ന്യൂനപക്ഷ വോട്ടുകൾ വിധി നിർണയിക്കും... പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറിനെ വെട്ടാൻ പിവി അൻവർ!!
എന്നും വലതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലത്തിന്റെ ജാതകം തിരുത്താനായി കച്ചകെട്ടിയ ഇടതുപക്ഷവും തങ്ങളുടെ തട്ടകത്തില്‍ വെല്ലുവിളികള്‍ക്കിടമില്ലെന്ന ആത്മവിശ്വാസവുമായി യുഡിഎഫും നിലയുറപ്പിച്ചിട്ടുള്ള പൊന്നാനിയില്‍ പ്രചാരണങ്ങള്‍ കടുത്ത ചൂടിനേയും അവഗണിച്ച് മുന്നേറുകയാണ്. ന്യൂനപക്ഷ രാഷ്ട്രീയം ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന മണ്ഡലമാണിത്. മുസ്ലിംലീഗീന്റെ ഉറപ്പുള്ള കോട്ടയാണ് കോട്ടയാണ് പൊന്നാനി.
അവിടെ ഹാട്രിക് വിജയം ഉറപ്പിക്കാനായി ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും ഇടത് വിജയം ലക്ഷ്യംവെച്ച് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറും കൊമ്പുകോര്‍ക്കുന്നു. മഹിള മോര്‍ച്ച നേതാവ് വി.ടി. രമയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ന്യൂനപക്ഷ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ച് ശക്തമായ മത്സരമാണ് നടക്കുന്നത്. അദൃശ്യമായ പല അടിയൊഴുക്കകളും അതിനിടെയിലൂടെ സംഭവിക്കുന്നുണ്ട്. വായിക്കാം, പൊന്നാനിയെക്കുറിച്ച് വിശദമായി...
യുഡിഎഫിന്റെ സുരക്ഷിത മണ്ഡലം
ഏഴ് തവണ ജി.എം. ബനാത് വാലയും പിന്നീട് ഇ. അഹമ്മദും ഒക്കെ വിജയിച്ച പൊന്നാനി യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമാണ്. തികഞ്ഞ ആത്മവിശ്വസമാണ് അവര്‍ക്കുള്ളത്. ബഹുകാതം ജയമെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അതിനായി അവര്‍ കണക്കുകളും നിരത്തുന്നു. 2009ല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ 82,684 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ 2014ല്‍ എത്തിയപ്പോള്‍്അത് 25,410 ആയിക്കുറഞ്ഞു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ അത് ഏറെ ചുരുങ്ങി. അതുകൊണ്ടു തന്നെ ആഞ്ഞുപിടിച്ചാല്‍ മണ്ഡലമിങ്ങുപോരുമെന്നൊക്കെ എല്‍ഡിഎഫ് മനക്കണക്ക് കൂട്ടുന്നുണ്ട്.
2014ൽ ഇങ്ങനെ
പൊന്നാനിയില്‍ 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒട്ടാകെ 11,80,789 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 871595 വോട്ടുകള്‍ പോള്‍ ചെയ്തു. 73.81 ശതമാനം പോളിംഗ്. ഇ.ടി. മുഹമ്മദ് ബഷീര്‍ 378503 വോട്ടുകള്‍ നേടി. ഇടതു മുന്നണി സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍ 353093 വോട്ടുകള്‍ കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ഥി കെ. നാരായണന്‍ 75212 വോട്ടുകളും നേടുകയുണ്ടായി. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം.
ലീഗിന്റെ കോട്ടകൾ
ലീഗിന്റെ കരുത്തില്‍ വലതുപക്ഷം ശക്തി പ്രകടിപ്പിക്കുന്നതാണ് മണ്ഡലങ്ങളെല്ലാം തന്നെ. ന്യനപക്ഷ രാഷ്ട്രീയത്തില്‍ ഊന്നിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു. ലീഗ് തികഞ്ഞ വിശ്വാസത്തോടെയാണ് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പരമ്പരാഗതമായ കോട്ട. പോരാത്തതിന് ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തങ്ങള്‍ക്ക് അനുകൂലം. സിപിഎം സ്വതന്ത്രനായി പി.വി. അന്‍വര്‍ എംഎല്‍എയെ രംഗത്തിറക്കി തങ്ങളുടെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്നത് എതിരാളികളുടെ മനക്കോട്ട മാത്രമാണെന്ന് അവര്‍ കരുതുന്നു.
ഇടിയുടെ പൊന്നാനി
എംപി എന്ന നിലയിലെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വെച്ചാണ് അവര്‍ ജനങ്ങളെ സമീപിക്കുന്നത്. സര്‍വസ്വീകാര്യനായ ഇ.ടിയുടെ ജനസ്വാധീനം വര്‍ധിച്ചുവരികയാണെന്നും അവര്‍ വിലയിരുത്തുന്നു. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ സജീവമായ ഇടപെടലുകള്‍ ഗുണം ചെയ്യുമെന്നും ലീഗ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ പല ഇടങ്ങളിലും നിലനില്‍ക്കുന്ന പടല പിണക്കങ്ങള്‍ മുന്നണിയെ അലോസരപ്പെടുത്തുന്നു. വോട്ട് കണക്ക് വെച്ചു നോക്കിയാല്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇടതുപക്ഷം നിലമെച്ചപ്പെടുത്തി വരുന്നതായി കാണാം.
അട്ടിമറിക്കാൻ അൻവർ
സിപിഎം സ്വതന്ത്രനായി പൊന്നാനിയില്‍ പി.വി. അന്‍വറിനെ ഇറക്കിയിരിക്കുന്നത് വെറുതെയല്ല. വാട്ടര്‍ തീം പാര്‍ക്കിന്റെ പേരിലും മറ്റും ഏറെ വിവാദങ്ങളില്‍ പെട്ടുവെങ്കിലും വലിയ ബഹുജന സ്വാധീനമുള്ള വ്യക്തിയാണ് അന്‍വര്‍. പാര്‍ട്ടികള്‍ക്ക് അതീതമായി അദ്ദേഹത്തിനുള്ള ബന്ധം വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്ന് ഇടതു പക്ഷം കണക്ക് കൂട്ടുന്നു. അന്‍വര്‍ നിലമ്പൂരില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ നടപടികളും ഒക്കെ പ്രചാരണത്തില്‍ സജീവ വിഷയങ്ങളാകുന്നു. എന്നാല്‍ അന്‍വറിനെതിരായ ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാക്കുകയാണ് യുഡിഎഫ്. കൊലപാതക രാഷ്ട്രീയവും പ്രചാരണ രംഗത്തെ ചൂടുള്ള വിഷയമാണ്.
വിടി രമയും രംഗത്ത്
ബിജെപി സംസ്ഥാന സമതി അംഗമാണ് മഹിള മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റായ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫ. വി.ടി. രമ. പട്ടാമ്പി സംസ്‌കൃത കോളജിലെ മുന്‍ വൈസ് പ്രിന്‍സിപ്പലായിരുന്ന ഇവര്‍ നേരത്തെ തൃത്താലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുമുണ്ട്. തങ്ങളുടെ വോട്ട് ഷെയര്‍ വര്‍ധിപ്പിക്കാനാകുമെന്ന് തന്നെയാണ് എന്‍ഡിഎ കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തട്ടകത്തില്‍ എസ്ഡിപിഐയും പിഡിപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. അഡ്വ. കെ.സി. നസീറാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. പൂന്തുറ സിറാജ് പിഡിപി സ്ഥാനാര്‍ഥിയും. ഹാദിയ കേസിലടക്കം സജീവമായി ഇടപെട്ടയാളാണ് കെ.സി. നാസര്‍. കഴിഞ്ഞ തവണ മല്‍സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് നില്‍ക്കുകയാണ്.