കാപ്പൻ ത്രിശങ്കുവിൽ... ജോസഫിന്റെ വിളികേട്ടാൽ പവാർ ഇടയും; പാർട്ടി വിട്ട് ഒറ്റയാൻ ആകുമോ? കാത്തിരുന്ന് കാണാം
കോട്ടയം: എല്‍ഡിഎഫ് വിടുക എന്നത് എന്‍സിയുടെ അജണ്ടയില്‍ തന്നെ ഇല്ലെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. പാലാ സീറ്റിന്റെ പേരില്‍ പോലും മുന്നണി വിടില്ല എന്ന സൂചനകളാണ് പുറത്ത് വരുന്നത്. അത് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് മാണി സി കാപ്പന് തന്നെയാണ്.
എന്‍സിപിയെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. പാലാ സീറ്റ് എല്‍ഡിഎഫ് ആര്‍ക്ക് കൊടുക്കും എന്നതിന് അനുസരിച്ചായിരിക്കും മാണി സി കാപ്പന്റെ ഭാവി. അദ്ദേഹം ജോസഫിന്റെ വിളികേള്‍ക്കുമോ അതോ, കുട്ടനാട്ടില്‍ മത്സരിക്കുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. വിശദാംശങ്ങള്‍...

ഇലയ്ക്കും മുള്ളിനും കേടില്ലാതെ
കേരളത്തിലെ പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്ന നിലപാടാണ് ശരദ് പവാര്‍ കൈക്കൊണ്ടത്. തത്കാലത്തേക്കെങ്കിലും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ അതുവഴി സാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്താവുന്നതാണ്. എന്തായാലും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കുറച്ച് ദിവസത്തേക്ക് പൊതുചര്‍ച്ചയാവില്ല.

കാപ്പനും ശശീന്ദ്രനും
ഇടതുമുന്നണി വിടരുത് എന്നാണ് മന്ത്രി എകെ ശശീന്ദ്രന്റെ നിലപാട്. പാലാ വിട്ടുകൊടുക്കരുത് എന്ന് മാണി സി കാപ്പനും. ഇടതുമുന്നണിയില്‍ തന്നെ എന്‍സിപി തുടരുമെന്നും പാലാ ഉള്‍പ്പെടെ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ഇത്തവണ വേണമെന്നും ശരദ് പവാര്‍ പറഞ്ഞതോടെ രണ്ട് കൂട്ടരും തൃപ്തിപ്പെട്ടു.

യെച്ചൂരിയുടെ ഇടപെടല്‍
ശരദ് പവാര്‍ നേരത്തേ തന്നെ കേരളത്തിലെ വിഷയങ്ങള്‍ സീതാറാം യെച്ചൂരിയുമായി ചര്‍ച്ച ചെയ്തിരുന്നു. ഇത് കൂടാതെയാണ് എന്‍സിപി യോഗത്തിലേക്ക് സീതാറാം യെച്ചൂരി അപ്രതീക്ഷിതമായി കടന്നുവന്നത്. എന്താണ് കേരളത്തിലെ സിപിഎം തീരുമാനം എന്നത് യെച്ചൂരി വഴി പവാര്‍ അറിഞ്ഞിട്ടുണ്ടാകും എന്ന് ഉറപ്പാണ്.

അധിക സീറ്റില്‍ ഒത്തുതീര്‍പ്പ്
പാലാ സീറ്റിന് പകരം രാജ്യസഭ സീറ്റ് എന്നതായിരുന്നു സിപിഎം ആദ്യം മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇതിനൊപ്പം ഒരു നിയമസഭാ സീറ്റ് കൂടി ആവശ്യപ്പെട്ട് എന്‍സിപി വിലപേശലിന് ശ്രമിക്കുന്നുണ്ട് എന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍, ആ ഒരു സീറ്റ് കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടായിരിക്കും സിപിഎം സ്വീകരിക്കുക.

കാപ്പന്‍ എന്ത് ചെയ്യും
പാര്‍ട്ടിയില്‍ അത്തരം ഒരു ഒത്തുതീര്‍പ്പുണ്ടായാല്‍ മാണി സി കാപ്പന്‍ എന്ത് ചെയ്യും എന്നതാണ് നിര്‍ണായക ചോദ്യം. പിതാംബരന്‍ മാസ്റ്റര്‍ ഇനി കാപ്പനൊപ്പം നിന്ന് പാര്‍ട്ടിയെ പിളര്‍ത്താന്‍ തയ്യാറാവില്ല. പാലായില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാണി സി കാപ്പന് എന്‍സിപി വിടേണ്ടി വന്നേക്കും.

ജോസഫ് വിളിക്കുന്നു
മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യം പ്രഖ്യാപിച്ച ആള്‍ ആണ് പിജെ ജോസഫ്. കാപ്പന്‍ അടുത്തിടെ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ജോസഫിന്റെ ക്ഷണം സ്വീകരിച്ച് കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോ എന്നാണ് അറിയേണ്ടത്.

സ്വതന്ത്രനായി
അങ്ങനെയെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായിട്ടായിരിക്കില്ല മാണി സി കാപ്പന്‍ മത്സരിക്കുക എന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. കാപ്പനെ പൊതു സ്വതന്ത്രന്‍ എന്ന മട്ടില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫും തയ്യാറാണ്. യുഡിഎഫ് പ്രവേശനം കാത്തുനില്‍ക്കുന്ന പിസി ജോര്‍ജ്ജും സ്വപ്‌നം കാണുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലാ.

പാലാ പിടിക്കാന്‍
എല്‍ഡിഎഫിന് ആയാലും യുഡിഎഫിന് ആയാലും ഇത്തവണത്തെ പ്രസ്റ്റീജ് സീറ്റുകളില്‍ ഒന്നാണ് പാലാ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ നഗരസഭ ജോസ് കെ മാണി പിടിച്ചെടുത്തു. അതിന് പകരമായി പാലാ നിയമസഭാ മണ്ഡലം പിടിച്ചെടുക്കണം എന്നതാണ് യുഡിഎഫ് ലക്ഷ്യം. അതിനായി എന്ത് വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറുമാണ്.

കാപ്പന്‍ ഒതുങ്ങിയാല്‍
പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങി മാണി സി കാപ്പന്‍ നിലപാട് മയപ്പെടുത്തിയേക്കും എന്ന പ്രതീക്ഷ ഇപ്പോഴും എന്‍സിപിയില്‍ ഒരു വിഭാഗത്തിനുണ്ട്. കുട്ടനാട് സീറ്റ് കാപ്പന് നല്‍കാമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ഇതിനോട് അനുകൂല നിലപാട് അല്ല കാപ്പന്‍ സ്വീകരിച്ചത്.

സിപിഎം തീരുമാനം
എന്തായാലും പാലാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം എടുക്കുന്ന തീരുമാനം തന്നെയാണ് ഇതില്‍ നിര്‍ണായകമാവുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍സിപിയേക്കാളും മാണി സി കാപ്പനേക്കാളും സിപിഎം പ്രാധാന്യം നല്‍കുക ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ആത്മവിശ്വാസവും സിപിഎമ്മിനുണ്ട്.












Click it and Unblock the Notifications