മലബാര്‍ ആധിപത്യത്തില്‍ കേരളം... മൂന്ന് പാർട്ടികളുടെ നേതാക്കൾ, മുഖ്യമന്ത്രി; മുൻകാലങ്ങളിൽ എങ്ങനെ...
കേരളത്തിലെ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും. മൂന്ന് മുന്നണികളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയ്ക്കാണ് ഈ പാര്‍ട്ടികളെ ഏറ്റവും പ്രധാന പാര്‍ട്ടികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. നിയമസഭാ സീറ്റിന്റെ കാര്യത്തിലും വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബിജെപിയേക്കാള്‍ മുകളിലുള്ള പാര്‍ട്ടികള്‍ വേറേയും ഉണ്ട്.
ഈ മൂന്ന് പാര്‍ട്ടികളുടേയും സംസ്ഥാന അധ്യക്ഷന്‍മാര്‍ മലബാറില്‍ നിന്നുള്ളവരാണ് എന്നതാണ് വലിയ പ്രത്യേകത. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരള രാഷ്ട്രീയം അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയും മലബാറുകാരന്‍ തന്നെ!
മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തില്‍, ഇകെ നായനാര്‍ക്ക് ശേഷം മലബാറില്‍ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുന്നത് 2016 ല്‍ ആയിരുന്നു. ഇകെ നായനാര്‍ക്ക് ശേഷം മലബാറില്‍ നിന്ന് മുഖ്യമന്ത്രിയായ ആദ്യത്തെ ആള്‍ കണ്ണൂര്‍ ജില്ലക്കാരനായ പിണറായി വിജയന്‍ ആണ്. 1996 ല്‍ ആയിരുന്നു നായനാര്‍ അവസാനമായി മുഖ്യമന്ത്രിയായത്. പിന്നീട് മൂന്ന് പതിറ്റാണ്ടിന് ശേഷം ആണ് മലബാറില്‍ നിന്ന് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എത്തുന്നത്.
സിപിഎം സെക്രട്ടറി
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആണ്. അദ്ദേഹം അവധിയിലാണ് ഇപ്പോള്‍. പകരം ചുമതല എ വിജയരാഘവനാണ്. രണ്ട് പേരും മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ. കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ സ്വദേശിയും എ വിജയരാഘവന്‍ മലപ്പുറം സ്വദേശിയും.
കെപിസിസി പ്രസിഡന്റ്
പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മലബാറുകാരന്‍ തന്നെ. തനി കണ്ണൂര്‍ സ്വദേശി. തൊട്ടുമുമ്പത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ആയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആയിരുന്നു മലബാറില്‍ നിന്നുള്ള ഒരാള്‍ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തിയത്. വെറുതേ പതിറ്റാണ്ടുകള്‍ എന്ന് പറഞ്ഞാല്‍ പോര, കഴിഞ്ഞ അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ പോലും മലബാറില്‍ നിന്ന് വേറെ ആരും ആ പദവിയില്‍ ഇരുന്നിട്ടില്ല.
ബിജെപി പ്രസിഡന്റ്
കേരളത്തിലെ ഇപ്പോഴത്തെ ബിജെപി അധ്യക്ഷനും മലബാറില്‍ നിന്നുള്ള ആള്‍ തന്നെ. കെ സുരേന്ദ്രന്‍ കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ്. ബിജെപിയുടെ മുന്‍ പ്രസിഡന്റുമാരില്‍ മലബാറില്‍ നിന്നുള്ള ഒരുപാട് പേര്‍ വേറേയും ഉണ്ട്.
പ്രതിപക്ഷ നേതാവ്
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്തായാലും മലബാറില്‍ നിന്നുള്ള ആളല്ല. എറണാകുളം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. പറവൂരില്‍ നിന്നുള്ള എംഎല്‍എ ആണ്. പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാകുമ്പോള്‍, വ്യത്യസ്തനാകുന്നത് വിഡി സതീശന്‍ ആണ്.
പ്രതിപക്ഷ നേതാക്കളുടെ ചരിത്രം
കേരളത്തില്‍ വടക്കന്‍ കേരളത്തില്‍ നിന്നൊരു പ്രതിപക്ഷ നേതാവുണ്ടായിട്ട് മൂന്ന് പതിറ്റാണ്ടായിരിക്കുന്നതും രസകരമായ ഒരു ചരിത്രമാണ്. ഇകെ നായനാര്‍ ആയിരുന്നു മലബാര്‍ മേഖലയില്‍ നിന്നുള്ള അവസാനത്തെ പ്രതിപക്ഷ നേതാവ്. അതിന് മുമ്പ്, തൃശൂരിന് ഇപ്പുറത്ത് നിന്ന് പ്രതിപക്ഷ നേതാവായത് ഇഎംഎസ് നമ്പൂതിരിപ്പാട് മാത്രമാണ്.
കോണ്‍ഗ്രസില്‍ നിന്ന് ഒരാൾ പോലുമില്ല
കേരള ചരിത്രത്തില്‍, കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി പദവിയില്‍ എത്തിയ ഒരു മലബാറുകാരനും ഇല്ല എന്നതും ശ്രദ്ധേയമാണ്. മുസ്ലീം ലീഗ് നേതാവായിരുന്ന സിഎച്ച് മുഹമ്മദ് കോയ ആണ് തൃശൂരിന് ഇപ്പുറത്ത് നിന്ന് മുഖ്യമന്ത്രിയായ യുഡിഎഫ് പക്ഷത്തുള്ള ഒരേയൊരാൾ.
Recommended Video
സുരേന്ദ്രനെ മാത്രം മാറ്റിയാൽ കേരളത്തിലെ ബിജെപി നന്നാവില്ല; അടിമുടി മാറണം- മുൻ ഡിജിയുടെ റിപ്പോർട്ട്