകിടക്കുന്ന മണ്ഡലത്തില്‍ ശബരിമലയുടെ എല്ലാ അലയൊലികളും അതാത് സമയങ്ങളില്‍ പ്രതിഫലിച്ചിരുന്നു. അത് വോട്ടായി തങ്ങളുടെ പെട്ടിയിലെത്തുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. എന്‍എസ്എസ് വോട്ടുകളിലും ഇവര്‍ കണ്ണുവെയ്ക്കുന്നു. എന്തായാലും മാവേലിക്കരയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കൊടിക്കുന്നിലിന്റെ ഹാട്രിക് സ്വപ്‌നങ്ങളുടെ മേല്‍ കാളിമ വീഴ്‌മോയെന്ന് കാത്തിരുന്ന കാണണം.












Click it and Unblock the Notifications