സൂപ്പര്‍ താരങ്ങള്‍ പോലും കാത്തിരുന്ന താരം... പേര് 'മാള'
നാടകങ്ങളുടെ അണിയറയില്‍ തബലയില്‍ താളപ്പെരുക്കങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വടവുകോടുകാട് നിന്ന് മാളയിലെത്തിയ അരവിന്ദന്‍ ഒരിക്കലും വെള്ളിത്തിരയുടെ സൗഭാഗ്യങ്ങള്‍ സ്വപ്‌നം കണ്ടിരുന്നില്ല. പകരക്കാരനായി അരങ്ങിലെത്തി, സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞാടി... ഒടുവില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് അദ്ദേഹം വിടവാങ്ങിയിരിക്കുന്നു.
1968 ല്‍ സിനിമയിലെത്തിയ മാള അരവിന്ദന്‍ പിന്നീടുള്ള നാല് പതിറ്റാണ്ടുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹത്തെ പോലെ തിരക്കുള്ള സൂപ്പര്‍ താരങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.
സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്രകള്‍ക്കിടയില്‍ പോലും അദ്ദേഹം ആരേയും മുഷിപ്പിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തിനായി സെറ്റില്‍ മേക്കപ്പിട്ട് കാത്തിരുന്നു. പ്രേം നസീര്‍, മധു തുടങ്ങിയ ആദ്യകാല നായകന്‍മാര്‍ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

താളവട്ടം സമ്മാനിച്ച നടന്‍
താളവട്ടം എന്ന സിനിമയല്ല, താളവട്ടം എന്ന നാടകം. കാട്ടൂര്‍ ബാലന്‍ സംവിധാനം ചെയ്ത ഈ നാടകത്തില്‍ ഹാസ്യതാരം എത്താതിരുന്നതിനെ തുടര്‍ന്ന് പകരക്കാരനായാണ് അരവിന്ദന്‍ ആദ്യമായി അരങ്ങിലെത്തുന്നത്.

തബലിസ്റ്റ്
മികച്ച തബല വാദകനായിരുന്നു അദ്ദേഹം. എന്നാല്‍ നാടകാഭിനയത്തിന്റെ തിരക്കുകളില്‍ മുങ്ങിയപ്പോള്‍ അദ്ദേഹം ഒരു നടനായി മാത്രം മാറുകയായിരുന്നു.

പ്രൊഫഷണല്‍ നാടകം
പകരക്കാരനായാണ് മുഖത്ത് ചായമിട്ടതെങ്കിലും, പിന്നീട് പ്രൊഫഷണല്‍ നാടക രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം
നാടകത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച നടനുള്ള ആദ്യ പുരസ്‌കാരം ലഭിച്ചത് മാള അരവിന്ദനായിരുന്നു. എസ്എല്‍ പുരം സംവിധാനം ചെയ്ത 'നിധി' എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.

ഗ്യാസ് ട്രബിള്‍ അല്ല, ഗ്യാസ് 'ട്രിബിള്‍'
ആദ്യ സിനിമയായ 'സിന്ദുര'ത്തില്‍ ഒരു ഗ്യാസ് ട്രബിള്‍ രോഗിയായിട്ടായിരുന്നു മാള അഭിനയച്ചത്. എന്നാല്‍ ജീവിതം മുഴുവന്‍ അദ്ദേഹത്തെ ഗ്യാസ് ട്രബിള്‍ വേട്ടയാടി. തനിക്കിപ്പോള്‍ ഗ്യാസ് ട്രിബിള്‍ ആണെന്നാണ് നര്‍മം കലര്‍ത്തി മാള പിന്നീട് പറഞ്ഞത്.

മമ്മൂട്ടി-കുട്ടി-പെട്ടി-മാള
ഒരു കാലത്തെ മലയാള ചിത്രങ്ങള്‍ അറിയപ്പെട്ടിരുന്നത് മമ്മൂട്ടി-കുട്ടി-പെട്ടി എന്ന ഫോര്‍മാറ്റില്‍ ആയിരുന്നു. അതില്‍ ഒരു പേര് കൂടി ചേര്‍ത്ത് വക്കണം. മാള അരവിന്ദന്‍. ആ ചിത്രങ്ങളിലെല്ലാം അവിഭാജ്യ ഘടകമായിരുന്നു മാള.

പപ്പൂ-മാള-ജഗതി
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളുടെ പേരെഴുതുമ്പോള്‍ ഇവരാണ് ആദ്യം വരിക. അതുകൊണ്ടാണല്ലോ അവരുടെ പേരില്‍ ഒരു സിനിമ തന്നെ ഇവിടെ ഉണ്ടായത്.

നീയറിഞ്ഞോ... മേലേ മാനത്ത്
മോന്‍ലാലിനൊപ്പമുള്ള ഈ ഗാനം മലയാളികള്‍ എന്നെങ്കിലും മറക്കുമോ. അഭിനയിക്കുക മാത്രമല്ല, ഈ പാട്ട് പാടുകയും ചെയ്തിട്ടുണ്ട് മാള.

കഥയിലില്ലാത്ത ഡയലോഗുകള്‍
ഒരു ഘട്ടത്തില്‍ മാള അരവിന്ദന് വേണ്ടി ഡയലോഗുകള്‍ പോലും എഴുതപ്പെട്ടിരുന്നില്ല. സാഹചര്യം പറയുമ്പോള്‍ നൈസര്‍ഗ്ഗികമായി നര്‍മം ചാലിച്ച വാക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ വരും. പല സംവിധായകരും ഇതിനായി കാത്തിരുന്നിട്ട് പോലും ഉണ്ട്.

അംഗീകരിച്ചുവോ ഈ താരത്തെ?
മികച്ച നടനെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും അദ്ദേഹത്തിന് വേണ്ടത്ര പരിഗണന മലയാള സിനിമ നല്‍കിയോ. ഹാസ്യ കഥാപാത്രങ്ങള്‍ക്കപ്പുറം ചുരുക്കം ചില വ്യത്യസ്ത വേഷങ്ങളല്ലാതെ എന്താണ് മലയാള സിനിമ മാള അരവിന്ദന് നല്‍കിയത്?












Click it and Unblock the Notifications